ഭാരതത്തിന്റെ ആധിപത്യം അംഗീകരിച്ച് പാക് സൈന്യം കീഴടങ്ങിയ ദിവസമായിരുന്നു അത്. 14 ദിവസത്തെ ഭാരത- പാക് യുദ്ധത്തിന്റെ പരിസമാപ്തി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സൈനിക മേധാവി ജനറല്‍ മനേക്ഷായോട് ധാക്കയിലെത്തി യുദ്ധം അവസാനിച്ചു എന്ന കരാറില്‍ ഒപ്പു വയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അദ്ദേഹം പറഞ്ഞത് ആ ബഹുമതി നല്‍കേണ്ടത് ഭാരത സൈന്യത്തിന്റെ കിഴക്കന്‍ മേഖല കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ജഗ്ജിത്ത് സിങ് അറോറ (ജെ. എസ്. അറോറ) യ്ക്കാണെന്നായിരുന്നു.
ചരിത്രത്തിലെ ഏറ്റവും ചെറിയ ചെറിയ യുദ്ധം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 1971 ഡിസംബര്‍ മൂന്നിന് ഭാരതത്തിന്റെ 11 സൈനിക വ്യോമത്താവളങ്ങള്‍ പാക് സൈന്യം ആക്രമിച്ചതോടെയാണ് ഓപ്പറേഷന് ചെംഖിസ്ഥാന് എന്നു പേരിട്ട യുദ്ധം ആരംഭിച്ചത്. ലഫ്. ജനറല്‍ അറോറയ്ക്കു തന്നെയായിരുന്നു യുദ്ധ നിയന്ത്രണ ചുമതല.
പാക് അതിക്രമത്തിന് ഭാരതം ശക്തമായ തിരിച്ചടി നല്കി 13 ാം ദിവസം അവര്‍ പരാജയം സമ്മതിച്ചു.
കീഴടങ്ങല്‍ അംഗീകരിച്ച് ഭാരത പ്രതിനിധി ലഫ്. ജനറല്‍ അറോറയ്ക്കു മുന്നില്‍ കീഴടങ്ങല്‍ കരാര്‍ ഒപ്പിടാനെത്തിയത് പാക് സായുധസേനയുടെ കിഴക്കന്‍ മേഖല ഹൈക്കമാന്‍ഡ് ലഫ്. ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന് നിയാസിയായിരുന്നു. കീഴടങ്ങല്‍ കരാര്‍ ഒപ്പു വയ്ക്കുന്നതിന്റെ ഭാഗമായി തന്റെ യൂനിഫോമിന്റെ ഭാഗമായ ബെല്‍റ്റും, റാങ്ക് ബാഡ്ജും റിവോള്‍വറും അദ്ദേഹം അറോറയ്ക്കു കൈമാറി, നിറകണ്ണുകളോടെ. ഒപ്പുവയ്ക്കല്‍ ചിത്രത്തിന് ഗാര്ഡിയന് പത്രം നല്കിയ അടിക്കുറിപ്പും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഷണ്ണനായ പാക്കിസ്ഥാനി ഓഫീസര്‍ കരാറില്‍ ഒപ്പിട്ടു എന്നായിരുന്നു അത്. 90,000 പാക് സൈനികരാണ് നിയാസിക്കൊപ്പം ജനറല്‍ അറോറയ്ക്കു മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: