ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ആശുപത്രിയില്‍ വിളിച്ചു ചേര്‍ത്തുവെന്ന് പറയപ്പെടുന്ന യോഗത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സാമൂഹ്യ പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പത്രക്കുറിപ്പല്ലാതെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് മറ്റാരു കാര്യങ്ങളും വ്യക്കതമാക്കാന് ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ പുറത്തുവരാതിരിക്കുന്ന സാഹചര്യത്തില്‍ വഴിപാടുകളും പാര്ത്ഥനയുമായി അനുയായികള്‍ ആശുപത്രിക്ക് ചുറ്റും തടിച്ച് കൂടിയിരിക്കുകയാണ്. വന്‍ ജനാവലിയാണ് സദാനേരവും ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്നത്. അതിനിടെ ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി കാട്ടി ആശുപത്രി അധികൃതര്‍ വീണ്ടും വാര്‍ത്താക്കുറിപ്പിറക്കി. എന്നാല്‍ എന്ത് രോഗമാണെന്നോ ഏത് തരത്തിലുള്ള ചികിത്സയാണോ നല്‍കുന്നത് തുടങ്ങിയ വിവരങ്ങളൊന്നും വാര്‍ത്താകുറിപ്പിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: