കണ്ണൂര്‍: തലശ്ശേരി അമൃത കോളേജ് ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷനിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ നീക്കം. കേസുമായി ബന്ധപ്പെട്ട് പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്, തിരുവനന്തപുരം വട്ടിയൂര്‍ കാവിലെ ടിന്റു ബി ഷാജി എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിനാളുകള്‍ അമൃത കോളേജ് കേന്ദ്രീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചെടുക്കുകയും വിവിധ തസ്തികകളില്‍ ജോലിയും പ്രമോഷനുമുള്‍പ്പടെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്. തലശ്ശേരിയിലുള്‍പ്പെടെ ഇന്‍ഷുറന്‍സ് മേഖലയില്‍ പോലും നിരവധിയാളുകള്‍ പ്രമോഷന് തരപ്പെടുത്തിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. കേസില്‍ തുടരന്വേഷണം നടന്നാല്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തലശ്ശേരിയിലെ ഒരു പ്രമുഖ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുട്ടിമാക്കൂല്‍ സ്വദേശി ഇതുപോലെ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെയാണ് പ്രമോഷന് തരപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തിലെ ഇടത് അനുകൂല സംഘടനാപ്രവര്ത്തകന് കൂടിയാണ് ഇയാള്‍. ഭരണാനുകൂല സംഘടനയില്‍പ്പെട്ടവരാണ് ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളെന്നും സൂചനയുണ്ട്. കോളേജ് അധികൃതര്‍ അറസ്റ്റിലായപ്പോള്‍ തന്നെ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോക്താക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, നേരിട്ട് പരീക്ഷയെഴുതാന്‍ താല്പര്യമില്ലാത്തവര്ക്ക് പരീക്ഷയെഴുതാന്‍ ആളുകളെ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന സംവിധാനവും അമൃത കോളേജിലുണ്ടായിരുന്നു. 25,000 രൂപവരെയാണ് ഇതിന് ഫീസായി ഈടാക്കിയിരുന്നത്. ചില സ്കൂള്‍ അധ്യാപകര്‍ വരെ ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷയെഴുതിയതായി സൂചനയുണ്ട്. പ്രമോഷനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി വിവിധ കോഴ്സുകള്‍ ചെയ്യുന്നതിന് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അവധി അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അവധിയെടുക്കുന്നവര്‍ സ്വന്തമായി പരീക്ഷയെഴുതാതെ മറ്റുള്ളവരെക്കൊണ്ട് പരീക്ഷയെഴുതിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ എംബിഎ സര്‍ട്ടിഫിക്കറ്റ് വരെ നേടിയവരുമുണ്ട്. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേര് അയച്ച കത്തുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തരം കത്തെഴുതിയവരില്‍ പലരും ഇപ്പോള്‍ പരിഭ്രാന്തരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി സ്ഥാപനത്തിന്റെ ഇ-മെയില്‍ സന്ദേശങ്ങള്‍ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: