വിഴിഞ്ഞം: നഗരസഭയുടെ കീഴില്‍ വാഴമുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്റര്‍ തിരുവല്ലത്തെ പുതിയ കെട്ടിടത്തിലേക്ക് അനധികൃതമായി മാറ്റുന്നതിനെതിരെ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. നേരത്തെ തിരുവല്ലത്ത് പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്ത് സെന്റര്‍ കെട്ടിടം പുനര്‍ നിര്‍മാണത്തിനായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താത്കാലികമായി വെള്ളാര്‍ വാര്‍ഡിലെ വാഴമുട്ടത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. ഹെല്‍ത്ത് സെന്റര്‍ വാഴമുട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചത് കോവളം, വെള്ളാര്‍, വാഴമുട്ടം, പാച്ചല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാര്‍ക്ക് ഏറെ അനുഗ്രഹമായി മാറിയിരുന്നു. തുടര്‍ന്നും സെന്റര്‍ ഇവിടെ നില നിറുത്തണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഇടപെട്ടു. നിലവില്‍ വാഴമുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്റര്‍ ഇവിടെ തന്നെ നിലനിറുത്തുമെന്നും തിരുവല്ലത്ത് പുതിയ സെന്റര്‍ അനുവദിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നതായും കൗണ്‍സിലര്‍ പറഞ്ഞു. എന്നാല്‍ രഹസ്യമായി ഇവിടെ നിന്ന് മരുന്നുകള്‍ അടക്കമുള്ള സാധനങ്ങള്‍ മാറ്റി. അടുത്ത ദിവസം മുതല്‍ സെന്റര്‍ തിരുവല്ലത്താണ് പ്രവര്‍ത്തിക്കുക എന്ന നോട്ടീസ് ഒട്ടിച്ചതോടെയാണ് സംഭവം നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി സതീശന്റെ നേതൃത്വത്തില്‍ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി തടിച്ച്കൂടി. ഡിഎംഒയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റര്‍ തിരുവല്ലത്തേക്ക് മാറുന്നതെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. സെന്റര്‍ ഇവിടെ നിന്ന് മാറ്റാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരെ തിരുവല്ലത്തെ സെന്ററിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: