അധ്യായം/10 ഭാഗം/2
ആത്മാവും ബ്രഹ്മനും ശരീരത്തിലാണ്
ബ്രഹ്മനും വ്യക്തിഗത ആത്മാക്കളും ജീവചൈതന്യത്തിന്റെ പ്രത്യക്ഷങ്ങളാണ്. ബ്രഹ്മന്‍ അതിന്റെ പ്രപഞ്ച പ്രത്യക്ഷം; വ്യക്തിഗത ആത്മാവ് സൂക്ഷ്മശരീരത്തില്‍ അതിന്റെ ചിതറിയ പ്രത്യക്ഷവും. സ്വകര്‍മങ്ങളില്‍, അവ വ്യത്യസ്ത ജീവനുകളെപ്പോലെ പെരുമാറുന്നു. പൊതുവില്‍, വ്യക്തിഗത ആത്മാവ് ഒരു ഭൗതികശരീരത്തില്‍ നില്‍ക്കുന്നത്, ഒരു ജീവിതം ജീവിക്കാനും മുജ്ജന്മ കര്‍മങ്ങളുടെ ഫലം അനുഭവിക്കാനുമാണ് (21-ാം അധ്യായം). മൊത്തം പ്രപഞ്ചവും അതിലെ ജീവജാലങ്ങളുമായി, ബ്രഹ്മന്‍ എല്ലായിടത്തുമുണ്ട്. എല്ലായിടത്തുമെന്നപോലെ അത് ശരീരത്തിനുള്ളിലുണ്ട്. പ്രപഞ്ചകര്‍മങ്ങളുടെ ഭാഗമായി, അത് ശരീരത്തില്‍ ചില കര്‍മങ്ങള്‍ ചെയ്യുന്നു. ക്രോമസോമുകളുടെ വിഘടിച്ച പാതികള്‍ക്ക് പുതിയ ജീനുകള്‍ നല്കല്, കൃത്യമായ ബീജവുമായി അബദ്ധത്തിന്റെ സങ്കലനം, എല്ലിന്റെ കോശങ്ങള്‍, മസ്തിഷ്ക കോശങ്ങള്‍, പേശീകോശങ്ങള്‍ എന്നിങ്ങനെ കോശവലയ (Blastula))ങ്ങളുടെ രൂപമാറ്റം, ഹോര്‍മോണുകളുടെ നിയന്ത്രണം തുടങ്ങിയവയും സമാനമായ നിരവധി സര്‍ഗപ്രക്രിയകളും, സര്‍വജീവജാലങ്ങളിലും ഒരുപോലെ പ്രത്യക്ഷമാകുന്ന, ബ്രഹ്മന്റെ പ്രപഞ്ചകര്‍മങ്ങളുടെ ഭാഗമാണ് (27-ാം അധ്യായം). മനുഷ്യന്റെ വ്യക്തിഗത കര്‍മങ്ങള്‍ (ഒരു തൊഴില്‍ ചെയ്യല്‍, കാര്‍വാങ്ങല്‍ എന്നിങ്ങനെ)ശരീരത്തില്‍ ആത്മാവ് നടത്തുന്ന വിക്രിയകളാണ്.
ഒരു ശരീരത്തിനകത്തോ ശരീരം കാരണമോ ഉണ്ടാകുന്ന രണ്ടുതരം ക്രിയകളും രണ്ടിന്റെയും അതിലെ സാന്നിദ്ധ്യവും പ്രവൃത്തിയും തെളിയിക്കുന്നു. ഈ പാരസ്പര്യവും സഹവാസവും ഉപനിഷത്തുകള്‍ ബിംബാത്മകമായി വിവരിച്ചിട്ടുണ്ട്.
അന്നപൂര്‍ണ ഉപനിഷത് (4:32), രുദ്രഹൃദയ ഉപനിഷത് (41) എന്നിവ ഇങ്ങനെ പറയുന്നു:
ജീവ എന്നും ഈശ (ഈശ്വരന്റെ ചുരുക്കം) എന്നുംപേരുള്ള രണ്ടു പക്ഷികള്‍ ശരീരത്തില്‍ സഹവസിക്കുന്നു; ഇതില്‍ ജീവകര്‍മങ്ങളുടെ ഫലങ്ങള്‍ ഭക്ഷിക്കുന്നു, ഈശ അത് ഭക്ഷിക്കുന്നില്ല.
മുണ്ഡകഉപനിഷത് (3:1:1), ശ്വേതാശ്വേതാര ഉപനിഷത് (4:6) എന്നിവയില്‍ ഇങ്ങനെ:
രണ്ടുപക്ഷികള്‍, കൂട്ടുകാരായി ഒന്നിച്ച് ഒരേ വൃക്ഷത്തില്‍ വസിക്കുന്നു; അതിലൊന്ന് നല്ല രുചിയുള്ള ആല് ഫലങ്ങള്‍ ഭക്ഷിക്കുന്നു; അപരന്, ഒന്നും തിന്നാതെ, എല്ലാം കാണുന്നു.
ജീവ, വ്യക്തിഗത ആത്മാവാണ്. ഈശ, ഈശ്വരനും. ബ്രഹ്മന്‍ പ്രകൃതിവഴി അവയാവുകയാണ്. ഈശ്വര എന്ന പ്രതീക പക്ഷി, ജീവിത വൃക്ഷത്തിന്റെ ഏറ്റവും മുകളിലാണ്. അത് ഒന്നും തിന്നാതെ, താഴെ വസിക്കുന്ന ജീവ പക്ഷി, കര്‍മങ്ങളുടെ കയ്പും മധുരവുമുള്ള ഫലങ്ങള്‍ തിന്നാന്‍, ശാഖകളില്‍നിന്ന് ശാഖകളിലേക്ക്, ചാടുന്നത് നോക്കിക്കൊണ്ടിരിക്കുന്നു (മുജ്ജന്മകര്‍മ ഫലങ്ങള്‍ ആസ്വദിക്കാനോ അനുഭവിക്കാനോ വേണ്ടി). ജീവ കഷ്ടപ്പാടുകളില്‍ മടുത്ത്, മുകളിലേക്ക് നോക്കി, ഈശ്വരന് ഒപ്പമെത്താന്‍ അഭിലഷിക്കുന്നു; എന്നാല്‍ അത് താഴേക്ക് നോക്കുമ്പോള്‍ ഫലങ്ങള്‍ കാണുകയും ഈശ്വരനെ മറക്കുകയും ഫലങ്ങള്‍ തിന്നാന്‍ വീണ്ടും ശാഖകളില്‍നിന്ന് ശാഖകളിലേക്ക് ചാടുകയും ചെയ്യുന്നു. കയ്പുനിറഞ്ഞ അനുഭവങ്ങളില്‍ മടുത്ത് വീണ്ടും അത് മുകളിലെ പക്ഷിക്കടുത്തെത്താന്‍ വെമ്പുന്നു. പിന്നെയും താഴെനോക്കി ഫലങ്ങള്‍ ഭക്ഷിക്കുന്നത് തുടരുന്നു. ഇങ്ങനെ കഥ തുടരുന്നു. പക്ഷേ, ഓരോ തവണയും ഉറച്ചമനസ്സോടെ ഈശ്വരനിലെത്താന്‍ അതാഗ്രഹിക്കുമ്പോള്‍, അത് മുകളിലെ പക്ഷിയിലേക്ക് ഒരു ചുവടുമുന്നിലെത്തുന്നു. വേണ്ടത്ര മുകളിലെത്തിക്കഴിയുമ്പോള്, ഫലങ്ങളോടുള്ള പ്രതിപത്തി (സുഖാനുഭൂതികളോടുള്ള മമത) ക്ഷയിക്കുകയും അത്, ലോകത്തിലെ സകലാത്മാക്കളുമായുള്ള കേളികള്‍ ഉള്‍പ്പെടെയുള്ള ബ്രഹ്മന്റെ മഹത്വങ്ങളില് ആഹ്ലാദിക്കുകയും ചെയ്യുന്നു. ബ്രഹ്മസൂത്രങ്ങളില്‍ (4:4:17-22) പറഞ്ഞപോലെ, അപ്പോള്‍ അത്, മുക്തിനേടിയ ആത്മാവാകുന്നു (സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, വാല്യം 2, പേജ് 394-395). അതിനുശേഷം, താമസിയാതെ, ജീവ ജീവന്റെ പരമപദത്തിലെത്തിച്ചേരുകയായി.
പ്രകൃതിയുടെ ആവിര്‍ഭാവവും തുടര്‍ന്നുള്ള അതിന്റെ പരിണാമങ്ങളും ഭാരതീയ ചിന്തകളില്‍ വിവരിക്കുന്ന പ്രകാരം, ലളിതമായ ഭാഷയില്‍ നാം കണ്ടുകഴിഞ്ഞു. പദാര്‍ത്ഥരഹിതമായ ഏകകങ്ങള്‍ക്ക് യോജിച്ചവണ്ണമാണ് ഇത് മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന്, പദാര്‍ത്ഥരഹിതമായ ഒരേകകത്തിന്റെ ഒരുഭാഗം പുതിയ ഏകകമായി പരിണമിച്ചു എന്നു പറയുമ്പോള്‍, സമഷ്ടിയില്‍നിന്ന് ആ ഭാഗം വിഘടിച്ചു എന്ന് കരുതരുത്. അതിന്റെ പഴയ പ്രത്യക്ഷം വലിപ്പത്തിലോ കനത്തിലോ കുറഞ്ഞു എന്നും വിചാരിക്കരുത്. ചുഴലിതരംഗങ്ങളായി നില്ക്കുന്ന പദാര്‍ത്ഥരഹിത ഏകകങ്ങള്‍ക്ക്, വലിപ്പമോ, പിണ്ഡമോ ഇല്ല. അതിനാല്‍, വലിപ്പമോ കനമോ കുറയുന്ന പ്രശ്നമില്ല. പദാര്‍ത്ഥരഹിതമായ ഒരേകത്തിന്റെ ഒരുഭാഗത്തിന്റെ പരിണാമം, ഗുരു, ശിഷ്യരിലേക്ക് ജ്ഞാനം പകരുംപോലെയാണ്. ഗുരുവിന്റെ ജ്ഞാനം ശിഷ്യര്‍ക്ക് കിട്ടുമ്പോള്‍ തന്നെ, ഗുരുവിന്റെ ജ്ഞാനം ക്ഷയിക്കുന്നില്ല. ബ്രഹ്മനില്‍നിന്നാണ് ആത്മാക്കള്‍ ഉണ്ടായതെങ്കിലും, പ്രപഞ്ചത്തിലും അതിലപ്പുറവും വ്യാപിച്ച ബ്രഹ്മന്റെ അനന്തതയെ അത് ബാധിക്കുന്നില്ല. ബൃഹദാരണ്യക ഉപനിഷത്തിലെ ഒരു ശ്ലോകം (5:1:1). ഇങ്ങനെ:
അത് അനന്തമാണ്; ഇത് അനന്തമാണ്. അനന്തത്തില്‍നിന്ന് അനന്തമുണ്ടാകുന്നു. അനന്തം അനന്തത്തില്‍നിന്നുണ്ടായിക്കഴിഞ്ഞ് അവശേഷിക്കുന്നതും അനന്തമാണ് (പൂര്ണമദ പൂര്‍ണമിദം; പൂര്‍ണാദ് പൂര്‍ണമുദച്യതേ; പൂര്‍ണസ്യ പൂര്ണമാദായ പൂര്‍ണമേവാവശിഷ്യതേ)
അതായത്, ബ്രഹ്മം അനന്തം (അനന്തമായ പ്രപഞ്ചത്തില്‍ നിറഞ്ഞതിനാല്‍). പ്രകൃതിയും അനന്തം. അനന്തമായ ബ്രഹ്മത്തില്‍നിന്ന് അനന്തമായ പ്രകൃതിയുണ്ടായി. അനന്തമായ ബ്രഹ്മത്തില്‍നിന്ന് അനന്തമായ പ്രകൃതിയുണ്ടായപ്പോള്‍, അവശേഷിച്ചത്, അനന്തമായ, പൂര്‍ണമായ ബ്രഹ്മമാണ്. ബ്രഹ്മനില്‍നിന്ന് അനന്തമായ ജീവബിന്ദുക്കള്‍ (ആത്മാവ്) ഉയരുന്നതും ഇതുപോലെ. ആദിമ പദാര്‍ത്ഥരഹിത കണങ്ങളില്‍നിന്ന് പ്രപഞ്ചകണങ്ങള്‍ പിറവികൊള്ളുന്നതും ഇങ്ങനെ. ബ്രഹ്മന്റെ പ്രചോദനത്താല്‍, ഉറവിടത്തില്‍നിന്ന് സമൃദ്ധമായി പുതിയ കണങ്ങള്‍ ഉണ്ടാക്കുമ്പോഴും ഉറവിടം അങ്ങനെ തന്നെ ഇരിക്കുന്നു.
ഈശ്വരന് എന്ന നിലയില്‍ ബ്രഹ്മനെപ്പറ്റി, ഈ പുസ്തകത്തിന്റെ നാലാം ഭാഗത്തില്‍ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: