നാല്പതിലേറെ വര്‍ഷമായി കോട്ടയത്ത് ബാര്‍ ഹോട്ടല്‍ നടത്തിവരുന്ന സാജു ഡൊമിനിക് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. സാജു ഡൊമനിക് കള്ളമൊഴിയില്‍ പറഞ്ഞ 15 ലക്ഷം രൂപ തങ്കച്ചന് വഴി ജോണ്‍ കല്ലാടിനെ ഏല്‍പ്പിച്ചെന്നും ജോണ്‍ കല്ലാട് തുകയുമായി മാണിയുടെ പാലായിലെ വീട്ടില്‍ കയറിച്ചെന്നെന്നുമായിരുന്ന മൊഴി. എന്നാല്‍ രൂപ മാണിക്ക് കൊടുത്തിട്ടില്ലെന്നാണ് കല്ലാട്ടിന്റെ മൊഴിയില്‍ പറയുന്നത്. തങ്കച്ചന് മാണിക്കെതിരെ മൊഴി നല്‍കിയതിന്റെ പിന്നിലെ പ്രേരകശക്തി കോട്ടയത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്.
സുകേശന് സ്വമേധയാ
പ്രതിപക്ഷനേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് എന്നായിരുന്നു വിശദീകരണം. എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്തത് പ്രതിപക്ഷ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലല്ല എന്ന് എഫ്ഐആറില്‍ത്തന്നെ വ്യക്തമാണ്. 2014 ഡിസംബര്‍ 12 ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ആറാം കോളത്തില്‍ പരാതിക്കാരന്റെ അല്ലെങ്കില്‍ വിവരം നല്കിയ ആളുടെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത് എസ്.പി.ആര്. സുകേശന് എന്നാണ്. പരാതി വിവരം നല്കിയ ആള്‍ക്ക് എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കേണ്ടതുണ്ട്. ഇവിടെ പ്രതിപക്ഷനേതാവിന്റെ റോള്‍ ആര്. സുകേശന് സ്വയം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ എടുപ്പിക്കുകയോ ആയിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ആരെങ്കിലും അറിവ് നല്‍കുമ്പോഴാണ് അയാള്‍ക്ക് പകര്‍പ്പ് നല്കി പ്രഥമവിവര റിപ്പോര്‍ട്ട് അഥവ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.
മാണിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് വിവരം നല്കിയ ആള് എസ്.പി. സുകേശന് എന്ന് രേഖപ്പെടുത്തുമ്പോള്‍ സുകേശന് പ്രത്യേക താല്‍പ്പര്യം എന്താണ് എന്നുകൂടി അന്വേഷിക്കേണ്ടതുണ്ട്. അതായത് എസ്.പി.സുകേശന് മാണിക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നു. മുതിര്‍ന്ന മന്ത്രിയായിരുന്ന മാണിയെപ്പോലെ ഒരു രാഷ്ട്രീയ നേതാവിനെതിരെ കേസെടുക്കുവാന്‍ രാഷ്ട്രീയ പിന്‍ബലമില്ലാതെ ഒരു എസ്പി തയ്യാറാകുമെന്ന് സുബോധമുള്ള ആര്‍ക്കും വിശ്വസിക്കാനാവില്ല.
ഉമ്മന്‍ചാണ്ടി മാറുന്നു
മന്ത്രിസഭ മറിച്ചിടാന്‍ മാണി നീക്കം നടത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി ക്യാമ്പിന് ബോധ്യം വന്നു. മാണിയുടെമേല്‍ ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തുകയാണെന്നു മനസ്സിലായി. ചെന്നിത്തലയുടെ നീക്കങ്ങളെ പ്രതിരോധിക്കണമെന്ന ചിന്ത ഉമ്മന്‍ചാണ്ടി ക്യാമ്പില്‍ സജീവമായി.
മാണിയെ സമ്മര്‍ദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. എന്നാല്‍ ഉമ്മന്‍ചാണ്ടി ഈ ശ്രമം തിരിച്ചറിഞ്ഞതോടെ സമ്പൂര്‍ണ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായി ചെന്നിത്തലയുടെ അടുത്ത ശ്രമം. അതിനായി മന്ത്രിസഭയെ മറിച്ചിടാനായി ശ്രമം തുടര്‍ന്നു. തുടര്‍ന്നാണ് ബാബുവിനെതിരെ ബിജു ആരോപണവുമായി എത്തിയത്. മൂന്ന് മന്ത്രിമാര്‍കൂടി കോഴ വാങ്ങിയന്ന് പറഞ്ഞ് മന്ത്രിസഭയെ അപകീര്‍ത്തിപ്പെടുത്താനും നോക്കി.
ബാബു വീണാല്‍ തന്റെ സ്ഥാനത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെടുമെന്ന് അറിയാമായിരുന്ന ഉമ്മന്‍ചാണ്ടി ബാബുവിനെതിരെ എഫ്ഐആര്‍ ഇട്ടപ്പോള്‍ ബാബുവിന് നേരിട്ട് പണം കൊടുത്തെന്ന് ബിജു പറഞ്ഞിട്ടും എഫ്ഐആര്‍ ഇടാനായില്ല. ഈ ഇരട്ടനീതിയില്നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.
മാണിയെ ഫ്രെയിം ചെയ്താണ് സുകേശന് Factual റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യാതൊരു തെളിവുമില്ലാതിരുന്നിട്ടും മാണിയെപ്പറ്റി accused not satisfactory എന്ന കമന്റ് എഴുതി. മാണി അന്വേഷണത്തില്‍ ഇടപെടുന്നു എന്ന ആരോപണം ഉന്നയിച്ചു. പക്ഷെ ഇടപെട്ടിരുന്നെങ്കില്‍ സുകേശന് ഇപ്രകാരം cw not satisfactory (തൃപ്തികരമല്ല) എന്നെഴുതുകയില്ലല്ലോ? നാളിതുവരെ 5 പതിറ്റാണ്ടിനുമുകളിലുള്ള പൊതുജീവിതത്തിനിടയില്‍ ഒരിക്കല്‍പ്പോലും അഴിമതിയാരോപണമോ അസ്വീകാര്യതയോ ഒരു ക്രിമിനല്‍ കേസോ ഉണ്ടാവാത്ത വ്യക്തിക്കെതിരെ സ്വഭാവം തൃപ്തികരമല്ല എന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് എങ്ങനെ സാധിച്ചു? ഫാക്ച്വല് റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ ഈ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ മുഖാന്തിരം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കും സമര്‍പ്പിച്ച് അഭിപ്രായം ആരാഞ്ഞു. ഇവരെല്ലാം മാണിക്കെതിരെ ഒരു നടപടിയും എടുക്കേണ്ടതില്ലായെന്ന് അഭിപ്രായപ്പെട്ടു. മാണി പണം വാങ്ങിയതിന് സാഹചര്യത്തെളിവുണ്ടെന്ന കള്ളറിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സുകേശന് ഇപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാലാണ് വിജിലന്‍സ് കോടതി ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉത്തരവിട്ടത്.
ബിജു രമേശും സുകേശനും തമ്മിലുള്ള സംഭാഷണത്തിന്റെ, ബിജു രമേശ് തന്നെ വിജിലന്‍സിന് നല്കിയ സിഡിയാണ് അവര്‍ തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും വലിയ തെളിവായി അവശേഷിക്കുന്നത്. ആ സിഡി ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തായി. കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ പേരും തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുമെന്ന് സുകേശന് സംഭാഷണത്തില്‍ വെളിപ്പെടുത്തിയത് മുന്‍വിധിയോടെയായിരുന്നു കേസന്വേഷണം എന്നതിന് തെളിവാണ്.
മാണിക്കെതിരായ അന്വേഷണങ്ങള്‍ മുഴുവന്‍ തത്സമയം മാധ്യമങ്ങളിലൂടെ ചോര്‍ത്തിയതിനെതിരെ പാര്‍ട്ടി എംഎല്‍എമാര്‍ പരാതി പറഞ്ഞിട്ടും ജോസഫ് എം.പുതുശ്ശേരി രേഖാമൂലം പരാതി നല്‍കിയിട്ടും ചെറുവിരലനക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറായില്ല. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
സുകേശന് ഐപിഎസ് നല്‍കാമെന്ന് പറഞ്ഞാണ് ഗൂഢാലോചനയില്‍ കൂട്ടിയത്. എന്നാല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പട്ടു. ഇതോടെ സുകേശന് അകല്‍ച്ചയിലായി. അപകടം മണത്ത ചെന്നിത്തല മുന്‍പ് ഹാജരാക്കിയ സിഡിയില്‍നിന്നും ലഭിച്ച സുകേശനും ബിജുവും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ശകലങ്ങള്വച്ച് കേരളാ കോണ്‍ഗ്രസ് നല്കിയ പരാതിയിന്മേല് സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു. സുകേശനെ മൂക്കുകയറിട്ട് നിര്‍ത്താനായിരുന്നു ഇത്. തിരുവനന്തപുരത്ത് ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ ഗൂഢാലോചന നടന്നുവെന്നും സുകേശന് പങ്കെടുത്തുവെന്നും ചെന്നിത്തല ക്യാമ്പ് കിംവദന്തി പരത്തി. സുകേശന് കമ്യൂണിസ്റ്റുകാരനാണ് എന്നുവരുത്തി രമേശിന്റെയും കൂട്ടരുടെയും പങ്ക് ഒഴിവാക്കിയെടുക്കാന്‍ ശ്രമം നടന്നു.
ചെന്നിത്തല ഫയല്‍ മുക്കി
ടൈറ്റാനിയം അഴിമതിക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ചെന്നിത്തല, തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാല്‍ അറസ്റ്റ് ഒഴികെ കേസ് രജിസ്റ്റര്‍ ചെയ്യാനായിരുന്നു കോടതി വിധി. ആ കേസിലും രമേശ് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായി ചേര്‍ന്ന് ഫയല്‍ മുക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുമായിരുന്നു.
രമേശിന്റെ അനുയായി കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് ജോയി തോമസും മന്ത്രി സി.എന്‍.ബാലകൃഷ്ണനും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും അന്വേഷണം വിജിലന്‍സിന് കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്‍സ്യൂമര്‍ ഫെഡ് എം.ടി.ടോമിന് തച്ചങ്കരി രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിട്ടും ആ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലെറിയുകയാണ് രമേശിന്റെ ആഭ്യന്തര വകുപ്പ് ചെയ്തത്.
രമേശിന്റെ മറ്റൊരു അനുയായിയായ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടത്തിയ അഴിമതിയുടെ കഥകള്‍ പുറത്തുവന്നിട്ടും അദ്ദേഹത്തിനെതിരെ ഒരു ‘ക്യൂവി’യും ചെന്നിത്തല പ്രഖ്യാപിച്ചില്ല.
തൃശൂറില്‍ ഹനീഫയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഗ്രൂപ്പിന്റെ പേരില്‍ കൊലപ്പെടുത്തിയപ്പോള്‍ ആ കൊലപാതകത്തിന് പിന്നില്‍ സി.എന്‍.ബാലകൃഷ്ണന് ആണെന്ന് ആരോപിച്ചത് ഹനീഫയുടെ അമ്മയായിരുന്നു. ഈ ആരോപണം കേരളാ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. എങ്കിലും ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായോ?
പോലീസിലേക്ക് ആളെടുക്കുന്നതിന് ശരണ്യ എന്ന യുവതി വഴി ആഭ്യന്തര മന്ത്രിയുടെ ഓഫീസും ജീവനക്കാരും അഴിമതി നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. കേസന്വേഷിച്ച ഡിവൈഎസ്പിയെ മാറ്റി. സാക്ഷിമൊഴി പറഞ്ഞവരെ മര്‍ദ്ദിച്ചവശരാക്കി. ശരണ്യ ഇക്കാര്യത്തില്‍ ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്ത് നടപടിയാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്?
ചക്കിട്ടപ്പാറയും സുകേശനും
ചക്കിട്ടപ്പാറ കേസില്‍ ‘ക്യൂവി’യിട്ട് അന്വേഷണം നടത്തിയിരുന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി.സുകേശന്. ഈ കേസില്‍ ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനന കോണ്‍ട്രാക്ടര്‍മാരില്‍നിന്നും കൈക്കൂലിയായി 5 കോടി രൂപ ഇന്നോവ കാറില്‍ എളമരം കരീമിന് കൊടുത്തു എന്ന് ഡ്രൈവര്‍ നേരിട്ട് മൊഴി നല്‍കിയിട്ടും പ്രഥമദൃഷ്ട്യാ തെളിവുകളില്ലായെന്ന് പറഞ്ഞ് സുകേശന് അന്വേഷണം അവസാനിപ്പിക്കുകയാണുണ്ടായത്.
വിഎസ് കൈകോര്‍ത്തു
പ്രതിപക്ഷനേതാവായ വി.എസ്.അച്യുതാനന്ദന് കാസര്‍കോട് തന്റെ ബന്ധുവായ വിമുക്തഭടന് സോമനെന്ന വ്യക്തിക്ക് മിച്ചഭൂമി പതിച്ചുനല്‍കിയ കേസില്‍ അന്വേഷണം രമേശ് ആഭ്യന്തരമന്ത്രിയായതോടെ നിലച്ചു. വിഎസിന്റെ മകന് അരുണ്‍കുമാറിനെതിരായ നിരവധി അഴിമതി ആരോപണങ്ങള്‍, മക്കാവു യാത്ര, വന്‍കിട ക്ലബുകളില്‍ അംഗത്വം തുടങ്ങിയ ഒട്ടേറെ ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പ് പൂഴ്ത്തി. മാണി ഒരിക്കലും ഇടതുമുന്നണിയില്‍ എത്തരുതെന്ന് ആഗ്രഹിച്ചിരുന്ന വിഎസ് ആഭ്യന്തരമന്ത്രിയുമായി കൈകോര്‍ക്കുകയായിരുന്നു.
രമേശ് ചെന്നിത്തലുടെ വാഗ്ദാനമായ ഐപിഎസ് കിട്ടാതെ മുറിവേറ്റ സുകേശന്, വിജിലന്‍സ് കോടതി അന്വേഷണ റിപ്പോര്‍ട്ട് തിരികെ നല്കിയ ഉടനെ സാജു ഡൊമിനിക്കും അമ്പിളിയും കള്ള സാക്ഷികളാണെന്ന് തെളിയിക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടു.
ഇവരുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മുമ്പേ തന്നെ ശേഖരിച്ചിട്ടുള്ളതും ഇവര്‍ കള്ളസാക്ഷികളാണെന്ന് സുകേശന് അറിവുള്ളതുമായിരുന്നു. ഈ കേസ് ഫാബ്രിക്കേറ്റഡ് ആണെന്നും സാജു ഡോമിനിക്കും അമ്പിളിയും അംബാസഡര്‍ തങ്കച്ചനും പറഞ്ഞത് കളവാണെന്നും, മാണി യാതൊരു ആനുകൂല്യവും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും രേഖകളും ശാസ്ത്രീയ പരിശോധനാ റിപ്പോര്ട്ടുകളുംവച്ച് സുകേശന് രണ്ടാമത് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും ഫാക്ച്യുവല് റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ തന്നെ സുകേശന്റെ കയ്യിലുണ്ടായിരുന്നു. എന്നാല്‍ മാണിയെ ഫ്രെയിം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഈ കാര്യങ്ങള്‍ മറച്ചുവച്ചാണ് അന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടരന്വേഷണത്തില്‍ പുതുതായി ഒന്നും കിട്ടിയില്ലെന്നും കോടതി രേഖകളില്‍നിന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: