ഹൈദരാബാദ്: മറ്റൊന്നുമാലോചിച്ചില്ല, കുത്തിയൊഴുകുന്ന നദിക്ക് കുറുകെ കൈക്കുഞ്ഞിനെ തലയ്ക്കുമീതെ ഉയര്‍ത്തിപ്പിടിച്ച് സതി ബാബു നീന്തി. വിശാഖപട്ടണം ചിന്താപ്പള്ളി കുദുംസാരെ ഗ്രാമത്തിലാണ് അച്ഛന് പനിബാധിച്ച മകളുടെ ജീവന് രക്ഷിക്കാന്‍. കനത്ത മഴയില്‍ ഗ്രാമങ്ങളെല്ലാം ഒറ്റപ്പെട്ടു. പനി പടര്‍ന്നു പിടിച്ചിരിക്കുന്നു. പാങ്ങി സതിബാബുവിന്റെ ആറുമാസം മാത്രമായ മകള്‍ക്കും പനി. നദികളില്‍ വെള്ളം ഉയര്‍ന്ന് ഗ്രാമം ഒറ്റപ്പെട്ടതിനാല്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനാവാതെ ഇയാള്‍ വിഷമിച്ചു.
ആരോഗ്യനില കൂടുതല്‍ മോശമായതോടെ ഒരു തീരുമാനമെടുത്തു. കുഞ്ഞുമായി നദി നീന്തിക്കടന്ന് ചികിത്സ ലഭ്യമാക്കുക. സാഹസം വേണ്ടെന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു നോക്കിയെങ്കിലും സതിബാബു വഴങ്ങിയില്ല.
എങ്ങനെയും കുഞ്ഞിന് ചികിത്സ ലഭ്യമാക്കുക മാത്രമായിരുന്നു മനസില്‍. തുടര്‍ന്ന് ചുവന്ന തുണിയില്‍ കുഞ്ഞിനെ പൊതിഞ്ഞ് കൈയിലെടുത്ത് തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് കുത്തിയൊഴുകുന്ന നദി മുറിച്ചു കടന്നു. ശക്തമായ ഒഴുക്ക് അതിജീവിച്ച് സതിബാബു മറുകരയിലെത്തി.
തുടര്‍ന്ന്, അഞ്ച് കിലോമീറ്ററോളം നടന്ന് ലോതുഗഡ്ഡ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞിനെ എത്തിച്ചു. ചെയ്തത് അതിസാഹസികതയാണെങ്കിലും തക്കസമയത്ത് എത്തിച്ചതിനാല്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
സതിബാബു കുഞ്ഞിനെ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് നദി കടക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ബാഹുബലി സിനിമയെ അനുസ്മരിപ്പിക്കുന്ന ചിത്രം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: