പാക്ക് ഭീകരതാവളങ്ങളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ, ശസ്ത്രക്രിയ, അതായത് ചികിത്സാനടപടി എന്ന നിലയ്ക്ക് ഭാരതം നടത്തിയ ചൂടന്‍ പ്രത്യാക്രമണത്തെ ലോകം അഭിനന്ദിച്ചു. ഭാരതം ഇതോടെ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ഭാരത-പാക് ബന്ധത്തിന് പുതിയ വ്യാഖ്യാനവും വ്യക്തതയും ഉണ്ടായി.
ഇത് യുദ്ധമല്ല. യുദ്ധമായി പരിണമിക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല, ഭാരതം ആഗ്രഹിച്ചതും നടപ്പാക്കിയതും കഴിഞ്ഞ നാല്പത് വര്‍ഷമായി, ഭീകരവാദികള്‍ ഭാരതത്തെ ലക്ഷ്യമിട്ട് നടത്തിയ നരവേട്ടകള്ക്കുള്ള പ്രതിവിധി മാത്രമല്ല, ഭാരത ജനത ഒരേ സ്വരത്തില്‍ ഇക്കാലമത്രയും, ആവശ്യപ്പെട്ടിരുന്ന, നടപടിയുടെ പൂര്ത്തീകരണയാത്രയാണ്.
പലസ്തീനില്‍നിന്നുള്ള ഭീകരാക്രമണത്തെ ഏറെനാളായി, അമേരിക്കയുടെ പിന്തുണയോടെ, ഇസ്രായേല്‍ ഇങ്ങനെയാണ് നേരിട്ടിരുന്നത്.
പശ്ചിമേഷ്യയിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ സൈന്യം നടത്തിവന്ന ആക്രമണങ്ങളുടെ വ്യാകരണവും ഇതുതന്നെ. പക്ഷെ, ക്ഷമയുടെ നെല്ലിപ്പലക കാണുംവരെ ഭാരതം ക്ഷമിച്ചുവെന്നും, ഓര്‍ക്കണം. പലവട്ടം ഇത്തരമൊരു നടപടിക്ക്, പിന്തുണയും സാങ്കേതികസഹായങ്ങളുമായി ഇസ്രായേല്‍ ഭാരതത്തെ സമീപിച്ചിരുന്നതാണ്. അപ്പോഴെല്ലാം ഭാരതം അത് വേണ്ടെന്നുപറയുകയായിരുന്നു.
ഭാരതത്തിന്റെയും പാക്കിസ്ഥാന്റെയും വിശദീകരണങ്ങള്‍ വ്യത്യസ്തമാണ്. ഭാരതം അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടുമില്ല. വളരെ ചുരുക്കം വാക്കുകളിലാണ്, ഈ സൈനിക ശസ്ത്രക്രിയയെ ഭാരതം വിവരിച്ചത്. ഒന്നും സംഭവിച്ചില്ല എന്നും ഭാരത വിമാനങ്ങള്‍ പാക്ക് അതിര്‍ത്തി കടന്നില്ലെന്നും, ഒരു നാശനഷ്ടവുമുണ്ടായിട്ടില്ലെന്നും മുഖം രക്ഷിക്കാന്‍ പാക്കിസ്ഥാന് അവകാശപ്പെടുന്നു.
അതേസമയം, ഭാരതത്തിന്റെ നടപടിയെ പാക്ക് പ്രധാനമന്ത്രി അപലപിക്കുകയും, ഭാരതത്തിന് ചുട്ടമറുപടി നല്‍കുമെന്ന് വീരവാദം മുഴക്കുകയും ചെയ്തു. രണ്ട് അവകാശവാദങ്ങളും, ഒന്നിച്ച് ഒരുസമയം ശരി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഒന്നുകില്‍ ഭാരതം പറയുന്നത് ശരി, അല്ലെങ്കില്‍ ദൃശ്യമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും പറയുന്നത് ശരി. പാക്കിസ്ഥാന്റെ ഭീകരക്യാമ്പുകള്‍ തരിപ്പണമാക്കി എന്നും, അഞ്ഞൂറിലധികം ഭീകരര്‍, മൃത്യുവിന്റെ ചിതയിലേക്ക് വീണ് ചാമ്പലായി എന്നും, സാമൂഹ്യമാധ്യമങ്ങള്‍ പറയുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ സമയമെടുക്കും. പാക്കിസ്ഥാന് ഭാരതത്തില്‍ ബോംബാക്രമണം നടത്തുമെന്നും, ഭാരതത്തെ നശിപ്പിക്കുമെന്നുമെല്ലാം കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം മൂന്നുവട്ടം പാക്ക് പ്രതിരോധമന്ത്രി പറഞ്ഞുകഴിഞ്ഞു.
ഒരു കാര്യം വ്യക്തം. ഭാരതം, ഈ രാജ്യത്തിന്റെ ക്ഷമയുടെയും സഹകരണത്തിന്റെയും പരിധികള്‍ വ്യാഖ്യാനിച്ചുകഴിഞ്ഞു. മൂന്നാമത്, കശ്മീര്‍ കാര്യത്തില്‍ ഒരു പുനര്സംവാദത്തിന് ഭാരതം തയ്യാറല്ല. ആ സമയസൂചിക ഇനി ഏഴുവര്‍ഷം പിന്നിലേക്ക് മാറ്റാമെന്ന് പാക്കിസ്ഥാന്റെ വ്യാമോഹം, കേന്ദ്രത്തില്‍ മോദിസര്‍ക്കാര്‍ ഉള്ളകാലത്തോളം നടക്കില്ല. രണ്ട്: ഭീകരാക്രമണങ്ങളും, ആയിരം മുറിവുകളേല്‍പ്പിച്ച്, ഭാരതത്തെ തളര്‍ത്താമെന്ന പാക്ക് ഗൂഢതന്ത്രം ഇനി നടക്കില്ല. പാക്കിസ്ഥാനും ആയിരം മുറിവുകളേല്‍പ്പിക്കാന്‍ ഭാരതം മടിക്കില്ല. മൂന്നാമത്, ഭീകരവാദം പ്രോത്സാഹിപ്പിച്ച്, ഇതിനെ തങ്ങളുടെ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാക്കി വിലപേശാമെന്ന പാക്കിസ്ഥാന്റെ പൂതി ഇനി വിലപ്പോകില്ല. നാലാമത്, ഇസ്ലാമിക ബോംബ് എന്ന ഉമ്മാക്കിയും ചൈനയുടെ പിന്തുണ എന്ന കവചവും കാണിച്ച് ഇനി ഭാരതത്തെ പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന പാക്ക് വ്യാമോഹം നടക്കില്ല.
ചൈനതന്നെ, സ്വന്തം താല്‍പര്യസംരക്ഷണത്തിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നടത്തുന്ന നിക്ഷേപം കുറച്ചു. ഭാരതം പ്രതികരിക്കാനുറച്ച സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ പ്രത്യേകിച്ച് പിഒകെയില്‍ ചൈന നടത്തുന്ന നിക്ഷേപങ്ങളൊന്നും, സുരക്ഷിതമല്ലെന്ന് ചൈനയ്ക്കറിയാം. ഭാരതം നേരത്തെതന്നെ റഷ്യയുടെയും അമേരിക്കയുടെയും പൂര്‍ണപിന്തുണ, ഭീകരവാദത്തിനെതിരായ നിലപാടിന്റെ കാര്യത്തില്‍ കരസ്ഥമാക്കിക്കഴിഞ്ഞു. പാക്കിസ്ഥാനെ കൂടുതല്‍ സഹായിച്ചാല്‍ ചൈനയും ഒറ്റപ്പെടുമെന്ന ഭയം അവര്‍ക്കുണ്ട്.
കോഴിക്കോട് സമ്മേളനത്തോടനുബന്ധിച്ച പൊതുയോഗത്തില്‍ പാക് ഭീകരാക്രമണത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി സ്പഷ്ടമായ ഭാഷയില്‍, വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് നഷ്ടപ്പെടാനുള്ളത്, അതിന്റെ നിലനില്‍പ്പാണ്. ബംഗ്ലാദേശിനെ രക്ഷിക്കാനവര്ക്കായില്ല. ഇസ്ലാമികതയുടെ പേരുപറഞ്ഞ് മതാടിസ്ഥാനത്തില്‍ ഒരു രാജ്യവും സംസ്കാരവും സാമ്പത്തിക ഭദ്രതയും അന്താരാഷ്ട്രീയ അംഗീകാരവുമില്ലാതെ നടപ്പില്ലെന്ന് പാക്കിസ്ഥാന് മനസിലായിട്ടില്ലെന്നു തോന്നുന്നു. പാക്കിസ്ഥാന്റെ നിലനില്‍പ്പിന്റെ ഏകന്യായം, ഭാരതത്തോടുള്ള അന്ധമായ പകയും, അസൂയയുമാണെന്ന്, അവിടത്തെ പട്ടാളം തെളിയിച്ചുകഴിഞ്ഞു.
എന്തുകൊണ്ട് പാക്കിസ്ഥാന്, മുസ്ലിം സമുദായത്തില്‍പ്പെട്ട, ഷിയാ അനുയായികളെ സ്വന്തമാക്കാന്‍, കഴിയുന്നില്ല? എന്തുകൊണ്ട് ബിഹാറില്‍നിന്നു വന്ന മുസ്ലിങ്ങളോട് ചിറ്റമ്മനയം തുടരുന്നു? എന്തുകൊണ്ട് ബലൂചികള്‍ക്കും പക്ത്തൂണികള്ക്കും ഗില്ഗിത്തുകാര്ക്കും പിഒകെയിലെ കശ്മീരികള്‍ക്കും തുല്യതയും പങ്കാളിത്തവും ജനാധിപത്യ അവകാശങ്ങളും നല്കാനാവുന്നില്ല. എന്തുകൊണ്ട് പാക്കിസ്ഥാന്, പഞ്ചാബി മുസ്ലിങ്ങളുടെ മാത്രം കുത്തകയായി മാറുന്നു? ഇതൊക്കെയാണ്, മോദി ഉയര്‍ത്തിയ ചോദ്യങ്ങള്‍. അങ്ങനെയുള്ള പാക്കിസ്ഥാന് കശ്മീരിനെക്കുറിച്ചു പറയാന്‍ എന്തവകാശം?
പഴയതുപോലെ അമേരിക്കയും പാക്കിസ്ഥാനെ സഹായിക്കാന്‍ ഒരുക്കമല്ല. പാക്കിസ്ഥാന് അവര്‍ സ്വയം കുഴിച്ച കുഴിയില്‍ത്തന്നെ വീഴുകയാണ്. എല്ലാ ദുശാഠ്യക്കാരന്റെയും പോലെ, മറുവശം ശക്തമായി പ്രതികരിക്കില്ല എന്ന ധാരണയിലാണ്, ഇത്രകാലവും പാക്കിസ്ഥാന്, നരഹത്യകളും ഭീകരവാദവും മനുഷ്യരാശിക്കു മുഴുവന്‍ വിനയാകുന്ന കുതന്ത്രങ്ങളും ആവിഷ്കരിച്ചത്. ഇതിന്റെ അന്ത്യംകുറിക്കാന്‍ പാക്കിസ്ഥാന് സ്വയം സ്വന്തം പരിമിതികള്‍ മനസിലാക്കിക്കൊടുക്കാന്‍ മോദിക്ക് സാധിച്ചു. ഇനി പാക്കിസ്ഥാനാണ് തീരുമാനിക്കേണ്ടത്, സര്‍വ്വനാശമാണോ, താല്‍ക്കാലിക ജാള്യതയാണോ അഭികാമ്യമെന്ന്.
പാക്കിസ്ഥാന് നന്നാകുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. ആ രാജ്യത്തിന്റെ സമ്പൂര്‍ണ നാശത്തിലാണ് ഭാരതത്തിന്റെ മുക്തി. കൃഷ്ണനെ വീണ്ടും വീണ്ടും വെല്ലുവിളിച്ച്, ജനജീവിതം ദുസ്സഹമാക്കിയ ജരാസന്ധനെപ്പോലെയാണ്, പാക്കിസ്ഥാന്. അതിന്, അതിന്റേതായ സമയമുണ്ട്. പക്ഷെ, ഒടുവില്‍ പാക്കിസ്ഥാന്, അവരുടെ സമയപരിധികള്‍ കഴിയുമ്പോള്‍ നാമാവശേഷമാവുകതന്നെ ചെയ്യും.
ഇനിയും, അവര്‍ക്ക്, ആള്‍നാശത്തില്‍നിന്ന് പിന്‍വാങ്ങാം. പക്ഷെ, ഒരസുരനും, അത്തരം, വൈകിവന്ന ബുദ്ധി, ചരിത്രത്തില്‍ നമ്മള് കണ്ടിട്ടില്ല. പാക്കിസ്ഥാന് ദാവൂദ് ഇബ്രാഹിമിന് സംരക്ഷണം നല്കുന്നു. ഭാരതത്തെ വെല്ലുവിളിക്കുന്ന, പ്രതിദിനം പ്രതിജ്ഞ ചെയ്യുന്ന, ഭാരതത്തില്‍ പലയിടത്തും ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ ലക്വിയെയും സയ്യദിനെയും പോലുള്ള ഭീകരരെ സംരക്ഷിക്കുന്നു. രക്ഷാ-മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തിനിടക്ക് ഭാരതത്തില്‍ ആയിരത്തിലധികം ഭീകരാക്രമണങ്ങള്‍ പാക്ക് മണ്ണില്‍നിന്ന് നടന്നിട്ടുണ്ട്. ഇതില്‍ ഭാരതത്തിന് ആയിരത്തിലധികം ജവാന്മാരെയും, അതിന്റെ രണ്ടിരട്ടി, സിവിലയന്മാരെയും നഷ്ടപ്പെട്ടു. ഇതില്‍ ഭാരതത്തിനുണ്ടായ നഷ്ടം, പത്തുലക്ഷം കോടിയിലധികമെന്നും വിലയിരുത്തുന്നു.
ഈ സാഹചര്യത്തില്‍, ഈ സൈനിക ശസ്ത്രക്രിയ ഇത് ലക്ഷ്യം വച്ചുള്ളതായിരുന്നു. വ്യക്തമായ, കണിശതയുള്ള നേട്ടങ്ങള്‍ ലാക്കാക്കിയുമായിരുന്നു. കുറഞ്ഞ ആള്‍നാശവും, സാധാരണ ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതായിരുന്നു. പാക്കിസ്ഥാന് സാര്‍ക്കിലും ഇപ്പോള്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും നേപ്പാളും പാക്കിസ്ഥാനെതിരെ പ്രതികരിച്ചുകഴിഞ്ഞു. ഭാരതത്തിന്റെ നിലപാട് ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഓര്ക്കാപ്പുറത്തൊരടിയാണ് പാക്കിസ്ഥാന് കിട്ടിയത് എന്ന് പറയാനെളുപ്പമല്ല. പക്ഷേ നന്നാകാനും, സ്വയം രക്ഷിക്കാനുമുള്ള താക്കീത്. ഇനി മുതല്‍ ഇസ്രായേല്‍ മോഡല്‍, പെട്ടെന്നുള്ള പ്രതികരണം, ഭാരതത്തില്‍നിന്ന് പാക്കിസ്ഥാന് പ്രതീക്ഷിക്കാം.
സിന്ധുനദീജലം പങ്കിടല്‍ പുനര്‍നിര്‍വചിക്കാനും ഉറ്റരാജ്യ പദവിയും പുനര്‍നിര്‍ണയിക്കുന്നത്, കാശിടപാടിലും, വ്യവസായത്തിലും ബാങ്കുകളുമായുള്ള സഹകരണത്തിലും, ഭാരതത്തിലേക്കുള്ള ഇറക്കുമതിയുമൊക്കെ പാക്കിസ്ഥാനെ ബാധിക്കും. ചൈനയും ഭാരതത്തിലേക്ക് ഏറെ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഭാരതത്തിന് ഏറെയൊന്നും, ഇവരെ ആശ്രയിക്കേണ്ട ആവശ്യമില്ല.
ഇതൊക്കെ കണക്കാക്കിയാണ് മോദി ആഞ്ഞടിച്ചത്. മോദി പ്രഹരിക്കുമ്പോള്‍ അത്, ആയിരം ടണ്ണിന്റെ ശക്തിയോടെയാകും എന്ന് മോദിയെ അറിയുന്നവര്‍ക്കറിയാം. പക്ഷെ, അദ്ദേഹമോ ഭാരതമോ ഒരിക്കലും യുദ്ധമോഹിയല്ല. സമാധാനം സ്ഥാപിക്കാന്‍ അത്യാവശ്യമെങ്കില്‍ മാത്രം, സമാധാനത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും, അടയുമ്പോള്‍ മാത്രം സമാധാനം സ്ഥാപിക്കാന്‍, ഭാരതം അടിച്ചേല്‍പ്പിക്കപ്പെട്ട അശാന്തിയോട്, ഭീകരാക്രമണത്തോട്, കരുതിക്കൂട്ടിയുള്ള, പ്രകോപനത്തോട് പ്രതികരിച്ചു. അത്രമാത്രം. ഇതൊരു തുടക്കം മാത്രം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: