ഈ ഘട്ടത്തില്‍ മൂന്ന് ആശങ്കകള്‍ പ്രധാനമായി പങ്കുവയ്ക്കപ്പെടുന്നു. ഒന്ന്, പാക്കിസ്ഥാന് ആണവായുധം പ്രയോഗിക്കുമോ? രണ്ട്, ചൈനയുടെ നിലപാട്. മൂന്ന്, യുദ്ധമുണ്ടായാല്‍ ഭാരതത്തിന് സാമ്പത്തികത്തകര്‍ച്ച ഉണ്ടാകുമോ?
ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് മൂന്നാമത്തെ കാര്യമാണ്. പക്ഷേ, മറ്റുള്ളവയെയും സംബോധന ചെയ്യാതിരിക്കാനാകില്ല. പാക്കിസ്ഥാന് ആണവശക്തിയാണ്. പക്ഷേ, ഒരു ബോംബ് ഭാരതത്തിലേക്കിട്ടാല് തിരികെ കുറെ ബോംബുകള്‍ വീഴാനുള്ള സാധ്യത പാക്കിസ്ഥാന് എന്തായാലും പ്രതീക്ഷിക്കും. അതുറപ്പുള്ള കാര്യവുമാണ്. അതിനാല്‍ത്തന്നെ പാക്കിസ്ഥാന് ഭാരതത്തിനെതിരെ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യത തീരെ കുറവാണ്. പാക്ക് ബോംബറുകളും മിസൈലുകളും അവിടെനിന്ന് ഉയരാത്ത വിധത്തിലുള്ള പ്രതിരോധം തീര്‍ക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിനുണ്ട്. അതിനായി കഹൂട്ടാ ആണവനിലയം എ. ക്യു. ഖാന് ഗവേഷണകേന്ദ്രം, മിസൈല്‍ വിന്യാസമുള്ള സ്ഥലങ്ങള്‍, പാക് വ്യോമത്താവളങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ യുദ്ധത്തിന്റെ ആദ്യദിനങ്ങളിലേ തകര്‍ക്കണം. പിന്നെ ചൈന.
ചൈനയെ ഒന്ന് ഒതുക്കിയിരുത്താതെ ഒരുപക്ഷേ, യുദ്ധം ശരിയാകില്ല. അങ്ങനെയെങ്കില്‍ അതിനുള്ള വഴികള്‍ നോക്കിയായിരിക്കും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍. ഭാരതത്തെ ചൈന ആക്രമിക്കാന്‍ സാധ്യത കുറവാണ്. ആക്രമിച്ചാല്‍ ഭാരതത്തിനും തിരിച്ചടിക്കാതെ വയ്യെന്നുള്ള സന്ദര്‍ഭമായതിനാല്‍. ലോകത്തെ ഏറ്റവും ശക്തമായ പോര് വിമാനം, സുഖോയ്കളുടെ സ്ക്വാഡ്രണുകള്‍ ചൈനയുടെ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടത് വെറുതെയല്ലല്ലോ.
മൂന്നാമത്തേത് സാമ്പത്തികമായ ആശങ്കയാണ്. ഇപ്പോള്‍ യുദ്ധം ഉണ്ടായാല്‍ ഭാരതം സാമ്പത്തികമായി തകരില്ല എന്ന് മാത്രമല്ല ഉയരുകയും ചെയ്യും. വിജയം ഉയര്‍ച്ചയ്ക്ക് വഴിവയ്ക്കും. വിജയം പ്രതീക്ഷിക്കാതെ യുദ്ധത്തിനിറങ്ങാനും പറ്റില്ല.
പാക്കിസ്ഥാനെതിരെ വിജയം എന്നാല്‍, ഇന്നലെ വരെ ചെയ്തപോലെ പാമ്പിനെ ചൂലിന് തല്ലിയിട്ടു പൊയ്ക്കോ എന്ന് പറയുകയല്ല, തലയടിച്ചു തകര്‍ക്കല്‍ തന്നെയാണ്. അതായത്, പാക് അധീന കശ്മീരും ആസാദ് കശ്മീരും പിടിച്ചെടുക്കും. ബലൂചിസ്ഥാനും സിന്ധും സ്വതന്ത്രമാകും. പാക്കിസ്ഥാന് എന്നത് പഞ്ചാബോ, പഞ്ചാബും വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയും ചേര്‍ന്ന ഭാഗമായി ബാക്കിയാകുകയോ ചെയ്യും. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ താലിബാന് ഒന്നുകില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയോ അല്ലെങ്കില്‍ പാക്ക് സൈന്യത്തെ സഹായിക്കുകവഴി പാക്കിസ്ഥാന്റെ ഭാഗമായി നിന്നെന്നുവരും. എന്നുപറഞ്ഞാല്‍ പാക്കിസ്ഥാന് അവശേഷിക്കും, ഭൂപടങ്ങളിലെ ഇന്നത്തെ പാക്കിസ്ഥാന് നാലോ അഞ്ചോ കഷണമായി ചുരുങ്ങും. പുതിയ രണ്ടോ മൂന്നോ യുഎന്‍ അംഗരാജ്യങ്ങള്‍ ഉണ്ടാകും.
ഇങ്ങനെ ഒരവസ്ഥയുണ്ടാകുന്നത് മാത്രമാണ് പാക്കിസ്ഥാനെതിരെ പൂര്‍ണമായ ഭാരത വിജയമായി കണക്കാക്കാനാകുക. അത്തരം വിജയം ഭാരതത്തിന് ഗുണകരമാകണം എങ്കില്‍ യുദ്ധം ചുരുങ്ങിയ കാലത്തിനുള്ളില്‍ തീരണം. യുദ്ധം നീണ്ടുപോകുന്നത് യുദ്ധച്ചെലവുകള് വര്‍ദ്ധിപ്പിക്കും. നമ്മുടെ ഭാഗത്ത് ആള്‍നഷ്ടം ഉണ്ടാകാനിടയാക്കും. അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് നീണ്ടകാലപ്രവാസം അനുഭവിക്കേണ്ടി വരും. സാമ്പത്തിക അടിയന്തരാവസ്ഥ സംജാതമാകും. അതെല്ലാം ഒഴിവാക്കി ചെറിയ കാലയളവില്‍ പൂര്‍ണവിജയം സാധ്യമാകണം. ആറുമാസമോ ഒരു വര്‍ഷമോ ഇതിന് തയ്യാറെടുപ്പ് ആവശ്യമാണ്. സിന്ധിലും ബലൂചിസ്ഥാനിലും നമുക്കായി മുക്തിബാഹിനി മോഡലില്‍ ആളുകള്‍ ഉണ്ടാകണം. നമ്മുടെ യുദ്ധസാങ്കേതികത വര്‍ദ്ധിപ്പിക്കണം. ക്ഷാമം ഉണ്ടാകാതെ നോക്കണം. നമുക്ക് ആള്‍നഷ്ടം വരാത്ത പുതിയ യുദ്ധരീതികളുടെ ട്രയല്‍ ആന്‍ഡ് എറര്‍ പരീക്ഷണങ്ങള്‍ നടക്കണം. പാക്ക് മിസൈല്‍ യുദ്ധവിമാന സംവിധാനങ്ങളുടെ വിന്യാസസ്ഥാനങ്ങളും ക്രമവും കൃത്യമായി മനസ്സിലാക്കണം. ഗൃഹപാഠം ധാരാളം.
യുദ്ധവേളയില്‍ സാമ്പത്തിക രംഗം
ചെറിയ തോതില്‍ എങ്കിലും സാമ്പത്തിക അടിയന്തരാവസ്ഥ പ്രതീക്ഷിക്കാതെ വയ്യ. ചില അധിക സെസ്സുകള്‍, സര്‍ചാര്‍ജുകള്‍ എന്നിവ വരാന്‍ സാധ്യതയുണ്ട്. ക്ഷേമപദ്ധതികള്‍, സബ്സിഡികള്‍ എന്നിവയില്‍ പലതിലും ആനുകൂല്യങ്ങള്‍ കുറെനാള്‍ ലഭ്യമാകാതെവരാം. ഗവേഷണപദ്ധതികളിലെ ഫണ്ടുകള്‍ ആറുമാസം വരെയെങ്കിലും മരവിപ്പിച്ചേക്കാം. അങ്ങനെ പലതും വരാം. പൂര്വകാലങ്ങളില്നിന്ന് വ്യത്യസ്തമായി ഇത്തവണ ഭക്ഷ്യക്ഷാമം ഉണ്ടാകില്ല, പക്ഷേ, കരിഞ്ചന്ത, പൂഴ്ത്തിവയ്പു തുടങ്ങിയവ വര്‍ദ്ധിക്കാം.
ഇവിടെ എന്താണോ വിജയം എന്ന് ഉദ്ദേശിക്കുന്നത്, അങ്ങനെ ഒരു വിജയം ഉണ്ടായാല്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ നേട്ടങ്ങള്‍ നമുക്കറിയാം. അതിനപ്പുറം സാമ്പത്തിക രംഗത്ത് നമ്മള് വലിയ വളര്‍ച്ച പെട്ടെന്ന് കൈവരിക്കും. അവ ഇപ്രകാരം പട്ടികയാക്കാം.
ഒന്ന്) ഭാരത വിജയവാര്‍ത്തകള്‍ വരുംതോറും ഓഹരി വിപണി കുതിക്കും. ഭാരതത്തിന്റെ ക്രിക്കറ്റ് ടീം ഒരു കളി ജയിച്ചാല്‍പ്പോലും സെന്‍സെക്സ് ഉയരുന്ന നാടാണിത്. ഭാരതവും കമ്പനികളും വിജയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടും. ഏറ്റവും വലിയ ശത്രുവായ പാക്കിസ്ഥാന് തകര്‍ന്നാല്‍, ഭാരതം കൂടുതല്‍ സുരക്ഷിതമായ രാജ്യമായി മാറുകയാണ്. ഇത് ഭാരതത്തില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വിദേശകമ്പനികളെയും പ്രവാസി ഭാരതീയരെയും ഒപ്പം നാട്ടിലെ നിക്ഷേപകരെയും പ്രേരിപ്പിക്കും. ഭാരതം ജനാധിപത്യരാജ്യമാണെന്നത് ഇതിന് ആക്കം കൂട്ടും.
2) പാക്കിസ്ഥാന് എന്ന ശല്യത്തെ ഭാരതം ഇല്ലായ്മ ചെയ്താല്‍, ഭാരതത്തിന് എല്ലാ അന്താരാഷ്ട്രവേദികളിലും കൂടുതല്‍ ഉയര്‍ന്ന സ്ഥാനവും ബഹുമാന്യതയും കിട്ടും. തല്‍ഫലമായുണ്ടാകുന്ന അന്താരാഷ്ട്രബന്ധങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപകരിക്കും. യുദ്ധത്തിലെ വിജയിയെ എല്ലാവരും ബഹുമാനിക്കും എന്ന പൗരാണികമായ കയ്യൂക്കിനോടുള്ള ബഹുമാനബോധത്തിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. ശക്തിയെയാണ് ആളുകള്‍ ഭയപ്പെടുന്നതും ബഹുമാനിക്കുന്നതും. ശക്തന് ശിക്ഷിക്കുക മാത്രമല്ല, രക്ഷിക്കുകയും ചെയ്യുമെന്നുള്ള മാനുഷികവശം ഇതിനുള്ള ന്യായമാണുതാനും. പുതിയ ലോകക്രമത്തില്‍ നാം ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പുനഃസംഘടന സംഭവിക്കാനും ഭാരതത്തിന് സ്ഥിരാംഗത്വവും എളുപ്പമാക്കാനും ഇത് സഹായിക്കും.
3) പിഒകെ ഭാരതത്തിന്റെ ഭാഗമാകുന്നതും അതിര്‍ത്തിയിലെ ഭീഷണി ഇല്ലാതാകുന്നതും നമ്മുടെ സൈനികച്ചെലവുകള്‍ കുറയാനും ഇടയാക്കും. നമ്മുടെ പ്രതിരോധചെലവുകളുടെ സിംഹഭാഗവും പാകിസ്ഥാനും ചൈനയും കാരണം മാത്രമാണ്. പാകിസ്ഥാനെ നാം ഒതുക്കുകയും അവര്‍ക്ക് എതിര്‍ക്കാനായി അവരുടെ ചുറ്റും പുതിയ ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും ചിലവേറിയ ചില അതിര്‍ത്തി സുരക്ഷാസന്നാഹങ്ങള്‍ നമുക്ക് മാറ്റാനാകും. പാക് അധീന കാശ്മീര്‍ ഭാരതത്തിന്റെ കയ്യിലായാല്‍, പിന്നെ ആ മേഖലയിലെ ശ്രദ്ധിക്കണ്ട പ്രധാന അതിര്‍ത്തി ചൈനയുമായി പങ്കിടുന്ന ഭാഗങ്ങള്‍ മാത്രമാകും. അഫ്ഗാന് അതിര്‍ത്തിയില്‍ നടക്കുക ഇന്തോ-അഫ്ഗാന് സംയുക്തസുരക്ഷയായിരിക്കും. സിന്ധ് ബലൂച് പ്രദേശങ്ങളിലെ അവരുടെ പാക്ക്, ഇറാനിയന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ അവരും നമ്മളും ഒരുമിച്ചുണ്ടാകും. ഇത് ആ ഭാഗങ്ങള്‍ വഴി താലിബാനോ ഐഎസ്സോ ഇങ്ങോട്ടു കടക്കാന്‍ നോക്കുന്നതിന് തടയിടുകയും ചെയ്യും.
4) പാക്കിസ്ഥാന് തകര്‍ന്നുണ്ടാകുന്ന പുതിയ രാഷ്ട്രങ്ങള്‍, സിന്ധും ബലൂചിസ്ഥാനും അവരുടെ പുനര്‍ നിര്‍മ്മാണത്തിന് ഭാരതത്തെ ആശ്രയിക്കും. ഭാരതീയ നിര്മ്മാണകമ്പനികള്ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും ഇതുവഴി വലിയ ബിസിനസ്സുകള്‍ ലഭിക്കും. ഒരുകാലത്ത് ഇറാഖിലെ ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മലയാളിയുടെ കമ്പനിയായ ഭഗീരഥ ചെയ്തിരുന്നത് ഓര്‍ക്കാം.
5) സിന്ധ്, ബലൂചിസ്ഥാന്‍ എന്ന രാജ്യങ്ങളുടെ കരാറുകളും അവര്‍ക്കുള്ള ആയുധവിതരണവും ഭാരതത്തിന്റെ ചുമതലയില്‍ വരും. ഭാരത ആയുധ ഫാക്റ്ററികള്‍ അവര്‍ക്കുള്ള ഓര്‍ഡര്‍ അനുസരിച്ച് ആയുധങ്ങള്‍ ഉണ്ടാക്കുകയും നമ്മള് അതവര്‍ക്ക് വില്‍ക്കുകയും ചെയ്യും. ഇവിടെ നഷ്ടം അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കായിരിക്കും.
6) അവര്‍ക്കുള്ള പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമ്മളുടെ ഭാഗികമായ ചുമതലകളില്‍ വരും. വിദ്യാഭ്യാസത്തിനായി അവര്‍ക്കു പലതരത്തില്‍ നമ്മളെ ആശ്രയിക്കേണ്ടി വരും. ഭാരത സര്‍വ്വകലാശാലകളുടെ അവിടത്തെ പതിപ്പുകള്‍ തുടങ്ങുകയോ, ഭാരത സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങുകയോ, നമ്മുടെ നിരവധി അധ്യാപകര്‍ക്ക് അവിടെ ജോലി ലഭിക്കുകയോ ആകാം.
7) ബലൂചും സിന്ധും സ്വാതന്ത്രമായാല്‍ ഇറാന് വാതക പൈപ്പിടല്‍ പദ്ധതി നമുക്ക് ആരംഭിക്കാനാകും. ഇത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഭാരതത്തിലേക്ക് രണ്ട് നിര്‍ദ്ദിഷ്ട വാതക പൈപ് ലൈന്‍ പദ്ധതികള്‍ ആണ് ഇപ്പോഴുള്ളത്. ഒന്ന്, വടക്കന്‍ പ്രദേശത്തുകൂടി പൂര്വ്വറഷ്യന് രാജ്യങ്ങളില്‍ നിന്നുള്ളതാണ്. മറ്റേത്, ഇറാനില്‍ നിന്നുള്ളതും. ദൂരം കുറഞ്ഞതും, യത്നം കുറഞ്ഞതുമായ പദ്ധതി ഇറാന് വാതക പദ്ധതി ആണ്. അത് നേരെ ബന്ധിക്കപ്പെടുക ഭാരത വ്യവസായ മേഖലകളായ ഗുജറാത്തും മുംബൈയുമായിട്ടായിരിക്കും. പ്രകൃതി വാതക ഇന്ധനം മലിനീകരണത്തോത് കുറയ്ക്കുന്നത് ഭാരതജനതയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഭാരത ഇന്ധനവ്യവസായത്തില്‍ ദശലക്ഷംകോടികളുടെ പുതിയ പദ്ധതികളും വലിയ മാറ്റവും ആയിരിക്കും ഇത് നല്‍കുക.
8) സിന്ധിലെ കറാച്ചി തുറമുഖത്തില്‍ നമുക്കും ഇടവും നിയന്ത്രണവും ലഭിക്കും. ഇത് അവരുടെമേല്‍ സാമ്പത്തികമായും സൈനികമായും ആധിപത്യം നിലനിര്‍ത്താന്‍ ഭാരതത്തെ സഹായിക്കും. ഗള്‍ഫ് മേഖലയില്‍നിന്ന് തെക്കന്‍ ഏഷ്യയിലേക്കുള്ള പ്രധാന കവാടങ്ങള്‍ ഇതോടെ ഭാരതത്തിന്റെ നിയന്ത്രണത്തില്‍ വരും. ഇതുമൂലം, ചൈനയ്ക്ക് ഉഷ്ണമേഖലാ തുറമുഖങ്ങളില്‍ പ്രവേശനം കിട്ടാന്‍ ഭാരതത്തെ ആശ്രയിക്കേണ്ടിവരും. ചൈനയ്ക്ക് ആവശ്യമുള്ളവയാകട്ടെ, കൊല്‍ക്കൊത്തയും കറാച്ചിയും മാത്രമാണ് താനും. ചൈനയ്ക്ക് ഭാരതത്തിന്റെ അനുവാദമില്ലാതെ പുതിയ റോഡ് തീര്‍ക്കാനും കറാച്ചി തുറമുഖം ഉപയോഗിക്കാനും അവര്‍ക്ക് സാധ്യമാകില്ല. ചൈനീസ് ബിസിനസ്സുകളില്‍ നിന്ന് വന്‍തോതില്‍ സെസ് ഈടാക്കാന്‍ ഇത് ഭാരതത്തിന് അവസരമൊരുക്കും. ഭാരതത്തിന്് ആധിപത്യമുള്ള കറാച്ചി തുറമുഖം റഷ്യയ്ക്കും ഉപയോഗിക്കാനാകും (ഇപ്പോള്‍ വളരുന്ന റഷ്യാ-പാക് ബന്ധത്തില്‍ ഈയൊരു കാരണവും ഉണ്ടെന്നത് മറക്കാന്‍ പാടില്ല). ഒപ്പം ഇന്തോ-ഇറാന് ബിസിനസ്സ് ബന്ധങ്ങള്‍ വളരും. ഗള്‍ഫ് രാഷ്ട്രങ്ങള്‍, റഷ്യ, അഫ്ഘാനിസ്ഥാന്, ഇന്ത്യ, ചൈന, ഇറാന് എന്നീ ദേശങ്ങളുടെ ബിസിനസ്സുകളെ കോര്‍ത്തിണക്കുന്ന മുംബൈ-ടെഹ്റാന് ബിസിനസ്സ് ഇടനാഴി എന്നൊരു പുതിയ വ്യവസായ മണ്ഡലം പിറവിയെടുക്കും.
9) തെക്കന്‍ സില്‍ക്ക് റൂട്ടിലും മാരിടൈം സില്‍ക്ക് റൂട്ടിലും ഭാരത ആധിപത്യം സ്ഥാപിതമാകും. ഭാരത സാമ്പത്തികത്തെ ലോകത്തിന്റെ മുന്‍നിരയില്‍ എത്തിക്കാന്‍ പര്യാപ്തമായ ഒന്നാണ് ഈ സാമ്പത്തിക മേഖലയിലെ നമ്മുടെ കയ്യിലുള്ള നിയന്ത്രണം. ഓബിഒആറും (വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്), ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാരിടൈം സില്‍ക്ക് റോഡും ഏഷ്യയെയും യൂറോപ്പിനെയും ഗള്‍ഫ് മേഖലയെയും ബന്ധിപ്പിച്ചുകൊണ്ട് ചൈന മുന്നോട്ടുവച്ച രാജ്യാന്തര ബിസിനസ്സുകളുടെ കൂട്ടിയിണക്കല്‍ പാതകളാണ്. പരമ്പാരാഗതമായി ഉണ്ടായിരുന്ന പഴയ സില്‍ക്ക് റൂട്ടിന്റെ ആധുനിക രൂപമായാണ് ചൈനയും അനുബന്ധരാഷ്ട്രങ്ങളും ഇതിനെ കാണുന്നത്. ഇതില്‍ പല പഥങ്ങളും വരുന്നു. ചൈന-പാക്ക് വ്യവസായ ഇടനാഴി (CPEC), ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്മര് (BCIM ) സാമ്പത്തിക ഇടനാഴി തുടങ്ങിയവ ചൈന ഉദ്ദേശിക്കുന്ന ആധുനിക സില്‍ക്ക് റൂട്ടുമായി (മംഗോളിയചൈനറഷ്യയൂറോപ്പ് എന്നിവയെ ബന്ധപ്പെടുത്തി) ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും ഇത് മുന്നില്‍കണ്ടാണ് ചൈന ബലൂചിസ്ഥാനിലെ ഗ്വദര്‍ തുറമുഖം വികസിപ്പിക്കുന്നതും. സമുദ്രംവഴി കിഴക്കന്‍ ആഫ്രിക്ക, ഗള്‍ഫ്, അറബിക്കടല്‍ മേഖല, ഇന്ത്യന്‍ മഹാസമുദ്രം, തെക്കന്‍ ചൈനാക്കടല്‍ എന്നിവയുമായി എല്ലാം ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവുമധികം രാജ്യങ്ങളുടെ കപ്പല്‍ വ്യോമയാന ഗതാഗതങ്ങളും ചരക്കുനീക്കവും നടക്കുന്ന മേഖലയുമാണിത്.
10) ബലൂചിസ്ഥാന്റെയും സിന്ധിന്റെയും പ്രകൃതിവിഭവങ്ങള്‍ എടുക്കുന്നതില്‍ നമുക്കും പങ്കാളിത്തം വരും. ഈ മേഖല പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. പ്രത്യേകിച്ചും ബലൂച് മേഖലയെ പാകിസ്ഥാന് ചൂഷണം ചെയ്യുന്നുവെന്ന രോഷം അവിടെ നിലനില്ക്കുന്നു. ബലൂചിസ്ഥാന്‍ സാമ്പത്തികമായി ഗുണംകിട്ടുന്ന വിധത്തില്‍ നമ്മുടെ വ്യവസായികള്‍ ഇവിടെ പ്രകൃതിവിഭവങ്ങളെ വിപണനം ചെയ്യാന്‍ ശ്രമിക്കുന്നത് വലിയ സാമ്പത്തികമെച്ചമുണ്ടാക്കും.
11) ഭാരതത്തില്‍നിന്ന് പാക്കിസ്ഥാനിലേക്ക് ഇന്നില്ലാതിരിക്കുന്ന കയറ്റുമതികള്‍ ആരംഭിക്കും. ഇന്ന് പാക്കിസ്ഥാനുണ്ട്, അവര്‍ ശത്രുരാജ്യവുമാണ്. അവിടത്തെ രാഷ്ട്രീയ സ്വഭാവം നമുക്കനുകൂലമായി മാറിയാല്‍, അതായത് സിന്ധും ബലൂചിസ്ഥാനും ഒക്കെ രാജ്യങ്ങളായി ഉണ്ടായാല്‍ ഇന്ന് പാകിസ്ഥാന് എന്നറിയപ്പെടുന്ന പ്രദേശത്തെ ഭാരത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാത്ത വലിയൊരു ശതമാനം ജനത അതുപയോഗിക്കുന്നവരായി മാറും. ഇത് ഭാരതവ്യവസായങ്ങളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടും.
12) പുതിയ നിരവധി ടൂറിസം, ബിസിനസ് അവസരങ്ങള്‍ അവിടെയും ഇവിടെയും വര്‍ദ്ധിക്കും. ബിസിനസ്സ് ടൂറിസം, വിനോദയാത്രകള്‍, തീര്‍ത്ഥാടനം എല്ലാത്തിനും ഇന്നത്തെ പല പാക്ക് മേഖലകളിലും വളരെ സാദ്ധ്യതകള്‍ ഉണ്ട്. ഹിന്ദുക്കളുടെയും സിഖുകാരുടെയും നിരവധി പുണ്യസ്ഥലങ്ങള്‍ ഇന്നത്തെ പാക്ക് പ്രദേശങ്ങളിലുണ്ട്. അവയെ ഭയരഹിതമായി സഞ്ചരിച്ച് ഉപയുക്തമാക്കാന്‍ മാറുന്ന ഭൂപടങ്ങള്ക്കാകും. സിന്ധ്, ബലൂചിസ്ഥാന്‍ മേഖലകളുടെ വളര്‍ച്ച ഇങ്ങോട്ടും സഞ്ചാരങ്ങള്‍ വര്‍ധിപ്പിക്കും.
13) ചൈന സാമ്പത്തികമായി കുറെ പിന്നിലാകും. ഇത് നമ്മള്‍ക്ക് വളരാനും കാരണമാകും. വലിയ സ്വപ്നങ്ങളോടെയാണ് ചൈന പാക്കിസ്ഥാനില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുഖ്യ ഉദ്ദേശം ഗള്‍ഫിനെയും, കിഴക്കനാഫ്രിക്കയെയും ലക്ഷ്യംവച്ചുള്ള ചൈനാ പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയിലൂടെ ദശലക്ഷക്കണക്കിന് കോടി ഡോളറുകളുടെ വിദേശവ്യാപാരമാണ്. ഇത് നടക്കാതെ വരുന്നത് ചൈനീസ് ബിസിനസ്സുകള്‍ വലിയ തരത്തില്‍ തകരാനിടയാകും. ചൈനയുടെ സാമ്പത്തികമായ നിലനില്‍പ്പിനെയും ലോകത്തിലെ അതിന്റെ സ്ഥാനത്തെയും പോലും ബാധിക്കുന്ന കാര്യമാണ്.
14) ചൈന ഇന്ന് പാകിസ്ഥാനിലേക്ക് നടത്തുന്ന മുഴുവന്‍ കയറ്റുമതികളും നിലയ്ക്കും. പകരം അതില്‍ ഭാരത ആധിപത്യം വരും. അതിനാല്‍ ഭാരത കമ്പനികള്‍ക്ക് ഉല്‍പ്പാദനവും ലാഭവും വര്‍ദ്ധിക്കും.
15) സാര്‍ക്ക് അംഗരാഷ്ടങ്ങള്‍ വര്‍ദ്ധിക്കുകയും സര്‍ക്കില്‍ ഭാരതത്തിന് പൂര്‍ണ നിയന്ത്രണം ലഭിക്കുകയും ചെയ്യും. ഇത് യുഎന്‍ പോലുള്ള വേദികളില്‍ ഒരു സമ്പൂര്‍ണ ഭാരത അനുകൂല ബ്ലോക്ക് സൃഷ്ടിക്കപ്പെടാന്‍ കാരണമാകും. യുഎന്നില്‍ ഭാരതത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും.
16) ഇസ്ലാമിക ഭീകരവാദം മധ്യേഷ്യയില്‍ മാത്രമായി ഒതുങ്ങും. രാഷ്ട്രീയമായി നമുക്ക് ഏറ്റവും ഗുണമുള്ള കാര്യമാണിത്. ഇന്നത്തെ പാക്ക് മണ്ണും, പാക്കധീന കശ്മീരും ഭാരതത്തിനെതിരെ ഭീകരവാദികളെ സംഘടിപ്പിക്കാനുള്ള കൃഷിനിലമാണ്. അത് മാറുന്നത്, ഭീകരവാദത്തെ ചെറുക്കാന്‍ തന്നെ പ്രത്യേക സേനാദലങ്ങളും ആയുധങ്ങളും, ആയുധങ്ങളുടെ ആധുനികവല്‍ക്കരണവും ഒക്കെ നടപ്പാക്കുന്ന ഭാരതത്തിന് അത്തരം പല കാര്യങ്ങളിലും ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഭീകരവാദത്താല്‍ മുടങ്ങിക്കിടക്കുന്ന പലസ്ഥലങ്ങളിലെയും വികസനങ്ങളും പുനരാരംഭിക്കാന്‍ നമ്മെ അത് സഹായിക്കും. കശ്മീരിലെ വ്യാവസായിക ടൂറിസ വികസനങ്ങള്‍ ഉദാഹരണം.
17) ചൈനീസ് സ്വാധീനം ഏഷ്യയില്‍ മൊത്തത്തില്‍ അസ്തമിക്കുന്ന സ്ഥിതി വരും. പാക്ക് പഞ്ചാബ്, പാക്കിസ്ഥാന് എന്ന പേരില്‍ നിലനില്‍ക്കുകയാണ് എങ്കില്‍ അതും ഉത്തരകൊറിയയും മാത്രമായിരിക്കും ചൈനയുടെ കൂട്ടുകാര്‍. ചൈനയ്ക്ക് ചുറ്റുമുള്ള, മംഗോളിയ, ദക്ഷിണകൊറിയ, മ്യാന്മര്, വിയറ്റ്നാം, കംബോഡിയ, തായ്ലന്ഡ് എല്ലാം ഇപ്പോള്‍ത്തന്നെ ഭാരത അനുകൂലികളാണ്.
18) ചൈനയുടെ ശക്തി കുറയുന്നത് ഷിന്‍ജിയാങ്ങിലും ടിബറ്റിലും വിമോചന ശബ്ദമുയരാന് കാരണമാകും. അവ ചൈനയെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തുന്നത് ഭാരതത്തിന് അനുകൂലഘടകമായിരിക്കും. ചൈന കൂടുതല്‍ തകരാനും അത് കാരണമാകും. അതിന്റെ മറുപുറം ഭാരതത്തിന്റെ ഉയര്‍ച്ചയായിരിക്കും.
19) ഒരു ഏഷ്യന്‍ കറന്‍സി, നമ്മുടെ വിദൂരസ്വപ്നങ്ങളില്‍ എങ്കിലും ഉള്ളതാണ്. ഭാരത അനുകൂല രാജ്യങ്ങളെവച്ച് ഭാരതത്തിന് നാളെ പൊതു ഏഷ്യന്‍ കറന്‍സി ആയി ഒന്നുകില്‍ രൂപയോ, അല്ലെങ്കില്‍ ഒരു പുതിയ ഭാരത നിയന്ത്രിത കറന്‍സിയോ ഇറക്കാനാകും. ‘റുപേ കാര്‍ഡ്’ മാസ്റ്റര്‍ കാര്‍ഡിനെയും ഒക്കെ വെല്ലുവിളിച്ച് ഏഷ്യ മൊത്തം വ്യാപിക്കും. അതും നമുക്ക് സാമ്പത്തികമായി അനുകൂലമായിരിക്കും. ഡോളര്‍, യൂറോ, പൗണ്ട് എന്നിവയുടെ വിനിമയഗണത്തിലേക്ക് രൂപയോ, നമ്മള് വിഭാവനം ചെയ്യുന്ന കറന്‍സിയോ ബില്ലുകളോ വരാനും സാധ്യത ഏറെയാണ് (നമ്മള് ആസൂത്രണം ചെയ്താല്‍).
20) നാറ്റോക്ക് തുല്യമായ ഏഷ്യന്‍ സൈനികസഖ്യം ഭാരതത്തിന് രൂപീകരിക്കാനും അതിന്റെ മേലെ ഉണ്ടാകാനും സാധിക്കും. മൂന്നാംലോകരാജ്യങ്ങളുടെ കൂടുതല്‍ ശക്തയായ സംരക്ഷകയായി ഭാരതം മാറും. യുഎന്നില്‍ ഭാരതത്തിന് ഇത് കൂടുതല്‍ ശക്തി പകരും.
ഇക്കാര്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ തടസ്സം പാക്കിസ്ഥാന് നിലനില്ക്കുന്നതും പാക്ക്-ചൈനാ സഖ്യവുമാണ്. ഇരുവര്‍ക്കും ഭാരതവിരുദ്ധ മനോഭാവം ഏറെയുള്ളതിനാല്‍ അവരുടെ വികസനപദ്ധതികളില്‍ തുല്യഗുണം ലഭിക്കുന്ന ഇടങ്ങള്‍ നമുക്ക് നല്കുകയുമില്ല. ആ സഖ്യം ഇല്ലാതാകുകയും അവിടെ ഭാരതത്തിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്താല്‍ മാത്രമേ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കൂ.
ഇതിന്റെയെല്ലാം മറുവശം എന്താണ്? പാക്ക് ഭീഷണി ഭാരതത്തിന് ഒഴിവായാല്‍ വലിയൊരു ആയുധക്കച്ചവട സാധ്യതയാണ് അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇല്ലാതാകുന്നത്. പാക്കിസ്ഥാന് ഇല്ലാതായാല്‍ ഇത് ചൈനയെയും ബാധിക്കുന്നു. അതിനാല്‍ പാക്കിസ്ഥാന് നിലനില്‍ക്കേണ്ടത് പാക്കിസ്ഥാനെക്കാള്‍ അമേരിക്കയുടെയും റഷ്യയുടെയും ചൈനയുടെയും ആവശ്യമാണ്. ആ മറുപുറം തന്നെയാണ് ഭാരതം അനുഭവിക്കുന്ന പ്രതിബന്ധവും.
(ന്യൂറോ സയന്റിസ്റ്റായ ലേഖകന്‍ യുദ്ധകാര്യ വിദഗ്ധനുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: