ശക്തമായ നേതൃത്വത്തിന്റെ ലക്ഷണമാണ് അതിര്‍ത്തിയിലെ സൈനിക നടപടിയെന്ന് നയതന്ത്ര വിദഗ്ദ്ധന് ടി.പി. ശ്രീനിവാസന്. ഇതിനു മുമ്പും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നിരവധി പ്രകോപനങ്ങള്‍ ഉണ്ടാകുകയും സൈനികരെ വധിക്കുകയും ചെയ്തിട്ടുണ്ട്. സൈന്യം മറുപടി നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പല കാരണങ്ങളാല്‍ സൈനിക നടപടികള്‍ മാറ്റിവയ്ക്കുകയായിരുന്നു.
ഉറിയില്‍ സൈനികരെ വധിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. അത് നടപ്പിലാക്കുകയാണ് ചെയ്തത്. സൈനിക നടപടി തുടര്‍ന്നാല്‍ അയല്‍ രാജ്യമായ ചൈന പ്രത്യക്ഷമായിട്ട് പാക്കിസ്ഥാനെ പിന്തുണ നല്കിയില്ലെങ്കിലും പരോക്ഷമായിട്ട് സഹായിക്കും.
പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഭാരതത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. അമേരിക്കയുടെ മൗനാനുവാദവും ലോക രാഷ്ട്രങ്ങള്‍ ഭാരതത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് കാരണമാണ്. പാക്കിസ്ഥാന് ജനതയെ ഭാരതം ശത്രുരാജ്യമാണെന്ന് ഇന്നും പഠിപ്പിക്കുകയാണ്. അതിനാലാണ് സത്യാവസ്ഥ അറിയാതെ ഭാരതത്തിനെതിരായ നിലപാടുകള്‍ പാക്കിസ്ഥാന് കൈക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: