അഞ്ചല്‍: ചവറുനീക്കം നിലച്ചതിനെത്തുടര്‍ന്ന് അഞ്ചല്‍ പട്ടണം നാറുന്നു. അറവുമാലിന്യങ്ങള്‍ കടിച്ചുവലിച്ചോടുന്ന തെരുവുനായ്ക്കളാണെങ്ങും. മഴ കനക്കുന്നതോടെ മാംസാവശിഷ്ടങ്ങളുള്പ്പെടെയുള്ളവ ചീഞ്ഞുനാറി ദുര്‍ഗന്ധം വമിക്കുകയാണ്.
അഞ്ചല്‍ ചന്തയിലുള്ള മാലിന്യങ്ങള്‍ യഥാസമയം നീക്കാതെ പഴയ പോലീസ്സ്റ്റേഷന് മുന്നില്‍ തള്ളുകയാണിപ്പോള്‍. മൂക്കുപൊത്താതെ ഇതുവഴി കാല്‍നടയാത്രപോലും ദുഷ്കരമാണ്.
നിരവധി സ്കൂളുകളിലേക്കും കോളേജിലേക്കും ആയിരക്കണക്കിന് കുട്ടികളാണ് ഇതുവഴി കടന്നു പോകുന്നത്. സ്വകാര്യ ബസ്സ്റ്റാന്റിനോടുചേര്ന്ന ഭാഗത്താണ് ഈ മാലിന്യക്കൂമ്പാരം.
അഞ്ചലില്‍ ചവറുസംസ്കരണത്തിന് പരിഹാരമാകാത്തതാണ് ഈ ദുരന്തത്തിന് കാരണം. മുന്‍പ് മാലിന്യസംസ്കരണപ്ലാന്റ് സ്ഥാപിക്കാന്‍ ചൂരക്കുളത്ത് ഭൂമി വാങ്ങിയെങ്കിലും കാടുകയറി നശിക്കുന്നു. മാലിന്യ സംസ്കരണ യന്ത്രത്തിനായി തൃശൂരിലെ സ്വകാര്യ സ്ഥാപനവുമായി നടത്തിയ സാമ്പത്തികത്തട്ടിപ്പില്‍ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ കോടതികയറുകയാണിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: