ബീജിങ്: അണക്കെട്ട് പണിയുമായി ബന്ധപ്പെട്ട് ചൈന ബ്രഹ്മപുത്രയുടെ പോഷക നദി തടഞ്ഞു. ഭാരതത്തിന് വലിയ ആശങ്കയുണ്ടാക്കുന്നതാണീ നടപടി. ചൈന, ടിബറ്റിലെ സിയാഗ്സേയില് വമ്പന്‍ ജലവൈദ്യുത പദ്ധതിക്കു വേണ്ടി അണക്കെട്ട് നിര്‍മ്മിച്ചുവരികയാണ്. ബ്രഹ്മപുത്രയുടെ (ടിബറ്റന്‍ ഭാഷയില്‍ യാര്ലങ്ങ് സങ്ങ്ബോ) പോഷകനദിയായ സിയാബുഖുവിലാണ് ലാല്‍ഹോ പദ്ധതി പണിയുന്നത്. സിക്കിമിനോട് അടുത്തു കിടക്കുന്ന സ്ഥലമാണ് ടിബറ്റിലെ സിയാഗ്സേ. ഇവിടെ നിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍ പ്രദേശിലേക്ക് ഒഴുകുന്നത്.
പോഷക നദി അടച്ചതോടെ ബ്രഹ്മപുത്രയിലെ നീരൊഴുക്ക് കുറയും. ഇത് ഭാരതത്തെ ബാധിക്കും. 4,925 കോടി രൂപ (7,400 ലക്ഷം ഡോളര്‍) ചെലവിട്ട് നിര്‍മ്മിക്കുന്ന ഡാമിന്റെ പണി 2014 ജൂണില്‍ തുടങ്ങിയതാണ്. 2019ല്‍ പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷം ചൈന, ടിബറ്റില്‍ ബ്രഹ്മപുത്രയ്ക്കു കുറുകെ സാം ജലവൈദ്യുത പദ്ധതി പണിതിരുന്നു. ഭാരതത്തിന്റെ ആശങ്കകള്‍ തങ്ങള്‍ എപ്പോഴും കണക്കിലെടുക്കാറുണ്ടെന്നും ജലപ്രവാഹം തടയാറില്ലെന്നും വെള്ളം തടഞ്ഞുനിര്‍ത്തുന്ന അണക്കെട്ടല്ല തങ്ങളുടേതെന്നുമാണ് ചൈനയുടെ വിശദീകരണം.
ചൈനയുടെ 12-ാം പഞ്ചവത്സര പദ്ധതിയില്‍ ബ്രഹ്മപുത്രയില്‍ മൂന്ന് ജലവൈദ്യുത പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. അണക്കെട്ടുകളുടെ നിര്‍മ്മാണത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രമന്ത്രി സന്‍വര്‍ ലാല്‍ ജാട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാരതവും ചൈനയും തമ്മില്‍ നദീജലക്കരാര്‍ ഇല്ല. എന്നാല്‍, രണ്ടു രാജ്യങ്ങളിലൂടെയും ഒഴുകുന്ന നദികളുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇക്കാര്യത്തില്‍ ധാരണാപത്രം ഒപ്പിട്ടിട്ടുമുണ്ട്.
നദിയിലെ നീരൊഴുക്ക് കുറയുന്നത് ആസാം, അരുണാചല്‍, സിക്കിം തുടങ്ങി നിരവധി സംസ്ഥാനങ്ങളെ ബാധിക്കാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജീവനാഡിയാണ് ബ്രഹ്മപുത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: