ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ കേരളീയരെ വറുതിയിലേക്ക് തള്ളിവിടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ഇത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവർത്തിച്ചുള്ള നിര്‍ദ്ദേശം കേരളം അവഗണിക്കുകയാണ്. യുഡിഎഫും തുടര്‍ന്ന് എല്‍ഡിഎഫും ഈ നിയമം നടപ്പാക്കാന്‍ കൂട്ടാക്കാത്തത് വന്‍ ഭക്ഷ്യ പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ പോകുന്നത്. കേരളത്തിലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള ഉപഭോക്താക്കളാണ് സര്‍ക്കാരിന്റെ ഉപേക്ഷമൂലം കെടുതി അനുഭവിക്കേണ്ടിവരുന്നത്. 8 രൂപ 30 പൈസയ്ക്ക് ലഭിച്ചിരുന്ന അരി ഇനി 14.24 രൂപ വര്‍ദ്ധിച്ച് 22.54 രൂപയ്ക്കാണ് ഇത് മൂലം വാങ്ങേണ്ടിവരിക. ഗോതമ്പിന്റെ വില 9 രൂപയാണ് കൂടാന്‍പോകുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ഭക്ഷ്യ ധാന്യങ്ങൾക്ക് കൂടിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് കഴിഞ്ഞ മാസവും മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാൽ ഇതിനോടും സംസ്ഥാനം മുഖം തിരിക്കുകയാണ് ഉണ്ടായത്. കേരളത്തിലെ റേഷന്‍കാര്‍ഡുകളില്‍ 70 ശതമാനവും എപിഎല്‍ വിഭാഗമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ നയം കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. കേരളവും തമിഴ്നാടും മാത്രമാണ് ഈ നിയമം ഇനിയും നടപ്പാക്കാത്തത്. എത്രയുംവേഗം ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കി ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: