ന്യൂദല്‍ഹി: അര്‍ദ്ധരാത്രിക്ക് ശേഷം തുടക്കം. പാക് അധീന കശ്മീരില്‍ കടന്നുകയറിയത് രണ്ട് കിലോമീറ്റര്‍ അകലേക്ക്. നാല് മണിക്കൂര്‍ നീണ്ട സംഹാരത്തിനൊടുവില് പുലരും മുന്‍പ് മടക്കം. സൈനിക ആസ്ഥാനത്ത് എല്ലാം നിരീക്ഷിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും.
ഉറി ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയായി പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ നിരീക്ഷിച്ച് വരികയായിരുന്നു സൈന്യം. നുഴഞ്ഞുകയറാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി വ്യക്തമായതോടെ സൈനിക നടപടി ആരംഭിച്ചു. ബുധനാഴ്ച പാതിര കഴിഞ്ഞ് പ്രത്യാക്രമണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിലെ പാരാകമാന്‍ഡോകള്‍ ഹെലികോപ്ടറുകളിലൂടെ പാക് അധീന കശ്മീരിലേക്ക് പുറപ്പെട്ടു.
താഴ്ന്നു പറക്കാന്‍ സാധിക്കുന്ന എം 17 ഹെലികോപ്ടറുകളാണ് ദൗത്യത്തിന് ഉപയോഗിച്ചത്. കമാന്‍ഡോകള്‍ക്ക് അപകടം പിണഞ്ഞാല്‍ ഇടപെടാനുള്ള എല്ലാ തയ്യാറെടുപ്പുകളും കരയില്‍ നടത്തിയിരുന്നു. കരസേനയ്ക്ക് പുറമെ വ്യോമസേനയും സര്‍വ്വസജ്ജരായി കാത്തിരുന്നു. നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ വരെയുള്ള ഭിംബര്‍, ഹോട്സ്പ്രിങ്, കേല്‍, ലിപ മേഖലകളിലെ ഭീകരക്യാമ്പുകളില്‍ പാരച്യൂട്ടില്‍ ഇറങ്ങിയ സൈനികര്‍ അതിവേഗം ആക്രമണം ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു കടന്നാക്രമണം.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ പതറിയ ഭീകരര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം പോലും നല്‍കാതെ സൈന്യം മുന്നേറി. ക്യാമ്പുകളിലെ ആയുധങ്ങളും കമാന്‍ഡോകള്‍ പിടിച്ചെടുത്തു. ഇതിനിടെ പാക് സൈന്യം കമാന്‍ഡോകളെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പാക് സൈനികര്‍ക്കെതിരെയും ആക്രമണം. പുലര്‍ച്ചെ നാലരയോടെ വിജയഭേരി മുഴക്കി കമാന്‍ഡോകള്‍ മടങ്ങി.
ഏഴ് ഭീകരക്യാമ്പുകളായിരുന്നു ലക്ഷ്യം. മുഴുവന്‍ ഭീകരരെയും കൊന്നൊടുക്കി പൂര്‍ണ ലക്ഷ്യം നേടാനായതും ഒരു കമാന്‍ഡോ പോലും കുറയാതെ തിരിച്ചെത്താനായതും ഭാരത സൈന്യത്തിന്റെ ശക്തിപ്രകടനമാണ്. തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത്, തീരുമാനിക്കുന്ന സ്ഥലത്ത് തിരിച്ചടി നല്‍കുമെന്ന സൈന്യത്തിന്റെ പരസ്യ പ്രതികരണം ഓര്‍ക്കേണ്ടതുണ്ട്. ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഇത് ആവശ്യമെങ്കില്‍ പുറത്ത് വിടും.
രാഷ്ട്പതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ പ്രധാനമന്ത്രി മോദി തന്നെ വിവരം നേരിട്ട് അറിയിച്ചു. മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: