ബിജെപി ദേശീയസമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ തിരയടങ്ങാത്ത കടലിനെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പറഞ്ഞത് വെറുംവാക്കുകളായില്ല. പാക്കിസ്ഥാന്റെ ഭീകരവാദത്തിനുമുന്നില്‍ ഭാരതം മുട്ടുമടക്കില്ലെന്നും ആയിരം വര്‍ഷം എതിരിടുമെന്ന പാക്ക് വെല്ലുവിളി ഭാരതം ഏറ്റെടുക്കുമെന്നും അസന്ദിഗ്ധമായ ഭാഷയില്‍ മോദി വ്യക്തമാക്കുകയുണ്ടായി.
ഏഷ്യയുടെ വികസനത്തിന് തടസ്സം പാക്കിസ്ഥാനാണെന്ന് കുറ്റപ്പെടുത്തിയ മോദി, ഭാരതം ലോകം മുഴുവന്‍ ഐടി കയറ്റിയയക്കുമ്പോള്‍ പാക്കിസ്ഥാന് ഭീകരവാദമാണ് കയറ്റിയയക്കുന്നതെന്ന് പരിഹസിച്ചു. പാക്കിസ്ഥാന്റെ നാലുപാടുമുള്ള രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ ദുരന്തം നേരിടുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടുമെന്നും പ്രഖ്യാപിച്ചു.
മറക്കാനും പൊറുക്കാനും കഴിയുന്നതല്ല ഉറിയില്‍ നടന്നതെന്നും ഉറിയില്‍ 18 ഭാരത സൈനികരെ കൊന്ന ഭീകരര്‍ക്ക് ഭാരതം ഒരിക്കലും മാപ്പ് നല്‍കില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി നാണംകെടുത്തും. ആയുധബലം മാത്രമല്ല, 125 കോടി ജനങ്ങളുടെ മാനസികപിന്തുണയാണ് സൈന്യത്തിന്റെ വീര്യമെന്നും ജനലക്ഷങ്ങളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ മോദി പ്രഖ്യാപിച്ചു.
കരുത്തിന്റെ പ്രതീകമായ നരേന്ദ്ര മോദി ഇങ്ങനെ കര്‍ക്കശമായ സ്വരത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടും ഉറി ആക്രമണത്തിന് തിരിച്ചടിയുണ്ടാവില്ലെന്നാണ് ചില മാധ്യമങ്ങള്‍ എഴുതിപിടിപ്പിച്ചത്. എന്നാല്‍ പാക്കിസ്ഥാനുനേര്ക്ക് സൗഹൃദഹസ്തം നീട്ടിയ തനിക്ക് രാജ്യസുരക്ഷയുടെയും അഭിമാനത്തിന്റെയും പ്രശ്നം വരുമ്പോള്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കാനും അറിയാമെന്ന് പാക്കധീന കശ്മീരില്‍ ഭീകരക്യാമ്പുകള്‍ ആക്രമിച്ചുകൊണ്ട് മോദി തെളിയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: