പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ ഇതരസംസ്ഥാന മോഷണസംഘങ്ങള്‍ വിലസുന്നു. അന്വേഷണവും തുടര്‍നടപടികളും പ്രഹസനമാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ അന്‍പതിലധികം മോഷണകേസുകളാണ് കിഴക്കന്‍മേഖലയിലെ വിവിധ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എല്ലാകേസുകളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.
തിങ്കളാഴ്ച പത്തനാപുരം പുനലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍വച്ച് മോഷണശ്രമത്തിനിടെ നാടോടിസ്ത്രീയെ പിടികൂടിയതാണ് ഒടുവിലെ സംഭവം. സേലം സ്വദേശിനിയായ മധ്യവയസ്കയാണ് പിടിയിലായത്. പുനലൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ബസില്‍ നിന്നും ഇവര്‍ പേഴ്സ് പുറത്തേക്ക് വലിച്ചെറിയുന്നത് കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പിടികൂടിയത്. തുടര്‍ന്ന് പത്തനാപുരം ഡിപ്പോയിലും പോലീസ് സ്റ്റേഷനിലും അറിയിക്കുകയായിരുന്നു. പിടികൂടിയ നാടോടിസ്ത്രീയില് നിന്നും കുപ്പിചില്ലുകളും നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മോഷണങ്ങള്‍ നാള്‍ക്ക് നാള് വര്‍ദ്ധിക്കുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്ന പ്രതികളെയാണ് പിടികൂടിയത്. രാത്രികാലങ്ങളില്‍ മാത്രമല്ല പകല്‍സമയങ്ങളിലും മോഷ്ടാക്കള്‍ യഥേഷ്ടം വിഹരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ നാട്ടുകാരും ഭീതിയിലാണ്. ഒറ്റപ്പെട്ട മേഖലകളില്‍ എന്നപോലെ ജനവാസമേഖലകളിലും മോഷ്ടാക്കള്‍ ഇറങ്ങുന്നുണ്ട്. കഴിഞ്ഞദിവസം പ്രദേശത്തിന്റെ വിവിധ’ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടന്നിരുന്നു. പെട്രോളിംഗുകള്‍ പോലും കാര്യക്ഷമമല്ല. നിരവധി തവണ മോഷ്ടാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: