മാണി മന്ത്രിസഭയെ അട്ടിമറിക്കുംസിപിഐ(എം) പാലക്കാട് നടത്തിയ പാര്‍ട്ടി പ്ലീനത്തിലേക്ക് മാണി ക്ഷണിക്കപ്പെട്ടിരുന്നു. 1970-1980 കളില്‍ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ ലോകമെങ്ങും കീഴടക്കിക്കൊണ്ടിരിക്കുന്ന കാലത്ത് ഇതിനെതിരെ ബദല്‍ സിദ്ധാന്തം അവതരിപ്പിക്കുകയും സോവിയറ്റ് യൂണിയന്റെ പതനം മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്ത മാണിയെ ഇത്തരമൊരു പ്ലീനത്തിലേക്ക് ക്ഷണിച്ചത് സാധാണഗതിയില്‍ സംശയിക്കേണ്ടതില്ലാത്തതാണ്.
‘ദേശാഭിമാനി’ കോട്ടയം എഡിഷന് ഉദ്ഘാടനത്തിലേക്ക് മാണിയെ ക്ഷണിച്ചിരുന്നു. മന്ത്രി എന്ന നിലയിലായിരുന്നു ക്ഷണം. ഈ സംഭവങ്ങളെ മാണി വിരോധികള്‍ വളച്ചൊടിച്ചു. സിപിഎമ്മുമായി അടുക്കുകയാണെന്നും മന്ത്രിസഭയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ മാണി ശ്രമിക്കുകയാണെന്നും പടച്ചുവിട്ടു. മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പറഞ്ഞ് ജോര്‍ജ്ജ് രംഗത്തെത്തി. സ്നേഹിച്ച് സ്നേഹിച്ച് ഞെക്കിക്കൊല്ലുക എന്ന തന്ത്രമായിരുന്നു ജോര്‍ജ്ജിന്റേത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭാ രൂപീകരണവേളയില്‍ മന്ത്രിയാകാന്‍ ജോര്‍ജ് ആഗ്രഹിച്ചിരുന്നു.
അതുനടക്കാതെവന്നത് മാണി താല്പര്യം കാണിക്കാത്തതുകൊണ്ടാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. മാണിക്കെതിരെ ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും തിരിക്കാനാണ് മാണി മുഖ്യനാകാന്‍ യോഗ്യനാണെന്നും പറഞ്ഞ് ജോര്‍ജ്ജും മറ്റും രംഗത്തുവന്നത്.
നെല്ലിയാമ്പതി വിഷയത്തെത്തുടര്‍ന്ന് മാണിയെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാരും, മാണിയുടെ മുന്പില് എന്നും അടിതെറ്റിയിട്ടുണ്ടെങ്കിലും നിരന്തരം മാണിയെ ഇല്ലായ്മ ചെയ്യണമെന്നാഗ്രഹിച്ച് നടക്കുന്ന എം.എം.ജേക്കബും, മാണി വീണാല്‍ മധ്യകേരളത്തിലെ ക്രിസ്ത്യന്‍ നേതാവായി ഉയരാമെന്ന് ആഗ്രഹിച്ച് മനക്കോട്ട കെട്ടി അരമനകള്‍ കയറിയിറങ്ങുന്ന പാലാക്കാരന് ജോസഫ് വാഴയ്ക്കനും, പാര്ട്ടിയ്ക്കകത്തുണ്ടായിരുന്ന കുബുദ്ധികളായ ഫ്രാന്‍സിസ് ജോര്‍ജ്ജും പി.സി.ജോസഫും ഉമ്മന്‍ചാണ്ടിയെ മാണി പാലം വലിക്കുമെന്ന അപവാദം രഹസ്യമായി പറഞ്ഞുപരത്തി.
2014 ഒക്ടോബര്‍ അവസാനവാരം പി.സി.ജോര്‍ജ്ജും അടൂര്‍പ്രകാശും ജോസഫ് വാഴയ്ക്കനുംകൂടി ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായിയെക്കണ്ട് 2014 നവംബര്‍ 3-ലെ പട്ടയമേള കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളി കേരളാ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുമെന്നു വിശ്വസിപ്പിച്ചു. ഇടതുപക്ഷവുമായുള്ള ചര്‍ച്ചയ്ക്ക് താനാണ് ചുക്കാന്‍ പിടിച്ചതെന്നുള്ള ജോര്‍ജ്ജിന്റെ തനതു ശൈലിയിലുള്ള നുണയുംകൂടി കേട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി ക്യാമ്പ് ഈ കള്ളക്കഥയില്‍ വീണു. അങ്ങനെ മാണിയെ തകര്‍ക്കാനുള്ള പദ്ധതിക്ക് ഉമ്മന്‍ചാണ്ടി ക്യാമ്പിന്റെ മൗനാനുവാദം ലഭിച്ചു.
ബിജു രമേശ്
ഒക്ടോബര്‍ 31 രാത്രി 8 മണിക്ക് മനോരമ വിഷന്‍ കൗണ്ടര്‍ പോയിന്റെ വാര്‍ത്ത ബുള്ളറ്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ടി.എന്‍.പ്രതാപന് എംഎല്‍എ, ഫാ.പോള്‍ തേലക്കാട്ട്, ബാറുടമ ബിജു രമേശ് തുടങ്ങിയവരാണ്. സര്‍ക്കാരിന്റെ മദ്യനയവും യുഡിഎഫ് തീരുമാനവും മൂലം മദ്യവ്യവസായ രംഗത്തുണ്ടായ പ്രതിസന്ധിയായിരുന്ന ചര്‍ച്ചാ വിഷയം.
ബിജു രമേശ്, രാജധാനി ബില്‍ഡിംഗ്സ്, ഫോര്‍ട്ട്, തിരുവനന്തപുരം എന്ന വ്യക്തിയെ കേരളം മുഴുവന്‍ അറിയാനിടയായി സാഹചര്യം ബാര്‍ കോഴ ആരോപണമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെപറ്റി പഠിക്കണമെന്നും അദ്ദേഹത്തെ സംബന്ധിച്ച ചില കാര്യങ്ങള്‍ ഇവിടെ ചേര്‍ക്കണമെന്നും അന്വേഷണ കമ്മിഷന് തീരുമാനിക്കുകയുണ്ടായി.
ബിജു രമേശ് ആരോപണം ഉന്നയിക്കുന്ന സമയം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റ് അതിഥികള്‍ മാണിയെ തകര്‍ക്കാന്‍ നടക്കുന്ന ടി.എന്‍.പ്രതാപനും പി.സി.ജോര്‍ജ്ജും ഒപ്പം ഫാ. പോള്‍ തേലക്കാട്ടും മറ്റുമായിരുന്നുവെന്നത് സന്ദര്‍ഭവശാല്‍ സംഭവിച്ചതല്ലായിരുന്നു. മാധ്യമരംഗത്തുള്ള ചിലര്‍ ഈ ഗൂഢാലോചനയില്‍ ഭാഗമാക്കപ്പെട്ടതിന്റെ തെളിവാണിത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജു രമേശ് എന്ന അബ്കാരി മുതലാളി താന്‍ പറഞ്ഞുകേട്ടതാണെന്നു പറഞ്ഞ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും ഉടന്‍ അന്വേഷിക്കണമെന്നും ആദ്യം ആവശ്യപ്പെട്ടത് പ്രതാപനാണ്. മാണിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടായിരുന്നു. മാണിക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിക്കുമെന്നും പ്രതാപനും ചെന്നിത്തലയ്ക്കും മറ്റ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിവുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ബാറുടമകള്‍ പിരിച്ചത് 20 കോടി രൂപയാണെന്നും, ഒരുകോടി മാണിക്കു കൊടുത്താല്‍ ബാക്കി 19 കോടി എവിടെയെന്നും ചോദിച്ച് ജോര്‍ജ്ജ്, മാണി പണംവാങ്ങി എന്ന പ്രതീതി സൃഷ്ടിച്ച് ആരോപണം കൊഴുപ്പിച്ചു.സോളാര്‍ കേസ് കത്തിനിന്നിരുന്ന സമയമായിരുന്നതിനാല്‍ അത് മറയ്ക്കാന്‍ ‘മറ്റൊരു വിവാദം’ കോണ്‍ഗ്രസിലെ ചിലര്‍ ആഗ്രഹിച്ചിട്ടുണ്ടാവും.
25 ലക്ഷം കൈപ്പറ്റി
ഇതുവരെ നടന്നിട്ടില്ലാത്ത വിധത്തിലുള്ള അന്വേഷണമാണ് മാണിക്കെതിരെ ചെന്നിത്തലയ്ക്ക് കീഴിലുള്ള വിജിലന്‍സ് നടത്തിയത്. 337 സാക്ഷികളെ ചോദ്യം ചെയ്ത് തെളിവെടുത്തു. കേരളാ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ 2012 മുതലുള്ള വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചു. ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍, ബാര്‍ ഉടമകള്‍, മാണി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. സുകേശനും സംഘവും മന്ത്രിയുടെ ഔദ്യോഗിക വസതിയായി പ്രശാന്തിന് ചുറ്റും നടന്നു. അളവെടുത്തു. സുഹൃത്തെന്ന ഭാവേന ജോര്‍ജ്ജും മറ്റ് എതിരാളികളും മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ട് തുടങ്ങിയ കല്ലുവച്ച നുണക്കഥകള്‍ പ്രചരിപ്പിച്ചു.
2014 മാര്‍ച്ചില്‍ കെബിഎച്ച് (കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്) കോട്ടയം ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് കൈമാറിയ 15 ലക്ഷം രൂപയാണ് മാണിക്ക് കൊടുത്തതെന്ന് വെളിപ്പെടുത്തി. ഈ തുക 11.04.2014 ല്‍ സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടില്‍ വരവുവച്ചിരുന്നു.
ബിജു രമേശ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണിക്ക് തിരുവനന്തപുരത്ത് കൈമാറിയതെന്ന് അവകാശപ്പെടുന്ന 10 ലക്ഷം രൂപ 03.04.2014 ല്‍ അസോസിയേഷന്റെ കണക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ലീഗല്‍ ഫണ്ടില്‍ വരവുവച്ച് ആരോപണം ഉയര്‍ന്ന ഒക്ടോബറിന് മുന്‍പ് ചെലവാക്കിയതാണ്. അസോസിയേഷന് രേഖകള്‍, അക്കൗണ്ട് ബുക്കുകള്‍ തുടങ്ങിയവ വിജിലന്‍സ് മഹസറില്‍ വിവരിച്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാണിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ ക്രമവിരുദ്ധമായി യാതൊരു ഇടപാടും കണ്ടെത്താന്‍ കഴിഞ്ഞുമില്ല.
സാജു ഡൊമനിക്
അഞ്ചാം സാക്ഷി: പൊന്‍കുന്നം മിഡാസ് ഹോട്ടല്‍ ഉടമ, ഹൈക്കോടതി ജഡ്ജി ആന്റണി ഡൊമിനിക്കിന്റെ സഹോദരന്. മാണിയോട് കടുത്ത വിരോധം വച്ചുപുലര്‍ത്തിയിരുന്ന പാലായിലെ ഏറ്റവും പഴക്കമുള്ള അബ്കാരി ബിസിനസ്സ് ഗ്രൂപ്പിന്റെ അടുത്തബന്ധു.
22.03.2014 ന് ഉച്ചകഴിഞ്ഞ് 1.30 ന് 15 ലക്ഷം രൂപയുമായി മാണിയുടെ പാലായിലെ വസതിയില്‍ എത്തിയെന്നാണ് വിജിലന്‍സിന് കൊടുത്ത മൊഴി. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം പാലായില്‍ ഉണ്ടായിരുന്നു എന്നുപറഞ്ഞ സമയത്ത് പൊന്‍കുന്നം മൊബൈല്‍ ടവറിന്റെ പരിധിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: