കായംകുളം(ആലപ്പുഴ): കാര്‍ഷിക മേഖലയിലെ ഗവേഷണ ഫലങ്ങളും പുതിയ സാങ്കേതിക വിദ്യകളും കര്‍ഷകര്‍ക്ക് അനുഭവവേദ്യമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ‘ലാബ് ടു ലാന്‍ഡ്’എന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി രാധാമോഹന്‍ സിങ്. കേന്ദ്രതോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കായംകുളം സിപിസിആര്‍ഐ പ്രാദേശിക കേന്ദ്രത്തില്‍ ദേശീയ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് കൈമാറാന്‍ മൂന്നുമാസത്തിലൊരിക്കല്‍ കൃഷിയുമായി ബന്ധപ്പെടുന്ന ജില്ലാ തല ഉദ്യോഗസ്ഥരും ഗവേഷണ രംഗത്തുള്ളവരും ഒരുമിച്ച് കൂടുന്നതിനുള്ള വേദിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ റോഡ് എത്തിക്കാനുള്ള പദ്ധതിയും ജലസേചന പദ്ധതികളും കൃഷിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായിച്ചിട്ടുണ്ട്.
കരിഞ്ചന്ത ഒഴിവാക്കി കര്‍ഷകര്‍ക്ക് യൂറിയ എത്തിച്ചുനല്‍കാനുള്ള കേന്ദ്രപദ്ധതി ഫലം കണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം വിനിയോഗിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കൂടുതല്‍ തുക കേരളത്തിന് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: