ചെങ്ങന്നൂര്‍: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം ലോഹം ഉണ്ടെന്നു കരുതപ്പെടുന്ന അമൂല്യ താഴികക്കുടം മോഷ്ടിക്കാന്‍ വീണ്ടും ശ്രമം.
ഇളക്കിയെടുത്ത താഴികക്കുടം ഉപേക്ഷിച്ച നിലയില്‍ ക്ഷേത്രത്തിന് സമീപം കണ്ടെത്തി. രണ്ടു നിലകളിലായിയുള്ള ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്താണ് താഴികക്കുടം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞരാത്രിയാണ് സംഭവം.
40 അടി ഉയരമുള്ള ക്ഷേത്ര ശ്രീകോവിലിന് മുകളിലുള്ള താഴികക്കുടമാണ് ഒടിച്ചെടുത്തത്. ചെമ്പ് മേല്‍ക്കൂരയില്‍ കയറാന്‍ കഴിയാഞ്ഞതിനാല്‍ താഴെനിന്ന് കയര്‍ കെട്ടി വലിച്ചാണ് താഴികക്കുടം ഒടിച്ചെടുത്തത്. 80 സെന്റി മീറ്ററോളം ഉയരമുള്ള താഴികക്കുടവും ഇത് ഉറപ്പിച്ചിട്ടുള്ള ചെമ്പ് പാളിയുമാണ് അടര്‍ത്തിയെടുത്തത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീകോവിലിന്റെ തെക്കും കിഴക്കും താഴത്തെ നിലയിലുള്ള മേല്‍ക്കൂരയുടെ ഓടുകള്‍ പൊട്ടിയിരുന്നു. മോഷണ ശ്രമങ്ങള്‍ നടക്കുന്നതായി സംശയം തോന്നിയ ഭരണസമിതി പോലീസിനെ വിവരം ധരിപ്പിച്ചിരുന്നു.
പോലീസും രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.20ഓടെ ക്ഷേത്രത്തില്‍ എന്തോ വസ്തു താഴെ വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു.
2008 നവംബറിലാണ് താഴികക്കുടത്തില്‍ ഇറിഡിയത്തിന്റെ സാന്നിധ്യം ഉണ്ടന്ന വാര്‍ത്ത പുറത്തു വരുന്നത്. തുടര്‍ന്ന് കോടികള്‍ വാഗ്ദാനം നല്കി ഇടനിലക്കാരും രംഗത്ത് വന്നു. താഴികക്കുടം തട്ടിയെടുക്കുവാനുള്ള നിരവധിശ്രമങ്ങള്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. പലപ്പോഴും നാട്ടുകാരാണ് ഇവ പരാജയപ്പെടുത്തിയത്.
2011 ഒക്ടോബര്‍ 20ന് പുലര്‍ച്ചെ താഴികക്കുടത്തിന്റെ മകുടം മോഷണം പോയിരുന്നു. തുടര്‍ന്ന് മൂന്നാം ദിവസം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍ താഴികക്കുടത്തിന്റെ മകുടം ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. ഈ സംഭവത്തില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വര്‍ഷം മുന്‍പാണ് താഴികക്കുടം പുനഃപ്രതിഷ്ഠിച്ചത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ. ആര്. ശിവസുതന്‍പിള്ളയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ആലപ്പുഴയില്‍നിന്നും വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
സിഐ ടി. മനോജ്, എസ്ഐഎം. സുദിലാല് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. തഹസില്‍ദാര്‍ പി.എന്‍. സാനു സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: