കിളിമാനൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എസ്.പി.ആര്.സുകേശന്, ജോസഫ് വാഴയ്ക്കന്റെ അടുത്ത സുഹൃത്താണ്. എസ്ഐ ആയി തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജ് എടുത്തപ്പോള്‍ മുതല്‍ ബിജു രമേശിന്റെ ആതിഥ്യം സ്വീകരിച്ച് അയാളുടെ കെട്ടിടത്തില്‍ സൗജന്യമായി താമസിച്ചിരുന്നു.
മന്ത്രിസഭയില്‍ കെ.എം.മാണിയുടെ സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശ് ഭരിക്കുന്ന റവന്യൂ വകുപ്പ് കെ.എം.മാണി ദീര്‍ഘനാള്‍ കൈകാര്യം ചെയ്തിരുന്നു. മലയോര കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കുന്ന കാര്യത്തിലൊന്നും അടൂര്‍പ്രകാശ് താല്‍പ്പര്യം കാണിച്ചിട്ടില്ല. പട്ടയവിതരണം നടത്തുന്നതില്‍ റവന്യൂ വകുപ്പ് വരുത്തുന്ന അനാവശ്യ താമസത്തിലും തടസ്സങ്ങളിലും ക്ഷുഭിതനായി മാണി നടത്തിയ ശ്രമങ്ങള്‍ അടൂര്‍ പ്രകാശിന് ഒട്ടും രസിച്ചിരുന്നില്ല. അതേസമയം, തത്പരകക്ഷികളായ എസ്റ്റേറ്റ് മുതലാളിമാര്‍ക്കൊക്കെ സ്ഥലം പതിച്ചു നല്കുന്നതില് കെ.എം.മാണി പ്രതിബന്ധമായിട്ടാണ് അടൂര്‍ പ്രകാശ് കണ്ടിരുന്നത്.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നേതൃമാറ്റം എന്ന ആവശ്യം കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പ് ഉയര്‍ത്തിക്കൊണ്ടുവന്നു. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന സമയത്തു ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിന് തടയിട്ടത് കെ.എം.മാണിയും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമാണെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുകയായിരുന്നു.
പി.സി.ജോര്‍ജ്
ഐക്യ കേരള കോണ്‍ഗ്രസിലെ മാണിഗ്രൂപ്പില്‍നിന്ന് മാണിക്കും ജോസഫ് ഗ്രൂപ്പില്‍നിന്ന് പി.ജെ. ജോസഫിനും മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ മൂന്നാമതൊരു വിഭാഗമായ സെക്കുലര്‍ ഗ്രൂപ്പ് മന്ത്രിസ്ഥാനം മോഹിക്കുന്നതില്‍ കുറ്റം പറയാനാവില്ല. യുഡിഎഫില്‍ അതിനുള്ള സാധ്യതകളില്ല. ഒന്നുകില്‍ കെ.എം.മാണിയെ വീഴിക്കുകയോ മുഖ്യമന്ത്രിയാക്കുകയോ ചെയ്താല്‍ ജോര്‍ജിന് പാര്‍ട്ടി ചെയര്‍മാനാകാം. അതുമല്ലെങ്കില്‍ കോണ്‍ഗ്രസിനുവേണ്ടി വിടുപണി ചെയ്ത കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കുക എന്ന ലക്ഷ്യവും ആയിരുന്നിരിക്കാം.
2009 ന് മുന്‍പ് മാണിയെ പാലാ മെമ്പറെന്ന് മാത്രം അഭിസംബോധന നടത്തിയിരുന്ന ജോര്‍ജ്, മാണിയെപ്പറ്റി പറഞ്ഞിട്ടുള്ള അസഭ്യഭാഷണങ്ങള്‍ ക്ഷമിക്കാന്‍ മാണിക്കല്ലാതെമറ്റാര്ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ മുതലുള്ള ജോര്‍ജിന്റെ ദുരൂഹ നീക്കങ്ങള്‍ പഠനവിധേയമാക്കേണ്ടതാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ജോര്‍ജ്ജിന്റെ കേരളാ കോണ്‍ഗ്രസ് പ്രവേശനത്തെ അങ്ങേയറ്റം പിന്താങ്ങിയിരുന്നു. ജോര്‍ജ്ജിനെ ഉപയോഗിച്ച് എല്‍ഡിഎഫില്‍നിന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിനെ കോണ്‍ഗ്രസില്‍ എത്തിച്ചതും ബാര്‍കോഴ വിവാദം ഉണ്ടാക്കുന്നതിന് മുന്‍പും ശേഷവും മാണിയെ സഹായിക്കാനെന്ന ഭാവേന നടത്തിയ പ്രസ്താവനകളും നീക്കങ്ങളും കാണുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കേരള കോണ്‍ഗ്രസില്‍ കയറ്റിവിട്ട വൈറസായിരുന്നോ ഇദ്ദേഹം എന്ന് തോന്നും.
ഒരേസമയം പലരുടെയും ഏജന്റായി ജോര്‍ജ്ജ് പ്രവര്‍ത്തിക്കുന്നുവെന്നതിനുള്ള തെളിവാണ് ചെന്നിത്തലയും അടൂര്‍ പ്രകാശും ജോര്‍ജ്ജും മുണ്ടക്കയം ടിബിയില്‍ ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന നടത്തുകയും അതേത്തുടര്‍ന്ന് ജോര്‍ജ്ജും ബിജു രമേശും ടെലിഫോണില്‍ നടത്തുന്ന സംഭാഷണം ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്തതും. പൂഞ്ഞാര്‍ മണ്ഡലംകാരനായ അഡ്വ.അടുക്കം ജോയിയുടെ എറണാകുളത്തെ വീട്ടില്‍ വാഴയ്ക്കനും ചെന്നിത്തലയും ജോര്‍ജ്ജും നാട്ടുകാരനും വിജിലന്‍സ് എഡിജിപി കൂടിയായ ജേക്കബ് തോമസുമൊക്കെ ഒത്തുകൂടി മാണിയെ ഫ്രെയിം ചെയ്യാന്‍ തീരുമാനിച്ചതും ജോര്‍ജ് കേരളാ കോണ്‍ഗ്രസ്(എം) എല്‍ ആയിരിക്കുമ്പോള്‍ തന്നെയായിരുന്നു.
അപവാദപ്രചാരണം നടത്തിയതിന്റെ പേരില്‍ ഇടുക്കി സ്വദേശി നല്കിയ കേസില്‍ തൊടുപുഴ സെഷന്‍സ് കോടതിയില്‍നിന്ന് തടവും പിഴയും ശിക്ഷ ലഭിച്ച ജനപ്രതിനിധിയാണ് ജോര്‍ജ്ജ്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ച് താല്‍ക്കാലിക സ്റ്റേ നേടിയാണ് ഇദ്ദേഹം കഴിയുന്നത്. കേസ് കോടതിയുടെ പരിഗണനയിലാണ്. അഴിമതി നിരോധന കമ്മീഷന് നടപടിക്ക് വിധേയനായ ഏക ജനപ്രതിനിധിയും ജോര്‍ജ്ജാണ്. ചെമ്മലമറ്റത്തെ സ്കൂളില്‍ അധ്യാപക ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയതിനാണ് ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്.
എഡിജിപി ജേക്കബ് തോമസ്
ബാര്‍ കോഴ ആരോപണം ജനമധ്യത്തില്‍ കൊഴുപ്പിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിരവധി തവണ പങ്കെടുത്തിട്ടുള്ള വിജിലന്‍സ് എഡിജിപി കൂടിയായ ജേക്കബ് തോമസ് പൂഞ്ഞാര്‍ മണ്ഡലംകാരനും ജോര്‍ജ്ജുമായി, അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയും ജോസഫ് വാഴയ്ക്കന്റെ കോളജ് സഹപാഠിയുമാണ്. ചെന്നിത്തലയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് 2014 ജൂലൈ 24 വിജിലന്‍സിന്റെ നോര്‍ത്ത് വിഭാഗം എഡിജിപിയായി നിയമിച്ചത്.
തിരുവനന്തപുരം ഉള്‍പ്പെടുന്ന വിജിലന്‍സിന്റെ സൗത്ത് റീജിയണല്‍ അന്വേഷിക്കുന്ന മാണിയുടെ പേരിലുള്ള ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നോര്‍ത്ത് വിഭാഗത്തിന്റെ മാത്രം ചുമതലയുള്ള എഡിജിപി ജേക്കബ് തോമസ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് നടത്തിയിട്ടുള്ള ചര്‍ച്ചകളിലെല്ലാം ബാര്‍ കോഴക്കേസ് അന്വേഷണത്തിന് തനിക്കുകൂടി ചുമതലയുണ്ടെന്ന പ്രതീതി ജനമനസ്സുകളില്‍ ജനിപ്പിച്ചിരുന്നു.
അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി
മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായ ദണ്ഡപാണി ശകുനിയുടെ റോളാണ് അഭിനയിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ മനോധര്‍മ്മമനുസരിച്ച് മാണിസാറിനെ സഹായിക്കാനെന്ന വ്യാജേന കോടതികളില്‍ എടുത്ത നിലപാടുകള്‍ പരിശോധിക്കേണ്ടതാണ്.
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റഫര്‍ റിപ്പോര്‍ട്ട് പരിഗണിച്ച അവസരത്തില്‍ അഡ്വ. സണ്ണി മാത്യുവെന്ന ആള് കക്ഷി ചേരുകയും റഫര്‍ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഏത് ക്രിമിനല്‍ കേസിലും ഒരു റഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്താല്‍ നിയമപരമായി കോടതിക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്:
1. റഫര്‍ റിപ്പോര്‍ട്ട് അംഗീകരിക്കാതെ, പുനരന്വേഷണത്തിന് അല്ലെങ്കില്‍ തുടരന്വേഷണത്തിനോ ഉത്തരവ് പുറപ്പെടുവിക്കുക.
2. റഫര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് വാദിക്ക് നോട്ടീസ് കൊടുക്കുക. കൂടുതലായി എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ ഹാജരാക്കുവാന്‍ വേണ്ടിയാണിത്.
ഹര്‍ജിക്കാരായ വിഎസ് അടക്കമുള്ളവര്‍ക്കെല്ലാം കോടതി നോട്ടീസ് അയയ്ക്കുകയുണ്ടായെങ്കിലും അവര്‍ക്കാര്‍ക്കും കൂടുതലായി യാതൊരുവിധ തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍പ്പോലും വിജിലന്‍സ് ജഡ്ജ് റഫര്‍ റിപ്പോര്‍ട്ട് അംഗീകരിക്കാതെ തുടരന്വേഷണം ഉത്തരവിടുകയാണ് ഉണ്ടായത്.
ഇതിന് ഒരാഴ്ച മുന്‍പ് നമ്മുടെ പാര്‍ട്ടി അംഗമായിരുന്ന പി.സി.ജോസഫ് നടത്തിയ പ്രസ്താവന പ്രത്യേകം പഠനവിധേയമാക്കേണ്ടതാണ്. കോടതി തുടരന്വേഷണം ഉത്തരവായാല്‍ അദ്ഭുതപ്പെടേണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പി.സി. ജോസഫിന്റെ അയല്‍വീട്ടുകാരനും സുഹൃത്തുമാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ ഇല്ലിക്കാടന്‍. തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പി.സി.ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ബിജു രമേശ്, ജോണ്‍ ഇല്ലിക്കാടന്‍ എന്നിവര്‍ തീരുവനന്തപുരത്തുള്ള ബിജു രമേശിന്റെ ഹോട്ടലില്‍ 4 മണിക്ക് ഒത്തുചേര്‍ന്നുവെന്ന് ചില മാധ്യമസുഹൃത്തുക്കള്‍ അടക്കം പറയുന്നത് പാര്‍ട്ടി ഗൗരവത്തോടുകൂടി പഠിക്കേണ്ടതും തെറ്റെങ്കില്‍ തള്ളിക്കളയേണ്ടതുമാണ്.
മാണിക്കെതിരെ തുടരന്വേഷണം വേണമെന്നാണ് ഇല്ലിക്കാടന്റെ വിധി. ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാന്‍ അഡ്വ.സണ്ണി മാത്യു ശ്രമം നടത്തിയിരുന്നു. എന്നാല്‍ എ.ജി. ഹൈക്കോടതിയില്‍ കേസ് ഫയലാക്കിയപ്പോഴാണ് ചതി പുറത്തായത്. വിജിലന്‍സ് ഡയറക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നീക്കിക്കിട്ടുന്നതിന് മാത്രമാണ് എ.ജി. ഹൈക്കോടതിയെ സമീപിച്ചത്. തുടരന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം എ.ജി.മനപ്പൂര്‍വം ഉപേക്ഷിച്ചു. എന്നിട്ട് സുപ്രീംകോടതിയില്‍നിന്ന് കപില്‍ സിബലിനെ വാദത്തിനായി കൊണ്ടുവന്നു. മാണിക്കുവേണ്ടി ഗവണ്മെന്റ് നിലകൊള്ളുന്നു എന്ന പ്രതീതി ജനിപ്പിക്കാനാണ് സിബലിനെ കൊണ്ടുവന്നത്. യഥാര്‍ത്ഥത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമേ കോടതിയുടെ മുന്പില് കൊണ്ടുവന്നിരുന്നുള്ളൂ.
പിന്നീട് അഡ്വ.സണ്ണി മാത്യു അപ്പീലുമായി കോടതിയെ സമീപിച്ചപ്പോള്‍ അതിന് നമ്പരിടുന്നതിനുവരെ എജി തടസ്സവാദം ഉന്നയിച്ചു. ഇതില്‍നിന്ന് തുടരന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യാന്‍ എജിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് വ്യക്തമാണ്. ചെന്നിത്തലയുടെയും മറ്റും സമ്മര്‍ദ്ദമാണ് ഇതിന് പുറകില്‍. കേസ് നമ്പറിടുന്നതിന് എന്താണ് തടസ്സമെന്ന് ആരാഞ്ഞ ജസ്റ്റിസ് സുധീന്ദ്രകുമാറിനോട് എജി രണ്ടാഴ്ച സാവകാശം ആവശ്യപ്പെട്ടു.
എജിയുടെ ആവശ്യം നിരാകരിച്ച കോടതി നമ്പറിടാന്‍ നിര്‍ദ്ദേശിക്കുകയും അന്നുതന്നെ ഉച്ചകഴിഞ്ഞ് 1.45 ന് കേസ് പരിഗണിക്കാന്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഹൈക്കോടതിയിലെ ചില ഉന്നതരുടെ ഗൂഢാലോചനയുടെ ഫലമായി ഈ കേസ് ജസ്റ്റിസ് സുരേന്ദ്രനാഥിന്റെ ബഞ്ചില്‍നിന്ന് മറ്റൊരു ബഞ്ചിലേക്ക് മാറ്റി. ഉന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരാതിരിക്കുവാനും അതിനോടുള്ള ബഹുമാനം നിലനിര്‍ത്താനും അന്വേഷണകമ്മീഷന് ഇതുമായി ബന്ധപ്പെട്ട്, കിട്ടിയിട്ടുള്ള കൂടുതല്‍ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടെന്ന് തീരുമാനിക്കുന്നു. ആരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുവേണ്ടിയാണ് എജി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തതെന്ന് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്നിലുള്ള അദൃശ്യരൂപം കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തലയെപ്പോലെയുള്ളവരുടേതാണ്.
സര്‍ക്കാരിന്റെ മദ്യനയം
ഉമ്മന്‍ മന്ത്രിസഭയുടെ പ്രധാനപ്പെട്ട ആദ്യതീരുമാനങ്ങളില്‍ ഒന്നായിരുന്നു, മദ്യനയത്തിലെ പൊളിച്ചെഴുത്ത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത, മദ്യലഭ്യത കുറയ്ക്കുകയെന്ന ലക്ഷ്യമായിരുന്നു പുതിയ മദ്യനയരൂപീകരണത്തിന്റെ പിന്നില്‍. 2011 ആഗസ്റ്റ് 17 ന് പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യനയത്തില്‍ വന്ന രണ്ടു പ്രധാനപ്പെട്ട നയതീരുമാനങ്ങള്‍ ഇവയായിരുന്നു:
1. 01.04.2012 മുതല്‍ ഫോര്‍സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ.
2. നിലവില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പഞ്ചായത്തിന്റെ മൂന്ന് കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലും മുനിസിപ്പാലിറ്റിയില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പുതിയ ബാറുകള്‍ അനുവദിക്കുന്നതല്ല.
ഗവണ്മെന്റ് അബ്കാരി നിയമം 13(3)ല്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതനുസരിച്ച് ഫോര്‍സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് എന്ന് 2013 ഡിസംബര്‍ 9 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ദൂരപരിധി സംബന്ധിച്ചുള്ള വിജ്ഞാപനം അപ്പോഴും പുറത്തിറങ്ങിയില്ല.
ദൂരപരിധി സംബന്ധിച്ച് അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത് അടുത്ത വര്‍ഷത്തിലായിരുന്നു. ഈ രണ്ടു നിയമഭേദഗതികളും ഒരുമിച്ചു പുറത്തിറക്കാതിരുന്നതിന് പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഇവയായിരുന്നു.
1. എക്സൈസ് മന്ത്രിയുടെ അടുപ്പക്കാരായ ചിലര്‍ ഉള്‍പ്പെടെ പലരും പുതിയ ഫോര്‍സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ പണിത് ബാര്‍ ലൈസന്‍സിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ദൂരപരിധി നിയമഭേദഗതി ഉടന്‍ പ്രാബല്യത്തിലായാല്‍ ഇവര്‍ക്ക് ബാര്‍ ലൈസന്‍സ് നല്കാന് കഴിയില്ല. അങ്ങനെ ഈ ഭേദഗതി പ്രാബല്യത്തിലാക്കാതെ വേണ്ടപ്പെട്ടവര്‍ക്കെല്ലാം ലൈസന്‍സ് നല്കി.
2. എറണാകുളം വൈപ്പിനില്‍ സീ പോര്‍ട്ട് എന്നൊരു പുതിയ ഹോട്ടല്‍ ഫോര്‍സ്റ്റാര്‍ ക്ലാസിഫിക്കേഷനുവേണ്ട സജ്ജീകരണങ്ങളോടുകൂടി നിര്‍മാണം പൂര്‍ത്തിയാക്കി ബാര്‍ ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചിരുന്നു. ഇതിന് വളരെ അടുത്തായി വകുപ്പ് മന്ത്രിക്ക് വളരെ താല്‍പ്പര്യമുള്ള ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ ബാര്‍ ഹോട്ടല്‍ നിലവില്‍ പ്രവര്‍ത്തിച്ചിരുന്നു. പുതിയ ബാര്‍ ഹോട്ടലിന് ലൈസന്‍സ് നല്കിയാല് നഷ്ടമുണ്ടാകുക അതിന്റെ സമീപത്തുള്ള പഴയ ഹോട്ടലിന് തന്നെ. അത് ഒഴിവാക്കാനായി ദൂരപരിധിനിയമം ഉടനടി പ്രാബല്യത്തില്‍ വരുത്തി സീപോര്‍ട്ട് ഹോട്ടലിന്റെ അപേക്ഷ നിരസിച്ചു. ഇതേത്തുടര്‍ന്നാണ് ഹോട്ടലുടമകള്‍ കോടതിയിലേക്ക് നീങ്ങിയത്.
പുതിയ ബാര്‍ ലൈസന്‍സ് കിട്ടുമെന്ന് പ്രതീക്ഷിച്ച് നിരവധി അബ്കാരി ബിസിനസ്സുകാര്‍ ത്രീസ്റ്റാര്‍ മുതലുള്ള ക്ലാസിഫിക്കേഷനോടുകൂടി ഹോട്ടലുകള്‍ നിര്‍മിച്ചിരുന്നു. പുതിയ അബ്കാരി നയത്തിലെ നിയമഭേദഗതികള്‍ രണ്ടും നിലവില്‍ വന്നതോടെ അവര്‍ക്ക് ലൈസന്‍സ് കിട്ടാത്ത അവസ്ഥയായി. അവര്‍ ഹൈക്കോടതിയെ സമീപിച്ചു. ദൂരപരിധിയുടെ പേരില്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട സീ പോര്‍ട്ട് ഹോട്ടലുള്‍പ്പെടെ 23 ഹോട്ടലുകളാണ് ആദ്യം ഹൈക്കോടതി സിംഗിള്ബഞ്ചിനെ സമീപിച്ചത്.
അബ്കാരികളുടെ ഹര്‍ജി ഹൈക്കോടതിക്ക് സിംഗിള്‍ ബഞ്ച് തള്ളി, അബ്കാരി നിയമഭേദഗതികള്‍ ശരിവച്ചു.സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഹോട്ടലുടമകള്‍ ഡിവിഷന് ബഞ്ചിനെ സമീപിച്ചു. അബ്കാരി നിയമഭേദഗതി അസാധുവാക്കിയ ഡിവിഷന് ബഞ്ച് ഹോട്ടലുടമകള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സിവില്‍ അപ്പീല്‍ നം. 3196/2014 സ്പെഷ്യല്‍ ലീവ് പെറ്റീഷന് (സി)നം. 26241-26243/2012) ഹോട്ടലുടമ സുരേന്ദ്രദാസായിരുന്നു സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍കക്ഷി.
ഡിവിഷന് ബഞ്ചിന്റെ വിധി സുപ്രീംകോടതി ജഡ്ജിമാരായിരുന്ന എച്ച്.എല്‍.ഗോഖ്ലെയും ചെലമേശ്വറും റദ്ദാക്കി. ഡിവിഷന് ബഞ്ചിന്റെ വിധി റദ്ദാക്കിയ സുപ്രീംകോടതി രണ്ട് കാര്യങ്ങള്‍ പറഞ്ഞു.
1. പുതിയ അബ്കാരി നിയമത്തില്‍ ഫോര്‍സ്റ്റാര്‍ മുതല്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കൂ എന്നതില്‍ അപാകതയില്ല. നയം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ അവകാശം നിഷേധിക്കാനാകില്ല.
2. ദൂരപരിധി നിയമം ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് വിരുദ്ധമാണ്. ഒരാള്‍ ഒരു സ്ഥലത്ത് ബിസിനസ്സ് ചെയ്യുമെന്ന് കരുതി മറ്റൊരാള്‍ക്ക് അതേ ബിസിനസ്സ് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് തുല്യനീതി എന്ന സങ്കല്പ്പത്തിന് ചേരുന്നതല്ല. അബ്കാരി നിയമം 13(3) ലെ 6, 7 നിബന്ധനകളനുസരിച്ച് 2007 മാര്‍ച്ച് 31 വരെയും 2009-2010 വരെയും പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ പദവി നേടിയിട്ടില്ലാത്ത ഹോട്ടലുകളെ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമവിധേയമാക്കിയിരുന്നു. പുതിയ അബ്കാരി നയം പഠിച്ച് ശുപാര്‍ശ നല്കാന് നിയമിച്ചിരുന്ന ജസ്റ്റിസ് എം.രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശ ലഭിച്ച് നിലവാരമില്ലാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതുവരെ ഫോര്‍ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക് ദൂരപരിധിയുടെ പേരില്‍ ബാര്‍ ലൈസന്‍സ് നിഷേധിക്കരുത്.
ജസ്റ്റിസ് എം. രാമചന്ദ്രന്
പുതിയ അബ്കാരി നിയമത്തെക്കുറിച്ച് പഠിച്ച് ശുപാര്‍ശ നല്കാന് 2013 ജനുവരി 23 ന് സംസ്ഥാന സര്‍ക്കാര്‍ റിട്ട. ഹൈക്കോടതി ജഡ്ജി എം.രാമചന്ദ്രനെ ഏകാംഗകമ്മീഷനായി നിയമിച്ചു. ഈ ഏകാംഗ കമ്മീഷന് സുപ്രീംകോടതി വിധി വന്നതിനു പിറ്റേദിവസം 2014 മാര്‍ച്ച് 6 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. ദൂരപരിധി സംബന്ധിച്ചോ പ്രത്യേക യാതൊരു ശുപാര്‍ശയും കമ്മിഷന് റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല.
സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസ് നടക്കുന്നതിനിടെ, ചില ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് ബാര്‍ ലൈസന്‍സുകള്‍ സമ്പാദിച്ചിരുന്നു. കോടതി വിധിയുടെ അന്തിമവിധിക്ക് വിധേയമായി താല്‍ക്കാലികമായി ലൈസന്‍സുകളായിരുന്നു അവ.
സുപ്രീംകോടതിയുടെയും ഏകാംഗ കമ്മീഷന് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ തുടങ്ങി. 10-3-2014- ല്‍ ജി1/2014/ടി.ഡി പുതിയ ഫയല്‍ തുറന്നു. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് കോടതി വിധികളുടെയും രാമചന്ദ്രന് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. ചട്ടങ്ങള്‍ നിര്‍മിക്കേണ്ടത് നിയമവകുപ്പാണ്. നിയമവകുപ്പുമായി ചര്‍ച്ച ചെയ്ത് അനന്തരനടപടികള്‍ സ്വീകരിക്കണമെന്ന് വകുപ്പ് സെക്രട്ടറി ഫയലില്‍ കുറിച്ചു.
കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാര്‍ കോഴ വിവാദത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ തുടര്‍ന്നു വായിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: