കൊച്ചി: കൊച്ചി തുറമുഖത്ത് അജ്ഞാതരായ നാലംഗ സംഘം വഞ്ചിയിലെത്തിയ സംഭവത്തെ തുടര്‍ന്നു കൊച്ചിയില്‍ പരിശോധന ഊര്‍ജിതമാക്കി. പോലീസ്, സിഐഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായി കൊച്ചിയുടെ തീരമേഖലകളില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തി. അതേസമയം സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ തുറമുഖത്തെ ക്യൂ ബര്‍ത്തിനടിയിലേക്ക് രണ്ടു വഞ്ചികളിലായി നാലു പേര് കടന്നു പോകുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കണ്ടത്. ഇതിനെ തുടര്‍ന്നു നേവി കോസ്റ്റ് ഗാര്‍ഡ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരെ വിവരം അറിയിക്കുകയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തെരച്ചില്‍ നടത്തി പ്രദേശം സുരക്ഷാ ഭടന്മാരുടെ നിയന്ത്രണത്തിലായെങ്കിലും ആരെയും കണ്ടെത്തിയില്ല.
എന്നാല്‍ ബര്‍ത്തിനടിയില്‍ നിന്നും ആളില്ലാത്ത രണ്ടു വള്ളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ മത്സ്യബന്ധനത്തിനെത്തിയ മത്സ്യതൊഴിലാളികളുടെതാണ് വള്ളമെന്ന് സംശയമുണ്ടെങ്കിലും അവകാശവുമായി ഇതുവരെ എത്താത്തതും ദുരൂഹത ഉയര്‍ത്തുന്നു.സംഭവത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ കൊച്ചി തുറമുഖത്തും പരിസര പ്രദേശങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: