തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്ക് തെരുവുനായ്ക്കളെ വളര്‍ത്തണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം വിവാദമാകുന്നു. നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കണമെന്നറിയാതെ ഉഴലുകയാണ് ഒരു സംഘം ഉദ്യോഗസ്ഥര്‍.
എഡിജിപിയായിരുന്ന അനന്തകൃഷ്ണന് സെക്രട്ടേറിയറ്റിലെ സുരക്ഷാചുമതലയുള്ള പോലീസുകാരുടെ ഗാര്‍ഡ്റൂം അടക്കമുള്ളവ നവീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് നല്കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തെരുവുപട്ടികളെ സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്ക് നിയോഗിക്കാമെന്ന അപഹാസ്യമായ നിലപാടുമായി ഡിജിപി രംഗത്തെത്തിയിരിക്കുന്നത്.
കേരള സെക്രട്ടേറിയറ്റിന് ചില തീവ്രവാദസംഘടനകളുടെ ആക്രമണഭീഷണി ഉണ്ടെന്ന് രഹസ്യാന്വേഷണ സംഘടനകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് നാടന്‍പട്ടികളെ സെക്രട്ടേറിയറ്റില്‍ വളര്‍ത്താമെന്ന നിര്‍ദ്ദേശം ഡിജിപി വച്ചത്.
സെക്രട്ടേറിയറ്റ് പരിസരങ്ങളില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടി പരിശീലിപ്പിച്ച് ഓരോ ഗേറ്റിലും സുരക്ഷയൊരുക്കാമെന്ന പദ്ധതിയാണ് ഡിജിപി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ തിരുവനന്തപുരം നഗരസഭ പോലും പട്ടി പിടിത്തത്തില്‍ പരിശീലനം ലഭിച്ചവരെ കിട്ടാന്‍ ഏറെ ബുദ്ധിമുട്ടുമ്പോള്‍ ഡിജിപിയുടെ നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല.
തെരുവുനായ്ക്കളെ പുനരധിവസിപ്പിച്ച് സെക്രട്ടേറിയറ്റ് സുരക്ഷയൊരുക്കാമെന്ന നിര്‍ദ്ദേശം വച്ച ഡിജിപി അതീവ ജാഗ്രതാ മേഖലയായ സെക്രട്ടേറിയറ്റില്‍ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗൗനിക്കുന്നതേയില്ല. സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഡിജിപി നടപ്പാക്കിയിട്ടില്ല.
ആകെ രണ്ടു മെറ്റല്‍ ഡിറ്റക്ടറാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ പണിമുടക്കിയിട്ട് വര്‍ഷങ്ങളായി. മൂന്നു മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുതിയ അനക്സിന്റെ സുരക്ഷയ്ക്ക് ഇനിയും പോലീസിനെ വിന്യസിച്ചിട്ടില്ല.
സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന പോലീസുകാര്‍ക്കുള്ള ഗാര്‍ഡ് റൂം വൃത്തിഹീനമാണ്. മഴയത്ത് ഇത് ചോര്‍ന്നൊലിക്കുന്നുണ്ട്. ഇത് നവീകരിച്ച് മതിയായ സൗകര്യം ഏര്‍പ്പെടുത്തണമെന്ന എഡിജിപിയുടെ ആവശ്യം ഡിജിപി പരിഗണിച്ചിട്ടേ ഇല്ല.
അപ്രായോഗികമെന്ന് ടി.പി. സെന്‍കുമാര്‍
തിരുവനന്തപുരം: തെരുവുനായ്ക്കളെ പരിശീലിപ്പിച്ച് സെക്രട്ടേറിയറ്റ് കവാടത്തില്‍ സുരക്ഷയ്ക്ക് നിയോഗിക്കാമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം അപ്രായോഗികമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.
നായ്ക്കളുടെ പരിശീലനം ഒന്ന് ഒന്നര വയസ്സിനുള്ളില്‍ നടത്തണം. മുതിര്‍ന്ന നായ്ക്കളെ പരിശീലിപ്പിക്കുക വളരെ ബുദ്ധിമുട്ടാണ്. നോ ഓള്‍ഡ് ഡോഗ്സ് കാണ്ട് ബി ട്രെയിന്‍ഡ് എന്ന് ഇംഗ്ലീഷില്‍ ചൊല്ലുപോലുമുണ്ട്. പ്രായപൂര്‍ത്തിയെത്തും മുമ്പ് പരിശീലിപ്പിച്ചാല്‍ മാത്രമേ അവ നമ്മുടെ വരുതിക്ക് നില്ക്കുകയുള്ളൂ. ഡിജിപിയുടെ നിര്‍ദ്ദേശം വാസ്തവത്തില്‍ പ്രതികരണം അര്‍ഹിക്കുന്നതല്ല. ഇത് വലിയ തിരിച്ചടിയാകുമെന്നും തീര്‍ച്ചയാണ്. മുമ്പ് ആലപ്പുഴ കെഎസ്ആര്‍ടിസി ഗ്യാരേജില്‍ കുറച്ചു ജീവനക്കാര്‍ ചേര്‍ന്ന് കുറേ തെരുവുനായ്ക്കളെ തീറ്റിപ്പോറ്റി.
അവസാനം ഗ്യാരേജില്‍ പുറത്തുനിന്നുള്ള ആര്‍ക്കും രാപ്പകല്‍ ഭേദമെന്യേ പ്രവേശിക്കാന്‍ സാധിക്കാതെ വന്നു. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ പോലും പ്രവേശിക്കാന്‍ അവസരം നല്‍കാതെ ഈ തെരുവുനായ്ക്കള്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതല്ലാതെ മറ്റൊന്നും പറയാനില്ലെന്നും മുന്‍ ഡിജിപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: