സുപ്രീംകോടതി വിധിയനുസരിച്ച് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടിയെടുക്കണം. എന്നാല്‍ മുന്‍ ഇടതുസര്‍ക്കാര്‍ ക്ലാസിഫിക്കേഷനില്ലാത്ത ബാറുകള്‍ മുഴുവന്‍ അബ്കാരി നിയമഭേഗതിയിലൂടെതന്നെ നിയമവിധേയമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കമ്മീഷന് ശുപാര്‍ശകള്‍ പ്രകാരം നടപടി സ്വീകരിക്കണമെങ്കില്‍ അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണം. എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. ആ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും നിയമപരമായി പിന്‍ബലമുണ്ടാകണം.
നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആവശ്യമായ ശുപാര്‍ശകള്‍ക്ക് അനുസൃതമായി നിയമവകുപ്പ് കരട് ബില്ലുണ്ടാക്കി എക്സൈസിന് കൈമാറി മന്ത്രിസഭയില്‍ അവതരിപ്പിച്ച് മന്ത്രിസഭയുടെ അനുവാദത്തോടെ ഒന്നുകില്‍ ഓര്‍ഡിനന്‍സായി ഇറക്കുകയോ അല്ലെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കുകയോ വേണം. ഇതാണ് നടപടിക്രമം. ഇവ മനസ്സിലാക്കിയാണ് 13-03-2014 ല്‍തന്നെ ബന്ധപ്പെട്ട് ഫയലില്‍ ഉദ്യോഗസ്ഥര്‍ നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയത്. പിറ്റേദിവസം, 14-3-2014 ല്‍ തന്നെ എക്സൈസ് മന്ത്രി കെ.ബാബുവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഈ ഫയല്‍ കണ്ട് ഒപ്പിട്ടിട്ടുണ്ട്.
നിയമവകുപ്പ് കാണേണ്ട ഫയല്‍ നിയമമന്ത്രിയോ നിയമസെക്രട്ടറിയോ കണ്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അവരുടെ രണ്ടുപേരുടെയും ഒപ്പ്, ഈ ഫയലില്‍ ഇല്ലായെന്നത്. ഈ ഫയല്‍ നിയമവകുപ്പില്‍ എത്താതിരുന്നത് എന്തുകൊണ്ട്? ആര് ഫയല്‍ പൂഴ്ത്തി? എന്തിനുവേണ്ടി?
ഫയല്‍ എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും ഒപ്പിട്ട് 14-3-2014 ന് പിറ്റേന്ന് 15-3-2014 ല്‍ എറണാകുളത്ത് അഡ്വ.ജനറലിന് കിട്ടി. 2014 മാര്‍ച്ച് 6 ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിനെപ്പറ്റി അഡ്വക്കേറ്റ് ജനറലിന് അറിവുണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1. എന്തുകൊണ്ട് മാര്‍ച്ച് 6 ന് ലഭിച്ച ഏകാംഗ കമ്മീഷന് റിപ്പോര്‍ട്ട് നിയമോപദേശത്തിനായി 15-3-2014 ല്‍ അയച്ച ഫയലില്‍ ഉള്‍പ്പെടുത്താതിരുന്നു?
2. ഏകാംഗകമ്മീഷന് റിപ്പോര്‍ട്ട് എ.ജി.കണ്ടിരുന്നുവോ?
3. കണ്ടിട്ടില്ലെന്ന് നടിക്കുന്നതാണോ?
ഏകാംഗകമ്മീഷന് റിപ്പോര്‍ട്ട് പരാമര്‍ശിച്ചാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവാരമില്ലാത്ത ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാന് കഴിയാതെ വരികയും കൂടാതെ ദൂരപരിധി നിയമം പ്രാബല്യത്തില്‍ ആകുകയും തന്മൂലം പുതിയ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്കാന് കഴിയാതെ വരികയും ചെയ്യും. എക്സൈസ് മന്ത്രിക്ക് വേണ്ടത് പഴയ ലൈസന്‍സ് പുതുക്കി നല്‍കണം എന്നുള്ളതാണ്. പുതിയ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും വേണം.
ഫയല്‍ നിയമവകുപ്പിന് കൈമാറിയാല്‍ ഏകാംഗകമ്മീഷന് റിപ്പോര്‍ട്ടും സുപ്രീംകോടതിവിധിയുമൊക്കെ പരിശോധിക്കുമ്പോള്‍ നിലവാരമില്ലാത്ത ബാര്‍ ഹോട്ടല്‍ ലൈസന്‍സുകള്‍ റദ്ദാക്കേണ്ടതായും ദൂരപരിധി നിയമപ്രാബല്യത്തില്‍ വരുത്തേണ്ടതായും വരികയും, തന്മൂലം പുതിയ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് കൊടുക്കുവാന്‍ കഴിയാതെ വരികയും ചെയ്യും. എക്സൈസ് വകുപ്പ് ഇത് ആഗ്രഹിക്കുന്നില്ല. ഇതൊക്കെക്കൊണ്ടാണ് ക്യാബിനറ്റിന്റെ നടപടിക്രമങ്ങള്‍ അട്ടിമറിച്ച് നിയമവകുപ്പിന്റെ ഒഴിവാക്കി ഫയല്‍ മുഖ്യമന്ത്രി നേരിട്ട് കണ്ട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്.
നിയമവകുപ്പ് കാണേണ്ട ഫയല്‍ നിയമവകുപ്പ് കാണാതെ 26-3-2014 ലെ മന്ത്രിസഭായോഗത്തില്‍ വന്നപ്പോള്‍ റൂള്‍ എല്ലാം അട്ടിമറിച്ച് വന്ന ഫയല്‍ നിയമവകുപ്പ് മന്ത്രിയുടെ അഭിപ്രായത്തോടുകൂടി മന്ത്രിസഭ മുന്‍പാകെ വീണ്ടുംകൊണ്ടുവരണമെന്ന് ക്യാബിനറ്റ് തീരുമാനിച്ചു. ഈ മന്ത്രിസഭാ യോഗത്തില്‍ ലൈസന്‍സ് പുതുക്കല്‍ തീരുമാനം പ്രതീക്ഷിച്ചിരുന്ന ബാറുടമകള്‍ ക്ഷുഭിതരായി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ശേഷിക്കെ ഈ മന്ത്രിസഭയോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനാല്‍ എക്സൈസ് മന്ത്രി, തീരുമാനമുണ്ടാകാത്തതിന്റെ പഴി ധനമന്ത്രിയുടെ തലയില്‍ കെട്ടിവച്ചു. ‘ജൂബാചേട്ടന്’ ചവിട്ടിയിട്ടതുകൊണ്ട് തീരുമാനമെടുക്കാന്‍ കഴിയാതിരുന്നതെന്ന് ബാറുടമകളെ വിളിച്ചറിയിക്കുകയായിരുന്നു. അങ്ങനെ ഈ കള്ളക്കളിയുടെ പാപഭാരം നിരപരാധിയായ മാണിയുടെ തലയില്‍ വച്ചു.
വിവാദഫയല്‍ പിറ്റേദിവസം നിയമവകുപ്പിന് കൈമാറി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്ന കെ.എം.മാണി ക്യാബിനറ്റിന്റെ പിറ്റേന്ന് നാട്ടിലേക്ക് പോന്നു. നിയമവകുപ്പ് സെക്രട്ടറി രാമരാജപ്രേമപ്രസാദ് യാത്രയിലായിരുന്ന മാണിയെ ഫോണില്‍ വിളിച്ച് ഫയല്‍ കിട്ടിയ വിവരവും അതിന്റെ വിശദാംശങ്ങളും ധരിപ്പിച്ചു. നിയമവകുപ്പിന്റെ അഭിപ്രായം രേഖപ്പെടുത്തി നല്കാന് ഫോണിലൂടെ തന്നെ മാണി നിര്‍ദ്ദേശിച്ചതനുസരിച്ച് നിയമവകുപ്പ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തി ഫയല്‍ അന്നുതന്നെ തിരികെ നല്കി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലുദിവസം മാത്രം ബാക്കിനില്‍ക്കെ ഫയല്‍ എത്രയും വേഗം മടക്കി നല്‍കേണ്ടത് അനിവാര്യതയായിരുന്നു. ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാണി ഫോണിലൂടെ ക്ലിയറന്‍സ് കൊടുത്തു. ഇതിന്റെ വെളിച്ചത്തില്‍ അന്നുതന്നെ ലോ സെക്രട്ടറി ഫയല്‍ എക്സൈസ് വകുപ്പിന് കൈമാറുകയും അവര്‍ പിറ്റേ ദിവസംതന്നെ പ്രസ്തുത ഫയല്‍ ഒപ്പിട്ട് സ്വീകരിക്കുകയും ചെയ്തു.
സുപ്രീംകോടതി വിധിയുടെയും ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മാര്‍ച്ച് 30, 31 ഏപ്രില്‍ ഒന്ന് തീയതികളില്‍ എക്സൈസ് വകുപ്പ് കേരളത്തിലെ മുഴുവന്‍ ബാര്‍ ഹോട്ടലുകളിലും നിലവാര പരിശോധന നടത്തി. ഈ പരിശോധനയില്‍ 50 ബാര്‍ ഹോട്ടലുകള്‍ക്ക് മാത്രം നിലവാരമില്ലെന്ന് എക്സൈസ് വകുപ്പ് കണ്ടെത്തിയതെങ്കിലും ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.
സുപ്രീംകോടതി ഉത്തരവില്‍ പറയുന്നതുപോലെ നിലവാരമില്ലാത്ത ഹോട്ടലുകള്‍ ഒഴികെയുള്ളവയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായും കുറിപ്പില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായും എഫ്.എല്‍ 3 ലൈസന്‍സ് താല്‍ക്കാലികമായി പുതുക്കി നല്കാന് തീരുമാനിച്ചു.
അഡ്വക്കേറ്റ് ജനറല്‍ കാണാതിരിക്കുകയോ അല്ലെങ്കില്‍ മനഃപൂര്‍വം തമസ്കരിക്കുകയോ ചെയ്ത ഏകാംഗകമ്മീഷന് റിപ്പോര്‍ട്ട് ആദ്യമായി മന്ത്രിസഭയില്‍ ചര്‍ച്ചയായത് ഏപ്രില്‍ രണ്ടിലെ ഈ യോഗത്തിലാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിലവാരമില്ലാത്ത ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഠിച്ച് ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് നികുതി വകുപ്പ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഏകാംഗകമ്മീഷന് റിപ്പോര്‍ട്ട് പരിഗണിച്ചതോടെ ദൂരപരിധി നിയമം ഉടന്‍ പ്രാബല്യത്തിലാക്കേണ്ട സ്ഥിതിയുണ്ടായി. എക്സൈസ് മന്ത്രിയുടെ താല്‍പ്പര്യക്കാരായ പുതിയ ഹോട്ടലുകള്‍ക്ക് എഫ്.എല്‍.3 ലൈസന്‍സ് നല്കാന് കഴിയാത്ത സാഹചര്യം നിലവില്‍ വന്നു. തന്മൂലം എക്സൈസ് മന്ത്രിയുടെ നിഗൂഢലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധ്യമല്ലാതായി.
എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലെന്ന് കണ്ടെത്തിയ 50 ബാറുകള്‍ മാത്രം പൂട്ടിയാല്‍ പുതുതായി നിര്‍മിച്ച ബഹുഭൂരിപക്ഷം ഹോട്ടലുകള്‍ക്കും എഫ്.എല്‍.3 ലൈസന്‍സ് നല്കാന് കഴിയാതെ വരും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഈ മന്ത്രിസഭായോഗ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി സമര്‍പ്പിക്കപ്പെട്ടു. അപ്പോഴൊന്നും നിലവാരമില്ലാത്ത ബാര്‍ ഹോട്ടലുകളുടെ എണ്ണം ഒരു ഫയലിലും പരാമര്‍ശിച്ചിരുന്നില്ല. (എക്സിബിറ്റ് 6) നോണ്‍ സ്റ്റാന്‍ഡേര്‍ഡ് (നിലവാരമില്ലാത്തത്) എന്നുമാത്രമാണ് ഇവിടെയെല്ലാം പരാമര്‍ശിച്ചിരുന്നത്. അണ്‍ക്ലാസിഫൈഡ് (സ്റ്റാര്‍ പദവി ഇല്ലാത്തത്) എന്ന് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. സ്റ്റാര്‍ ക്ലാസ് പദവികളില്ലാത്ത ബാറുകള്‍ക്കെല്ലാം നിലവാരമില്ലായെന്ന് കാണാന്‍ കഴിയില്ല.
418 എഴുതിച്ചേര്‍ത്തു
2-4-2014 ലെ മന്ത്രിസഭായോഗ തീരുമാനം, തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി എന്നിവയെത്തുടര്‍ന്ന് ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തയ്യാറാക്കപ്പെട്ട ഡ്രാഫ്റ്റ് ഉത്തരവില്ലാതെ ‘നിലവാരമില്ലാത്ത 418 ബാറുകള്‍’ എന്ന് കടന്നുകൂടി. 418 എന്ന നമ്പര്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് എന്നത് ദുരൂഹതയായി അവശേഷിക്കുന്നു. സുപ്രീംകോടതിവിധിയില്‍ പരാമര്‍ശിക്കുന്ന എക്സൈസ് നിയമത്തിലെ 13(3)ലെ 6,7 നിബന്ധനകളില്‍ കഴിയുന്ന ക്ലാസിഫിക്ഷന് ഇല്ലാത്ത ബാറുകള്‍ എന്നത് നിലവാരം ഇല്ലാത്ത എന്ന് അര്‍ത്ഥമാക്കുന്നില്ല.
എക്സൈസ് പരിശോധനയില്‍ നിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ 50 ഹോട്ടലുകളെ മാത്രം ലൈസന്‍സ് നല്‍കാതെ ഒഴിവാക്കിയാല്‍ പുതുതായി പണിത ഹോട്ടലുകള്‍ക്ക് നിബന്ധനയുടെ അടിസ്ഥാനത്തില്‍ എഫ്എല്‍ 3 ലൈസന്‍സ് നല്കാന് കഴിയാത്തതായിരിക്കും 418 എന്ന നമ്പര്‍ എഴുതാന്‍ കാരണം. 50 പഴയ ഹോട്ടലുകള്‍ പൂട്ടിയാല്‍ ഇവയുടെ തൊട്ടടുത്ത് പുതുതായി ഹോട്ടലുകള്‍ക്ക് മാത്രമേ പുതിയതായി ലൈസന്‍സ് നല്കി ‘നേട്ടമുണ്ടാക്കാന്‍’ കഴിയൂ. അതേസമയം പഴയ ഹോട്ടലുകള്‍ പൂട്ടിച്ചാല്‍ അത്രയും ഹോട്ടലുകളുടെ ദൂരപരിധിക്കുള്ളില്‍ പണിതീര്‍ത്തിരിക്കുന്ന ധാരാളം പുതിയ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്കി ‘നേട്ടമുണ്ടാക്കാമല്ലോ’ എന്ന കള്ളലക്ഷ്യം വ്യക്തമായി.
സൂപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം നിലനില്ക്കുന്നുവെങ്കില്പ്പോലും തീരുമാനമെടുക്കുന്നതിന് സര്‍ക്കാരില്‍ യാതൊരു നിയമതടസ്സവും ഇല്ലെന്ന് അഡ്വ.ജനറല്‍ എക്സൈസ് വകുപ്പിന് 17-3-2014 ന് രേഖാമൂലം മറുപടി നല്‍കിയിരുന്നു. അതവഗണിക്കാനായിരുന്നു എക്സൈസ് വകുപ്പിന്റെ തീരുമാനം.
ബാറുകള്‍ പൂട്ടിയതിന്റെയും പുതിയവയ്ക്ക് ലൈസന്‍സ് നല്കാന് പറ്റാത്തതിന്റെയും പാപഭാരം മുഴുവന്‍ മാണിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു എക്സൈസ് മന്ത്രിയുടയും അനുചരന്മാരുടെയും നീക്കം. 26-3-2014 ലെ മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കാന്‍ മാണി സമ്മതിക്കാത്തതായിരുന്നു ഈ പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ കാരണമെന്ന് അവര്‍ പ്രചരിപ്പിച്ചു. സ്വന്തം അഴുമതി മൂടിവയ്ക്കാന്‍ മാണിയില്‍ ബലിയാടിനെ കണ്ടെത്തുകയായിരുന്നു ബാബുവും മറ്റും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: