തിരുവനന്തപുരം: തലയ്ക്ക് വെളിവില്ലാത്തവര്‍ തയ്യാറാക്കിയ പരാമര്‍ശങ്ങളാണ് കേരളാകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും അഭിഭാഷകനായ അടുക്കം ജോയിയും പറഞ്ഞു.
അത്തരത്തിലൊരു റിപ്പോര്‍ട്ട് ഉണ്ടോ എന്നു തന്നെ സംശയമാണ്. കേരളാകോണ്‍ഗ്രസി(എം)ന്റെ ആഭ്യന്തര അന്വേഷണ സമിതിക്ക് നേതൃത്വം നല്‍കിയെന്ന് പറയുന്ന സി.എഫ്. തോമസ് പോലും റിപ്പോര്‍ട്ട് ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നെന്നും വാഴയ്ക്കന് പറഞ്ഞു.
”കെ.എം. മാണിയെ കുടുക്കാന്‍ ഞങ്ങളാരും ലക്ഷ്യം വച്ചിട്ടില്ല. ജേക്കബ് തോമസ് ഞങ്ങള്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് തയ്യാറാക്കിയവര്‍ക്കും സത്യാവസ്ഥ അറിയാം. വേറെ റേഞ്ചിലുള്ളയാളാണ് ജേക്കബ് തോമസ്. അങ്ങനെയൊരു കൂടിക്കാഴ്ചയേ ഉണ്ടായിട്ടില്ല,” വാഴയ്ക്കന് പറഞ്ഞു.
ജേക്കബ് തോമസും താനും സഹപാഠികളായിരുന്നില്ലെന്ന് വാഴയ്ക്കന് വ്യക്തമാക്കി. അടുക്കം ജോയിയുമായി വളരെക്കാലത്തെ ബന്ധമുണ്ട്. പൊതു പ്രവര്‍ത്തകനെന്ന നിലയിലുള്ള ബന്ധമാണത്. പി.സി. ജോര്‍ജ്ജിന്റെ കേസുകള്‍ വാദിക്കുന്നത് അദ്ദേഹമാണ്.
ജേക്കബ് തോമസുമായി സ്കൂളില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ടെന്ന് അടുക്കം ജോയി പറഞ്ഞു. അദ്ദേഹം സിവില്‍ സപ്ലൈസ് ഡയറക്ടറായിരിക്കുന്ന കാലത്ത് സിവില്‍ സപ്ലൈസിന്റെ വക്കീലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ജോസഫ് വാഴയ്ക്കനും ജേക്കബ് തോമസും സഹപാഠികളായിരുന്നില്ല. രണ്ടു കോളേജുകളിലാണ് അവര്‍ പഠിച്ചത്. എല്ലാവരും ഒരു നാട്ടുകാരായതിനാല്‍ അത്തരത്തിലൊരു ബന്ധം ഉണ്ട്. എന്നാല്‍ ജേക്കബ് തോമസിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കലും സുഹൃത്തുക്കളോട് ബന്ധം പുലര്‍ത്തിയിരുന്നില്ല. ഗൂഢാലോചന ആരോപണം ചിലരുടെ ഭാവനാസൃഷ്ടിയാണെന്നും ജോയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: