കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ന്യൂസിലാന്‍ഡിന് ബാറ്റിങ്ങ് തകര്‍ച്ച. ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഇന്നലെ കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയില്‍. 12 റണ്‍സുമായി വാറ്റ്ലിങും അഞ്ച് റണ്‍സുമായി ജീതന്‍ പട്ടേലും ക്രീസില്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍കുമാറിന്റെ പേസിന് മുന്നിലാണ് ന്യൂസിലാന്‍ഡ് തകര്‍ന്നത്. മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ സന്ദര്‍ശകര്‍ 188 റണ്‍സ് പിന്നില്‍. ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ 316 റണ്‍സെടുത്തു.
239ന് ഏഴ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യ 77 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്. 85 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സുമടക്കമാണ് സാഹ പുറത്താകാതെ 54 റണ്‍ നേടിയത്. എട്ടാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ (14) ക്കൊപ്പം 41ഉം അവസാന വിക്കറ്റില്‍ മുഹമ്മദ് ഷാമി (14)ക്കൊപ്പം 35 റണ്‍സും സാഹ കൂട്ടിച്ചേര്‍ത്തു.
സ്കോര്‍ 272-ല്‍ എത്തിയപ്പോള്‍ രവീന്ദ്ര ജഡേജയാണ് ഇന്നലെ ആദ്യം പുറത്തായത്. ഹെന്റിയുടെ പന്തില്‍ വാഗ്നര്‍ പിടികൂടി.
അഞ്ച് റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ സാന്റ്നര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അവസാന വിക്കറ്റില്‍ സാഹ-ഷാമി സഖ്യം ചെറുത്തുനിന്നതോടെ ഇന്ത്യന്‍ സ്കോര്‍ 300 കടന്നു. ഒടുവില്‍ ബൗള്‍ട്ടിന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ഷാമിയുടെ ശ്രമം ഹെന്റിയുടെ കൈകളില്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ഇന്നിങ്സിനും വിരാമമായി. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബൗള്‍ട്ട്, നീല്‍ വാഗ്നര്‍, ജീതന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ന്യൂസിലാന്‍ഡിന് മികച്ച തുടക്കം നല്കുന്നതില് ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സായപ്പോഴേക്കും നതാന്‍ ലാഥമിനെ (1) മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 18-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലിനെ ഭുവനേശ്വര്‍ ബൗള്‍ഡാക്കി. അധികം കഴിഞ്ഞില്ല നിക്കോളാസും (1) ഭുവനേശ്വറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പിന്നീട് റോസ് ടെയ്ലറും (36) ലൂക്ക് റോഞ്ചിയും (35) ചേര്‍ന്ന് ഇന്നിങ്ങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. സ്കോര്‍ 85-ല്‍ എത്തിയപ്പോള്‍ 62 റണ്ണിന്റെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. റോഞ്ചിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 104-ല്‍ എത്തിപ്പോള്‍ കിവി ഇന്നിങ്സിലെ ടോപ് സ്കോറര്‍ ടെയ്ലറെ ഭുവനേശ്വറിന്റെ പന്തില്‍ മുരളി വിജയ് പിടികൂടി. സാന്റ്നര്‍ (11), മാറ്റ് ഹെന്റി (0) എന്നിവരെയും ഭുവനേശ്വര്‍ മടക്കിയതോടെ ന്യൂസിലാന്‍ഡ് 7ന് 122 എന്ന നിലയിലേക്ക് കൂപ്പകുത്തി. ഭുവനേശ്വറിന് പുറമെ മുഹമ്മദ് ഷാമി, ജഡേജ എന്നിവര്‍ ഒാരോ വിക്കറ്റ് പങ്കിട്ടു. അഞ്ച് ഓവര്‍ എറിഞ്ഞ അശ്വിന് വിക്കറ്റില്ല.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്
ശിഖര്‍ ധവാന് ബി ഹെന്റി 1, മുരളി വിജയ് സി വാറ്റ്ലിങ്ങ് ബി ഹെന്റി 9, പൂജാര സി ഗുപ്റ്റില്‍ ബി വാഗ്നര്‍ 87, വിരാട് കോഹ്ലി സി ലാഥം ബി ബൗള്‍ട്ട് 9, രഹാനെ എല്‍ബിഡബ്ല്യു ബി ജീതന്‍ പട്ടേല്‍ 77, രോഹിത് ശര്‍മ്മ സി ലാഥം ബി പട്ടേല്‍ 2, ആര്. അശ്വിന് എല്‍ബിഡബ്ല്യു ബി ഹെന്റി 26, സാഹ നോട്ടൗട്ട് 54, ജഡേജ സി ഹെന്റി ബി വാഗ്നര്‍ 14, ഭുവനേശ്വര്‍കുമാര്‍ എല്‍ബിഡബ്ല്യു സാന്റ്നര്‍ 5, മുഹമ്മദ് ഷാമി സി ഹെന്റി ബി ബൗള്‍ട്ട് 14, എക്സ്ട്രാസ് 18, ആകെ 316.
വിക്കറ്റ് വീഴ്ച: 1-1, 2-28, 3-46, 4-187, 5-193, 6-200, 7-231, 8-272, 9-281, 10-316.
ബൗളിങ്: ട്രെന്റ് ബൗള്‍ട്ട് 20.5-9-46-2, മാറ്റ് ഹെന്റി 20-6-46-3, വാഗ്നര്‍ 20-5-57-2, സാന്റ്നര്‍ 23-5-83-1, ജീതന്‍ പട്ടേല്‍ 21-3-66-2.
ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്ങ്സ്
മാര്ട്ടിന് ഗുപ്റ്റില്‍ ബി ഭുവനേശ്വര്‍ 13, ലാഥം എല്‍ബിഡബ്ല്യു ബി മുഹമ്മദ് ഷാമി 1, നിക്കോളാസ് ബി ഭുവനേശ്വര്‍ 1, ടെയ്ലര് സി വിജയ് ബി ഭുവനേശ്വര്‍ 36, റോഞ്ചി എല്‍ബിഡബ്ല്യു ബി ജഡേജ 35, സാന്റ്നര്‍ എല്‍ബിഡബ്ല്യു ബി ഭുവനേശ്വര്‍, വാറ്റ്ലിങ് നോട്ടൗട്ട് 12, ഹെന്റി ബി ഭുവനേശ്വര്‍ 0, പട്ടേല്‍ നോട്ടൗട്ട് 5, എക്സ്ട്രാസ് 14, ആകെ 7 വിക്കറ്റിന് 128.
വിക്കറ്റ് വീഴ്ച: 1-10, 2-18, 3-23, 4-85, 5-104, 6-122, 7-122.
ബൗളിങ്ങ്: ഭുവനേശ്വര്‍ 10-0-33-5, ഷാമി 11-0-46-1, ജഡേജ 8-3-17-1, അശ്വിന് 5-2-23-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: