ഇസ്ലാമാബാദ്: ഭാരതം നയതന്ത്രരംഗത്ത് പാക്കിസ്ഥാനെ സമ്പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയും കനത്ത തിരിച്ചടി നല്‍കുകയും ചെയ്തതോടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അവസ്ഥ പരുങ്ങലിലായി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ തങ്ങളുടെ രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന ഷെരീഫിന്റെ, പട്ടാളത്തെ നാണംകെടുത്തുന്ന പ്രഖ്യാപനം കൂടിയായതോടെ അട്ടിമറിക്കുള്ള കളമൊരുങ്ങി. കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫിന്റെ അടുത്ത നീക്കത്തിന് കാതോര്‍ത്തിരിക്കുകയാണ് ലോകം.
അതിര്‍ത്തി കടന്ന് ആക്രമണം ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാന്‍ സൈന്യം പാടുപെടുന്നതിനിടെയാണ് ഷെരീഫിന്റെ പ്രഖ്യാപനം. പാക് സൈന്യം നാണം കെട്ടെന്നു മാത്രമല്ല, ഭാരതം തിരിച്ചടിച്ചെന്ന് സമ്മതിക്കേണ്ടിയും വന്നു. മുന്‍പും ഷെരീഫിന് ഇതേ ഗതിയുണ്ടായിട്ടുണ്ട്. വാജ്പേയി സര്‍ക്കാരുമായി സമാധാന ചര്‍ച്ചകള്‍ നടത്തി 99ല്‍ ലാഹോറിലേക്ക് ബസ് സര്‍വ്വീസ് തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് പാക് പട്ടാളവും ഭീകരരും ചേര്‍ന്ന് കാര്‍ഗിലില്‍ നുഴഞ്ഞുകയറിയത്. രണ്ടു മാസത്തിലേറെ നീണ്ട യുദ്ധത്തില്‍ ഭാരതം പാക്കിസ്ഥാനെ തോല്‍പ്പിച്ച് അതിര്‍ത്തിയിലെ കുന്നുകള്‍ വീണ്ടെടുത്തു. അന്ന് നുഴഞ്ഞുകയറ്റം നടത്തിയത് കരസേനാ മേധാവി പര്‍വേസ് മുഷാറഫിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അധികം വൈകും മുന്‍പ് മുഷാറഫ് പ്രധാനമന്ത്രി ഷെരീഫിനെ അട്ടിമറിച്ച് ഭരണം പിടിച്ചു. ദുബായിയിലും ബ്രിട്ടനിലുമായിട്ടായിരുന്നു പിന്നെ ഷെരീഫ് താമസിച്ചത്.
ലോകത്തേറ്റവും ദുര്‍ബലമായ ജനാധിപത്യവും അച്ചടക്കം തീരെയില്ലാത്ത പട്ടാളവുമുള്ള രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്. സൈനിക അട്ടിമറികള്‍ തന്നെ ഇതിന് തെളിവ്.
1947ല്‍ സ്വതന്ത്ര്യം ലഭിച്ച്, പത്തു വര്‍ഷം തികയും മുന്‍പ് തുടങ്ങി അട്ടിമറി. ജനാധിപത്യ ഭരണകൂടത്തെ ആദ്യം അട്ടിമറിച്ചത് 1958ലാണ്. ആദ്യ പാക് പ്രസിഡന്റ് മേജര്‍ ജനറല്‍ ഇസ്കന്ദര്‍ മിര്‍സ പാക് ഭരണഘടനാ നിര്‍മ്മാണ സഭ പിരിച്ചുവിട്ടു.
ഫിറോസ് ഖാന് നൂണിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ട് കരസേനാ മേധാവി ജനറല്‍ അയൂബ് ഖാനെ മുഖ്യസൈനിക ഭരണാധികാരിയായി നിയമിച്ചു. ആ ജനാധിപത്യക്കശാപ്പ് രണ്ടാഴ്ച നീണ്ടില്ല. വന്നു, അതിനേക്കാള്‍ വലിയ കശാപ്പ്. പതിമൂന്നാം ദിവസം അയൂബ് ഖാന് മിര്‍സയെ പുറത്താക്കി സ്വയം പ്രസിഡന്റായി. അയൂബ് ഖാന് 69 വരെ പാക്കിസ്ഥാന് ഭരിച്ചു. 77 ജൂലൈ നാലിനായിരുന്നു അടുത്ത അട്ടിമറി.
പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ കരസേനാ മേധാവി സിയാള്‍ ഉള് ഹഖാണ് അട്ടിമറിച്ചത്. ഭൂട്ടോയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. വിചാരണ ചെയ്ത് തൂക്കിക്കൊന്നു.പിന്നെയാണ് ഷെരീഫിനെ അട്ടിമറിച്ചത്. ഇതിനിടയില്‍ പല കുറി വിഫലമായ അട്ടിമറി ശ്രമങ്ങളും നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: