മഹാഭാരതകഥയില്‍ ഗീതോപദേശം കഴിഞ്ഞാല്‍ എല്ലാമനുഷ്യനും അറിഞ്ഞിരിക്കേണ്ട തത്വങ്ങളെ എത്രത്തോളം നിറയ്ക്കാമോ അത്രത്തോളം നിറച്ചാണ് വ്യാസന് വിദുരോപദേശം രചിച്ചിരിക്കുന്നത്.
വൈശമ്പായനന്‍ പറഞ്ഞു: സഞ്ജയന് ധൃതരാഷ്ട്രരെ കുറ്റപ്പെടുത്തി സംസാരിച്ചു പോയശേഷം ധൃതരാഷ്ട്രര്‍ വിദുരരെ വിളിച്ചുവരുത്തി ഇപ്രകാരം പറഞ്ഞു: നാളെ യുധിഷ്ഠിരന്റെ സന്ദേശം എന്തായിരിക്കും എന്നോര്‍ത്ത് എന്റെ മനസ്സാകെ വ്യാകുലപ്പെട്ടിരിക്കുന്നു. എനിക്ക് ശുഭകരമായ ഉപദേശം തരു.
വിദുരര്‍: കരുത്തനോടു പിണക്കത്തിലാകുന്ന ദുര്‍ബലനും സര്‍വസവും മോഷ്ടിക്കപ്പെട്ടവരും അതികാമിയും കള്ളനും രാത്രിയില്‍ ഉറക്കം വരാറില്ല. പരദ്രവ്യത്തിലുള്ള അതിമോഹംകൊണ്ട് അങ്ങ് വിഷമിക്കുകയാണോ?
പരമാര്‍ഥജ്ഞാനം, പരിശ്രമം, ധര്‍മ്മനിഷ്ഠ, ദുഃഖം, സഹിക്കാനുള്ള കഴിവ് ഇവയൊക്കെക്കൊണ്ട് പുരുഷാര്ഥങ്ങളില് നിന്നു വ്യതിചലിക്കാത്തവന്‍ പണ്ഡിതനാകുന്നു. സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ദുഷ്കര്‍മ്മങ്ങള്‍ വര്‍ജിക്കുകയും ചെയ്ത് ആത്മികബുദ്ധിയോടെ ശ്രദ്ധാലുവായിരിക്കുന്നവന് പ്രാജ്ഞനാകുന്നു ക്രോധം, ഹര്‍ഷം, ഗര്‍വം, ലജ്ജ, ഞാന്‍ പൂജ്യനെന്ന ഭാവം എന്നിവയാല്‍ പുരുഷാര്ഥങ്ങളില്നിന്നു വ്യതിചലിക്കാത്തവന്‍ വിദ്വാനാകുന്നു. കര്‍ത്തവ്യം, ഉപദേശം, മുന്‍നിശ്ചയങ്ങള്‍ എന്നിവ രഹസ്യമാക്കി വച്ചുകൊണ്ടു കര്‍മ്മങ്ങള്‍ പൂര്ത്തിയാക്കുന്നവന് പണ്ഡിതനാണ്. ശീതം, ഉഷ്ണം, ഭയം, അനുരാഗം, സമൃദ്ധി, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാല്‍ കര്‍ത്തവ്യത്തിനു തടസ്സം വരുത്താതെ ധര്‍മ്മാര്‍ഥങ്ങളെ അനുസരിച്ചും ഭോഗങ്ങളെ വെടിഞ്ഞും പുരുഷാര്ഥങ്ങള് സാധിക്കുന്നവന് വിദ്വാനാകുന്നു.
വിവേകശാലിയായ പുരുഷന് ശക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്നിനേയും നിസ്സാരവല്‍ക്കരിക്കുന്നില്ല. ഏതു കാര്യത്തെക്കുറിച്ചും ഏറെ നേരം കേള്‍ക്കുന്നു. പെട്ടന്നു മനസ്സിലാക്കുന്നു. എന്നിട്ടു കര്‍ത്തവ്യബോധത്തോടെ അതിമോഹമില്ലാതെ പുരുഷാര്ഥങ്ങളില് വ്യാപരിക്കുന്നു. അന്യരുടെ കാര്യത്തില്‍ ആവശ്യപ്പെടാതെ അഭിപ്രായം പറയുന്നില്ല. ദുര്‍ലഭമായ വസ്തുക്കള്‍ ആഗ്രഹിക്കുന്നില്ല. നഷ്ടപ്പെട്ടതിനേപ്പറ്റി ചിന്തിച്ചു ദുഖിക്കുന്നില്ല. ഏതു കൊടിയ വിപത്തിലും സംഭ്രാന്തനാകുന്നില്ല. നല്ലവണ്ണം ചിന്തിച്ചിട്ടു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നു.
തുടങ്ങിയ പ്രവൃത്തി ഇടയ്ക്കു മുടക്കുന്നില്ല. മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുന്നു. സമയം പാഴാക്കുന്നില്ല. ശ്രേഷ്ഠകര്മ്മങ്ങളില് താത്പര്യം കാട്ടുന്നു. ഉത്കര്‍ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നന്മചെയ്യുന്നവരെ കുറ്റം പറയുന്നില്ല. ഇതൊക്കെയാണ് പണ്ഡിതന്റെ ലക്ഷണം.
ആദരിക്കപ്പെടുമ്പോള്‍ അഹങ്കരിക്കാതെയും അവഹേളിക്കപ്പെടുമ്പോള്‍ ദുഃഖിതനാകാതെയും ഗംഗാനദിയിലെ കയമെന്നപോലെ മനഃക്ഷോഭത്തിനു വിധേയനാകാത്തവന് പണ്ഡിതനാകുന്നു.
ഭൗതികവസ്തുക്കളുടെ തത്ത്വം അറിയുന്നവനും പ്രവര്‍ത്തിക്കേണ്ട വിധം മനസ്സിലാക്കിയവനും ഉപായങ്ങള്‍ ഏറെ അറിയുന്നവനും വിദ്വാനാകുന്നു. അനര്‍ഗളമായും വിചിത്രമായ രീതിയിലും സംസാരിക്കുന്ന തര്ക്കനിപുണനും പ്രതിഭാശാലിയുമായ വ്യക്തി പണ്ഡിതനാണ്. വിദ്യകൊണ്ട് ബുദ്ധിയെയും ബുദ്ധികൊണ്ടു വിദ്യയെയും അനുഗമിച്ചു സജ്ജനമര്യാദകള് അതിലംഘിക്കാതെ ജീവിക്കുന്നവന് പണ്ഡിതന് ആകുന്നു. പഠിക്കാതെ അഹങ്കരിക്കുകയും, നിസ്വതയോടെ മനക്കോട്ടകള്‍ കെട്ടുകയും പ്രവര്‍ത്തിക്കാതെ ഫലം നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവനെ മൂഢന് എന്നു വിദ്വാന്‍ന്മാര്‍ പറയുന്നു.
സ്വന്തം കര്‍ത്തവ്യങ്ങള്‍ ചെയ്യാതെ അന്യരുടെ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുകയും, മിത്രങ്ങളോട് മോശമായി പെരുമാറുകയും ചെയ്യുന്നവന് മൂഢനാകുന്നു. തന്നെ സ്നേഹിക്കാത്തവരെ വെറുക്കുകയും കരുത്തനോട് വൈരം വയ്ക്കുകയും ചെയ്യുന്നവന് മൂഢനാകുന്നു. ശത്രുവിനെ മിത്രമാക്കുകയും, മിത്രത്തെ വിരോധബുദ്ധിയോടെ കഷ്ടപ്പെടുത്തുകയും എപ്പോഴും ചീത്തവിളിക്കുകയും പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്യുന്നവന് മൂഢചിത്തനെന്നു പറയപ്പെടുന്നു. സ്വകര്‍മ്മങ്ങളെ വ്യര്‍ഥമായി പരസ്യപ്പെടുത്തുകയും എല്ലാത്തിലും സന്ദേഹം പ്രകടിപ്പിക്കുകയും എളുപ്പം ചെയ്യേണ്ട കാര്യങ്ങള്‍ക്കു വിളബംവരുത്തുകയും ചെയ്യുന്നവന് മൂഢനാകുന്നു.
മൂഢചിത്തന് പിതൃര്ശ്രാദ്ധവും ദേവപൂജയും ചെയ്യുന്നില്ല. സ്വന്തം പ്രവൃത്തിയുടെ ദോഷങ്ങള്‍ അന്യരില്‍ ആരോപിക്കുന്നു. കഴിവില്ലെങ്കിലും ക്രുദ്ധനാകുന്നു. അര്‍ഹതയില്ലാത്തവനെ ഉപദേശിക്കുക, ശൂന്യതയെ ഉപാസിക്കുക, പിശുക്കനെ ആശ്രയിക്കുക ഇതൊക്കെ മൂഢന്റെ ലക്ഷണമാണ്. ധനമോ, വിദ്യയോ, സമൃദ്ധിയോ എത്രയുണ്ടായാലും അഹങ്കരിക്കാതിരിക്കുന്നതു പണ്ഡിതലക്ഷണമാണ്. തന്റെ ആശ്രിതര്‍ക്കു നല്‍കാതെ ഉത്തമഭക്ഷ്യങ്ങള് ഒറ്റയ്ക്കു ഭക്ഷിക്കുക, താന്‍ മാത്രം നല്ല വസ്ത്രങ്ങള്‍ ധരിക്കുക ഇതൊക്കെ ക്രൂരതയാണ്.
മനുഷ്യര്‍ ഒറ്റയ്ക്കുചെയ്യുന്ന പാപപ്രവൃത്തി പലരും കണ്ടുരസിക്കുന്നു പാപത്തിന്റെ ഫലം കര്‍ത്താവിനു മാത്രം ലഭിക്കുന്നു. വില്ലാളി പ്രയോഗിക്കുന്ന ശരം ആരെയെങ്കിലും വധിക്കുകയോ വധിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ ബുദ്ധിമാന് പ്രയോഗിക്കുന്ന ബുദ്ധിക്കു രാജാവിനൊപ്പം രാജ്യത്തെയും നാമാവിശേഷമാക്കാന്‍ കഴിയും. ഒന്ന്(ബുദ്ധി) കൊണ്ടു രണ്ടിനെ ( കര്‍ത്തവ്യവും അകര്‍ത്തവ്യവും) നിശ്ചയിച്ച് നാല് (സാമം ദാനം, ദണ്ഡം,ഭേദം)കൊണ്ടു മൂന്നിനെ(ശത്രു, മിത്രം, ഉദാസീനന്‍)വശത്താക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: