നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന്റെ മര്‍മത്തിന് സൈന്യം നല്കിയ തിരിച്ചടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കൂര്‍ പാക്കിസ്ഥാനെ ഭാരതസൈന്യം വിറപ്പിച്ചു. മണിക്കൂറുകളോളം പ്രതികരിക്കാന്‍പോലും പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു ആ തെമ്മാടിരാജ്യം.
പാക്കിസ്ഥാന് കയ്യടക്കിവച്ച ഭാരതമണ്ണില്‍ ഭീകരെ ഉല്പാദിപ്പിക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങായി. മുന്നറിയിപ്പുകളെ അവഗണിച്ച് എക്കാലവും സമാധാനത്തിനായി നിലകൊള്ളുന്ന ഭാരതത്തെ ശല്യപ്പെടുത്തുകയായിരുന്നു പാക്കിസ്ഥാന്. സഹികെട്ടപ്പോഴാണ് തിരിച്ചടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. ഒരു സാധാരണക്കാരനെയും ഉപദ്രവിക്കാതെ സൂക്ഷമതയോടെ സൈന്യം 38 ഭീകരരെ വധിച്ചു.
ഭീകരക്യാമ്പുകളില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയ സൈന്യം ഒരു പോറലുമേല്‍ക്കാതെ തിരിച്ചെത്തി മണിക്കൂറുകള്‍ കഴിഞ്ഞ് സൈനിക വക്താക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് രാത്രി നടന്ന ധീരകൃത്യം ലോകം അറിയുന്നത്. സൈന്യത്തിന്റെ നടപടിയെ മുഴുവന്‍ ഭാരതവും ഒറ്റക്കെട്ടായി സ്വാഗതം ചെയ്തിരിക്കുകയാണ്. ഏറെക്കാലമായി ഭാരതം കാത്തിരിക്കുന്ന വാര്‍ത്തതന്നെയാണ് സൈനിക നടപടി. ഭീകരതയെ അയല്‍രാജ്യത്ത് നിര്‍ബാധം ഉല്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ കണ്ണും പൂട്ടിയിരിക്കാന്‍ ആര്‍ജവമുള്ള ഒരുസര്‍ക്കാരിനും സാദ്ധ്യമല്ല. അക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പലകുറി ഓര്‍മ്മിപ്പിച്ചതാണ്.
ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ പോരാടാന്‍ കോഴിക്കോട് ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സില്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ഭീകരര്‍ മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘനമാണ് നടത്തുന്നത്. ഭീകരവാദം ഒരു രാജ്യത്തിന്റെ നയമാകുമ്പോള്‍ അതു യുദ്ധക്കുറ്റമായി കണക്കാക്കണം. ഭീകരവാദം പാക്കിസ്ഥാന് സര്‍ക്കാര്‍ നയമാക്കി. കശ്മീരിലെ ഭീകരവാദ, വിഘടനവാദ പ്രക്ഷോഭങ്ങള്‍ അവരുടെ സൃഷ്ടിയാണ്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യുഎന്‍ പ്രസംഗം, ഭീകരതയെ പരസ്യമായി പിന്തുണക്കുന്നു.
പാക്കിസ്ഥാന്റെ ഭ്രാന്തുപിടിച്ച നടപടി ലോകശ്രദ്ധയില്‍കൊണ്ടുവരാന്‍ സമര്‍ത്ഥമായ നയതന്ത്ര നീക്കം ഭാരതം നടത്തി. 56 രാജ്യങ്ങള്‍ക്ക് പാക്കിസ്ഥാന് ഭാരതത്തിനെതിരെ കത്തെഴുതുകയും, 20 എംപിമാരെ ലോകമാകെ പിന്തുണതേടി യാത്രചെയ്യാനും നിയോഗിക്കുന്നതിന് എത്രയോ മുമ്പുതന്നെ ഭാരതം നയതന്ത്രനീക്കം ശക്തമാക്കിയിരുന്നു. യുഎന്നില്‍ പാക് പ്രധാനമന്ത്രി ഭാരതത്തിനെതിരെ സംസാരിച്ചതിന്റെ മാറ്റൊലി തീരുംമുമ്പെ നമ്മുടെ വിദേശകാര്യമന്ത്രി കരണത്തടിപോലെ മറുപടി നല്കി. എട്ടുമാസത്തിനിടയില്‍ 117 ഭീകരരെയാണ് അതിര്‍ത്തിയില്‍ സൈന്യം വധിച്ചത്. 17 ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു. ഉറിയില്‍ 19 ധീരജവാന്മാര്ക്കാണ് ജീവഹാനി സംഭവിച്ചതെങ്കില്‍ 24 മണിക്കൂറിനകം അതിലധികം പാക്കിസ്ഥാന് ഭീകരരുടെ ജീവനെടുക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. ഇതോടെ പ്രശ്നം തീര്‍ത്തെന്ന് പാക്കിസ്ഥാന് കരുതിക്കാണും.
ഉറിയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആ രാജ്യത്തെയും ലോകത്തെയും ഭാരതം ബോദ്ധ്യപ്പെടുത്തി. അതുകൊണ്ടാണ് സാര്‍ക്ക് ഉച്ചകോടിയില്‍ ഭാരതമില്ലെന്ന് പറഞ്ഞപ്പോള്‍ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഭൂട്ടാനും ഭാരതത്തോടൊപ്പം സാര്‍ക്കില്‍നിന്നും വിട്ടുനില്‍ക്കാന്‍ തയ്യാറായത്. ഉറിയില്‍ രണ്ടാമതും അക്രമത്തിനെത്തിയ ഭീകരരും പാക്കിസ്ഥാനികളാണ്. അവരില്‍ 10 പേരെ സൈന്യം നിറതോക്കിനിരയാക്കി. കശ്മീരില്‍ കുപ്വാര ജില്ലയിലെ ഹന്ദ്വാര ചെക്ക്പോസ്റ്റില്‍ 20 തവണ ഭീകരര്‍ വെടി ഉതിര്‍ക്കുകയുണ്ടായി. ഉറിയില്‍ ആദ്യം ചാവേര്‍ അക്രമത്തിനെത്തിയ ഭീകരര്‍ക്ക് തദ്ദേശീയരുടെ പിന്തുണ ലഭിച്ചു. രണ്ടുമണിക്കൂറോളം ഭീകരര്‍ അവിടെ തങ്ങി എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ലക്ഷ്യമിട്ട് എത്തുന്നവരുടെ ഏജന്റന്മാരായി നില്‍ക്കുന്നവരാരായാലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല.
ദേശസ്നേഹികളാകെ ഇത് ഗൗരവപൂര്‍വ്വം കാണണം. മുമ്പ് പലകുറി നിസ്സംഗത പുലര്‍ത്തിയതാണ് പാക്കിസ്ഥാന്റെ അഹന്തയ്ക്ക് വഴിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 52 ഇഞ്ച് നെഞ്ചളവിനെ പരിഹസിച്ച് ഒരുപാട് പ്രസ്താവനകള്‍ കാണുകയുണ്ടായി. കൊടുക്കേണ്ട സമയം കാത്തിരിക്കുകയായിരുന്നുവെന്ന് അത്തരം വിമര്‍ശകര്‍ക്ക് ഇപ്പോള്‍ ബോദ്ധ്യമായിക്കാണും. രാജ്യം ഒന്നാമത്. ബാക്കിയെല്ലാം പിന്നീട്. അതുകൊണ്ടാണ് കരുതലോടെ നടപടി. അഭിമാനിക്കാം നമുക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: