ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണം. അഖ്നൂര്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഭാരത സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കുമെതിരെ വെടിയുതിര്‍ത്ത പാക്കിസ്ഥാന് മോര്‍ട്ടാര്‍ ബോംബുകളും പ്രയോഗിച്ചു.
പുലര്‍ച്ചെ 3.30ന് ആരംഭിച്ച ആക്രമണം ആറ് വരെ നീണ്ടു. ബാദു, ചാനു എന്നീ ചെറുഗ്രാമങ്ങളാണ് പാക്ക് സേന ലക്ഷ്യമിട്ടത്. നിയന്ത്രണ രേഖയ്ക്കടുത്തുള്ള ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആടുകളുടെ കാര്യം നോക്കാന്‍ തിരിച്ചെത്തിയ ഗ്രാമീണരെ ഉന്നമിട്ടായിരുന്നു വെടിവെപ്പ്. ഏതാനും വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഒരു മാസത്തിനിടെ ഇത് അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്ഥാന് വെടിവെപ്പ് വര്‍ദ്ധിപ്പിച്ചത്. ഭാരത സൈന്യം പ്രത്യാക്രമണം നടത്തുന്നുണ്ട്.
വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് കശ്മീര്‍ സന്ദര്‍ശിച്ച് സുരക്ഷാ നടപടി വിലയിരുത്തി. ഭീകരത്താവളങ്ങള്‍ ആക്രമിച്ച സൈനികരെ നേരില്‍ കണ്ട് അഭിനന്ദിച്ചു. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ അദ്ദേഹത്തെ സ്വീകരിച്ചു. പടിഞ്ഞാറന്‍ സൈനിക കമാണ്ടര്‍ ലഫ്. ജനറല്‍ സുരീന്ദര്‍ സിങ് പാക്ക് അതിര്‍ത്തിയിലെ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പോലീസുകാരും ഉള്‍പ്പെട്ട മൂന്ന് മണിക്കൂര്‍ യോഗത്തില്‍ നിയന്ത്രണ രേഖയിലെയും കശ്മീര്‍ താഴ്വരയിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. മിന്നലാക്രമണം ആസൂത്രണം ചെയ്ത നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചു. പാക്ക് ആക്രമണമുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങളില്‍ കരസേനാ മേധാവി തൃപ്തി പ്രകടിച്ചിപ്പു. നിയന്ത്രണരേഖയിലെ ചില പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ഭീകരക്യാമ്പുകളിലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് കരസേനാ മേധാവി കശ്മീരിലെത്തിയത്.
ഭാരത ചാനലുകള്‍ക്ക് വിലക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ ഭാരത ചാനലുകളും പാക് സര്‍ക്കാര്‍ നിരോധിച്ചു. 15നകം എല്ലാ ഭാരത ചാനലുകളുടേയും സംപ്രേഷണം നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ബോളിവുഡ് സിനിമകളും ഭാരത വാര്‍ത്താചാനലുകളും പട്ടികയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: