അഞ്ചിനെ (ഇന്ദ്രിയങ്ങള്‍) ജയിച്ച്, ആറിനെ (സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം) അറിഞ്ഞ്, ഏഴിനെ (സ്ത്രീ, ചൂത്, നായാട്ടിന്, മദ്യം, പരുഷവാക്ക്, കഠിനശിക്ഷ, അവിഹിതമായ ധനാര്‍ജ്ജനം) ഉപേക്ഷിച്ചു സുഖമായിരിക്കണം. വിഷം കുടിക്കുന്നവനെ മാത്രം കൊല്ലുന്നു. ശസ്ത്രം ലക്ഷ്യവുമായി വരുന്നവനെ മാത്രം വധിക്കുന്നു. ദുരുപദേശം രാഷ്ട്രത്തിനും രാജാവിനും ഒരേസമയം നാശമുണ്ടാക്കുന്നു. സ്വാദേറിയ ഭക്ഷണം തനിയേ ഭക്ഷിക്കരുത്. ഒരു പ്രധാന കാര്യത്തിലും തനിയേ തീരുമാനം എടുക്കരുത്. ഒറ്റയ്ക്ക് വഴി നടക്കരുത്. പലരും ഉറങ്ങുന്നിടത്ത് ഒറ്റയ്ക്ക് ഉണര്‍ന്നിരിക്കരുത്.
കടല്കടക്കാന് നൗക എന്നതുപോലെ സ്വര്‍ഗ്ഗം പൂകാന്‍ സത്യമെന്ന സോപാനം മാത്രമേയുള്ളൂ. ക്ഷമാശീലരായ മനുഷ്യര്‍ക്കു ഒരു കുറ്റമേ മറ്റുള്ളവര്‍ പറയൂ. കഴിവില്ലാത്തവനെന്നു പറയും. അതു സാരമാക്കാനില്ല. ക്ഷമ വലിയ ശക്തിയാണ്. കഴിവില്ലാത്തവനു ക്ഷമ ഗുണവും കരുത്തന് ഭൂഷണവുമാണ്. (ക്ഷമാ ബലമശക്താനാം ശക്താനാം ഭൂഷണം ക്ഷമാ) വശീകരണശക്തിയുള്ള ക്ഷമകൊണ്ട് എന്തും നേടാനാവും. ശാന്തിയാകുന്ന ഖഡ്ഗം ധരിച്ചവന്റെ നേര്‍ക്ക് ദുഷ്ടന്മാര് എന്തുചെയ്യാനാണ്. ക്ഷമ മാത്രമാണ് ശാന്തിക്കുള്ള ഉപായം. സംതൃപ്തിയേകുന്നത് വിദ്യയും സുഖം നല്‍കുന്നത് അഹിംസയും മാത്രമാണ്. കൊള്ളിവാക്കു പറയാത്തവനും ദുര്‍ജ്ജനങ്ങളെ ആരാധിക്കാത്തവനും സജ്ജനങ്ങളുടെ പ്രശംസയ്ക്കു പാത്രീഭവിക്കുന്നു.
മറ്റൊരു സ്ത്രീ കാമിക്കുന്ന പുരുഷനെ കാമിക്കുന്ന സ്ത്രീയും, അന്യര്‍ ബഹുമാനിക്കുന്ന വ്യക്തിയെ അതുകണ്ട് ആരാധിക്കുന്ന മനുഷ്യനും മറ്റുള്ളവരെ ഏറെ വിശ്വസിക്കുന്നവരാണ്. വിലയേറിയ വസ്തുക്കള്‍ കൊതിക്കുന്ന ദരിദ്രനും ശേഷിയില്ലാതെ കോപിക്കുന്നവനും സ്വന്തം ശരീരത്തെ ക്ഷയിപ്പിക്കുന്നു. പ്രവൃത്തിനിരതനാകാത്ത ഗൃഹസ്ഥനും ലൗകിക വ്യാപാരങ്ങളില്‍ മുഴുകുന്ന സന്ന്യാസിയും വിരുദ്ധപ്രവൃത്തികള്‍കൊണ്ട് ദുഷ്പേരു നേടുന്നു. കരുത്തനായ ക്ഷമാശീലനും ദാനശീലനായ ദരിദ്രനും സ്വര്‍ഗ്ഗത്തിനു മീതേയുള്ള സ്ഥാനം ലഭിക്കുന്നു. നീതിപൂര്‍വം സമ്പാദിച്ച ധനത്തിന് രണ്ടുവിധത്തില്‍ ദുരുപയോഗം സംഭവിക്കുന്നു. അനര്‍ഹനു നല്‍കലും അര്‍ഹനു നല്‍കാതിരിക്കലുമാണത്. ദാനം ചെയ്യാത്ത സമ്പന്നനെയും കഷ്ടപ്പാടു സഹിക്കാത്ത ദരിദ്രനെയും കഴുത്തില്‍ കല്ലുകെട്ടി കയത്തില്‍ തള്ളണം. യോഗയുക്തനായ സന്ന്യാസിയും പോര്‍ക്കളത്തില്‍ പൊരുതി മരിക്കുന്ന പടയാളിയും സൂര്യമണ്ഡലം ഭേദിച്ച് ഊര്‍ദ്ധ്വലോകം പൂകുന്നു.
രാജാവേ, കാര്യസിദ്ധിക്കു മൂന്നു തരത്തിലുള്ള ഉപായങ്ങള്‍ ഉണ്ട്. ഉത്തമം, മധ്യമം, അധമം. മനുഷ്യരും മൂന്നു വിധത്തിലുണ്ട്. ഉത്തമന്, മധ്യമന്‍, അധമന്. ഇവരെ യോഗ്യതയനുസരിച്ചുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുത്തണം. സമ്പാദ്യത്തിന് അവകാശമില്ലാത്തവര്‍ മൂവരുണ്ട്. സ്ത്രീ, പുത്രന്, അടിമ. ഇവര്‍ സമ്പാദിക്കുന്നത് നാഥനുവേണ്ടിയാണ്. പരദ്രവ്യഹരണം, പരസ്ത്രീസംഗമം, മിത്രത്യാഗം ഇവ മൂന്നും നാശഹേതുക്കളാണ്. കാമം, ക്രോധം ലോഭം ഇവ മൂന്നും ആത്മനാശകങ്ങളായ നരകദ്വാരങ്ങളാണ്. വരം നേടല്‍, പുത്രലാഭം, രാജ്യലാഭം ഇവ മൂന്നും ശത്രുബാധയില്‍ നിന്നു മോചനം നേടുന്നതിനു തുല്യമാണ്. ഭക്തന്, സേവകന്, ആത്മസമര്‍പ്പണം ചെയ്യുന്ന അഭയാര്‍ത്ഥി ഈ മൂവരെയും ഏതു വിപത്സന്ധി നേരിട്ടാലും ഉപേക്ഷിക്കരുത്. അല്‍പബുദ്ധികളോടും എടുത്തുചാട്ടക്കാരോടും ദീര്‍ഘസൂത്രികളോടും സ്തുതിപാഠകന്മാരോടും രഹസ്യങ്ങള്‍ ചര്‍ച്ചചെയ്യരുത്. ശക്തനായ രാജാവ് ഇവരെയെല്ലാം ഉപേക്ഷിക്കണം. ഗൃഹസ്ഥാശ്രമി നാലുപേരെ സംരക്ഷിക്കണം. കുലവൃദ്ധന്‍, ആപത്തില്‍പ്പെട്ട അഭിജാതന്, ദരിദ്രനായ മിത്രം, സന്താനമില്ലാത്ത സഹോദരി.
ശീഘ്രഫലപ്രദങ്ങളായ നാലു കാര്യങ്ങളുണ്ട് 1) ദൈവനിശ്ചയം 2) ബുദ്ധിമാന്റെ സ്വാധീനം 3)വിദ്വാന്റെ വിനയം 4) പാപികളുടെ നാശം. വേണ്ടവിധം അനുഷ്ഠിച്ചാല്‍ ഭയനാശകങ്ങളും മറിച്ചായാല്‍ ഭയഹേതുകങ്ങളുമായ നാലു കര്‍മ്മങ്ങള്‍ ഉണ്ട്. 1) ആദരപൂര്‍വകമായ അഗ്നിഹോത്രം 2) ആദരപൂര്‍വകമായ മൗനവൃതം. 3) ആദരപൂര്‍വകമായ സ്വാധ്യായം 4) ആദരപൂര്‍വകമായ യജ്ഞവിധാനം.
ഭാരതാ, പിതാവ്, മാതാവ്, അഗ്നി, ആത്മാവ്, ഗുരു ഇവ അഞ്ചും അഗ്നികളാണ്. ഏതു വ്യക്തിയും ഇവ അഞ്ചിനെയും ആദരവോടെ സംരക്ഷിക്കണം. ദേവത, പിതൃക്കള്‍, മനുഷ്യര്‍, സന്ന്യാസി, അതിഥി ഈ അഞ്ചുകൂട്ടരേയും പൂജിക്കുന്നവന് ശുഭമായ കീര്‍ത്തി നേടുന്നു. രാജാവേ, അങ്ങ് എവിടെപ്പോയാലും മിത്രം, ശത്രു, ഉദാസീനന്‍, ആശ്രയദാതാവ്, ആശ്രിതന് എന്നീ അഞ്ചു പേരും അനുഗമിക്കുന്നുണ്ടാവും. അഞ്ച് ഇന്ദ്രിയങ്ങളില്‍ ഏതെങ്കിലുമൊന്നു നഷ്ടപ്പെടുന്നതോടെ ബുദ്ധിയും ലോപിച്ചു പോകുന്നു.
നിദ്ര, തന്ദ്ര, ഭയം, ക്രോധം, ആലസ്യം, ദീര്‍ഘസൂത്രത്വം ഇവ ആറും ഉത്കര്ഷേച്ഛുവായ മനുഷ്യന് ഉപേക്ഷിക്കണം. ഉപദേശം നല്‍കാത്ത ആചാര്യന്, മന്ത്രം ഉച്ചരിക്കാത്ത ഹോതാവ്, രക്ഷിക്കാന്‍ കഴിയാത്ത രാജാവ്, കൊള്ളിവാക്കു പറയുന്ന സ്ത്രീ, ജനസ്ഥാനത്തു വസിക്കാനാഗ്രഹിക്കുന്ന ഇടയന്, വനവാസം ഇച്ഛിക്കുന്ന ക്ഷുരകന് ഈ ആറു കൂട്ടരെയും നിസ്സംശയം പരിത്യജിക്കണം. സത്യം, ദാനം, കര്‍ത്തവ്യനിഷ്ഠ, അസൂയയില്ലായ്മ, ക്ഷമ, ധൈര്യം ഈ ആറു ഗുണങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുത്. ധനാഗമം, അരോഗത, അനുകൂലയും പ്രിയംവദയുമായ പത്നി, ആജ്ഞാനുവര്‍ത്തിയായ പുത്രന്, ധനലാഭമുണ്ടാക്കുന്ന വിദ്യ ഇവയെല്ലാം സുഖപ്രദങ്ങളാണ്. കള്ളന് ശ്രദ്ധയില്ലാത്ത മനുഷ്യരില്‍ നിന്നും, വൈദ്യന് രോഗിയില്‍ നിന്നും, മദിരാക്ഷികള്‍ കാമുകരില്‍ നിന്നും, പുരോഹിതന്മാര് യജ്ഞകര്‍ത്താക്കളില്‍ നിന്നും, വിദ്വാന് വിഡ്ഢിയില്‍ നിന്നും ഉപജീവനം തേടുന്നു. ഗോക്കള്‍, ശുശ്രൂഷ, കൃഷി, സ്ത്രീ, വിദ്യ, മൂഢസംസര്‍ഗ്ഗം ഇവയാറും അല്പകാലത്തെ അശ്രദ്ധകൊണ്ടു നഷ്ടമാകുന്നു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിഷ്യന് ഗുരുവിനേയും വിവാഹിതനായ പുത്രന് മാതാവിനെയും വികാരം ശമിച്ച പുരുഷന് സ്ത്രീയെയും കാര്യം നേടിയവന് സഹായിയേയും പുഴയ്ക്കക്കരെ എത്തിച്ചേര്ന്നവര് നൗകയെയൂം രോഗം ഭേദമായവന്‍ വൈദ്യനെയും തിരസ്കരിക്കുന്നു. ഈര്‍ഷ്യാലു, വെറുപ്പുള്ളവന്‍, അസന്തൃപ്തന്‍, കോപിഷ്ഠന്, സംശയാലു, പരോപജീവി ഇവരെക്കെ നിത്യദുഃഖിതരാണ്. കാമാസക്തി, ചൃതൂകളി, നായാട്ട്, മദ്യപാനം, പരുഷഭാഷണം, കഠിനശിക്ഷ, പാഴ്ച്ചെലവ് ഇവ ഏഴും രാജാക്കന്മാര് ഉപേക്ഷിക്കേണ്ട ദോഷങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: