ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ആര് മഹാദേവന് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ജയലളിതയുടെആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
കാവേരി നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ വച്ച് ജയലളിത അധ്യക്ഷത വഹിച്ചെന്ന് പറയപ്പെടുന്ന ഉന്നതതലയോഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടണമെന്നും രാമസ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പത്രക്കുറിപ്പല്ലാതെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് മറ്റൊരു വിവരങ്ങളും പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പനിയും നിര്‍ജലീകരണവും ബാധിച്ച് കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പുകളിറക്കിയിരുന്നു. എന്നാല്‍ എന്ത് രോഗമാണെന്നോ ഏത് തരത്തിലുള്ള ചികിത്സയാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്ന് അതില്‍ വ്യക്തമാക്കിയിരുന്നില്ല.
ജയലളിത ചികില്‍സയോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാര്‍ഡ് ബീലിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: