കേരളം വീണ്ടും ആത്മഹത്യാ മുനമ്പാവുകയാണ്. ആത്മഹത്യാ റിപ്പോര്‍ട്ടുകള്‍ ഇല്ലാത്ത ദിവസങ്ങള്‍ വിരളമാണ്. എന്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിവാസികള്‍ മൃത്യുവിനെ ആശ്ലേഷിക്കുന്നു? ലോകത്താകെ 800,000 ആത്മഹത്യകള്‍ നടക്കുന്നതില്‍ 17 ശതമാനം ഭാരതത്തിലാണത്രെ. 2012 ല്‍ 7.9 ശതമാനമായിരുന്ന ആത്മഹത്യകള്‍ ഇന്ന് 10.3 ശതമാനമായി ഉയര്‍ന്നു. ഇതില്‍ ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത് കേരളത്തിലും തമിഴ്നാട്ടിലുമാണത്രെ.
പുരുഷ-സ്ത്രീ അനുപാതം 2:1.92 മുതല്‍ 97 വരെ 41397 ആത്മഹത്യകളാണ് നടന്നത്. അതായത് ദിനംപ്രതി 24 പേര് എന്നാണ് കേരള പോലീസ് റിപ്പോര്‍ട്ട്. 100 പേരെങ്കിലും ആത്മഹത്യാശ്രമവും നടത്തുന്നുണ്ട്. എന്‍സിആര്‍ബി കണക്ക് പ്രകാരം കേരളത്തില്‍ ഒരുലക്ഷത്തില്‍ 28.5 ശതമാനം ആത്മഹത്യകള്‍ നടക്കുന്നു.
ആത്മഹത്യകള്‍ക്കുള്ള പ്രധാന കാരണം വിഷാദരോഗമാണ്. കൂട്ടുകുടുംബത്തില്‍ നിന്ന് ന്യൂക്ലിയര്‍ കുടുംബങ്ങളായതും, അവ ഭൗതിക സുഖസൗകര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മാനുഷിക ബന്ധങ്ങള്‍ ദുര്‍ബലമാക്കുന്നു. കുടുംബ പ്രശ്നങ്ങള്‍, വ്യാധികള്‍, പാപ്പരാകുന്ന അവസ്ഥ, ധനസ്ഥിതിയില്‍ വരുന്ന മാറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പ്രേമനൈരാശ്യം, പരീക്ഷാ തോല്‍വി എല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്നു. പണ്ട് എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നാല്‍ കുട്ടികള്‍ ധാരാളം ആത്മഹത്യ ചെയ്തിരുന്നു. കൗണ്‍സിലിങ്ങില്‍ കൂടിയാണ് അത് കുറഞ്ഞത്.
18 നും 50 നും ഇടയിലുള്ള സ്ത്രീകളില്‍ പലരും ആത്മഹത്യ ചെയ്യുന്നത് കുടുംബ വഴക്കിനെത്തുടര്ന്നും ഭര്‍തൃമാതാപിതാക്കളുടെ ദ്രോഹവും മറ്റും കാരണമാണ്. സ്ത്രീകളാണ് അധികം ആത്മഹത്യാ ശ്രമം നടത്തുന്നത്. സ്ത്രീധന പ്രശ്നങ്ങളും, അധിക മദ്യപാനശീലവും കാരണങ്ങളാണ്. ഇന്നത്തെ തലമുറ വൃദ്ധരെ ഉപേക്ഷിക്കുന്നു. പല വൃദ്ധരും വൃദ്ധസദനങ്ങളില്‍ അഭയംതേടുമ്പോള്‍ ചിലര്‍ ആത്മഹത്യയിലും അഭയം കണ്ടെത്തുന്നു. ഈ തലമുറയുടെ മുദ്രാവാക്യം സ്വന്തം കാര്യം സിന്ദാബാദ് ആണ്. ആത്മഹത്യാ മുനമ്പിലേക്കെത്തുന്നവര്ക്ക് സാമൂഹ്യപിന്തുണ ലഭിക്കുന്നില്ല. മനുഷ്യര്‍ ഇന്ന് വ്യക്തിമാഹാത്മ്യവാദികളാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടെങ്കിലും അത് ആത്മഹത്യാ പ്രവണതയുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്നില്ല.
നിരാശാഭരിതനായ ഒരാളെ ശ്രദ്ധിക്കാന്‍പോലും മനസ്സോ സമയമോ ഇല്ല.
കേരളത്തിന്റെ മാനസിക അധഃപതനത്തിന് പ്രധാന കാരണം മദ്യവും മയക്കുമരുന്നുമാണ്. ഇന്ന് കുട്ടികള്‍പോലും മയക്കുമരുന്നടിമയായി, വായില്‍ മയക്കുമരുന്ന് സ്പ്രേ അടിച്ച് കറങ്ങി നടക്കുമ്പോള്‍ മനുഷ്യത്വം മറയുന്നു. കുടുംബങ്ങള്‍ ഛിന്നഭിന്നമാകുന്നു. ഇന്നുള്ള ആത്മഹത്യകളില്‍ 15-20 ശതമാനം കുടുംബ ആത്മഹത്യകളാണ്.
ഒരാള്‍ എങ്ങനെ ആത്മഹത്യ ചെയ്തുവെന്ന വിവരണം മറ്റ് ആത്മഹത്യകള്‍ക്ക് പ്രേരണയാകുന്നു. കേരളത്തിലെ ആത്മഹത്യകള്‍ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. 100 പേരെങ്കിലും പ്രതിദിനം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നുവത്രെ. പ്രധാന കാരണം സഹിഷ്ണുതയുടെ കുറവാണ്.
കുടുംബ ആത്മഹത്യകള്‍ക്ക് പ്രധാന കാരണം വിഷാദരോഗം ആണെന്ന് മനഃശാസ്ത്രജ്ഞന് ഡോ.സി.ജെ. ജോണ്‍ പറയുന്നു. ഇന്ന് കുടുംബങ്ങള്‍ സംരക്ഷണ കേന്ദ്രങ്ങളല്ല. വ്യക്തികളെ സംരക്ഷിക്കാന്‍ കുടുംബങ്ങള്‍ക്കാകുന്നില്ല. ഇതിനുപുറമെ വീടുകളിലും ചൂഷണവും പീഡനവും കൂടുന്നു എന്നും ഡോ.ജോണ്‍ പറയുന്നു.
കൗമാരക്കാരില്‍ പഠിപ്പിന്റെ സമ്മര്‍ദ്ദവും ഒരു ഘടകമാണ്. കുടുംബങ്ങളും ഇന്ന് ചൂഷണാത്മകമാണ്. മദ്യവും മയക്കുമരുന്നുപയോഗവും ആണ് പ്രധാന കാരണം. ആത്മഹത്യ അവര്‍ക്കൊരു രക്ഷാമാര്‍ഗമാണ്. പക്ഷേ ഇത് സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.
കുടുംബമൂല്യങ്ങള്‍ നഷ്ടപ്പെട്ടതാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്നാണ് ‘സഖി’ എന്ന കൗണ്‍സലിങ് സെന്റര്‍ നടത്തുന്ന ബീനാ സെബാസ്റ്റ്യന്‍ പറയുന്നു. ഉള്‍വലിയുന്ന കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യമില്ല. അതുകൊണ്ടുതന്നെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് സഹായവും ധൈര്യവും പകര്ന്നുനല്കാന് കുടുംബത്തിനാകുന്നില്ല. സമൂഹത്തിന് ഇത്തരം വിഷയങ്ങളില്‍ താല്പര്യവുമില്ല.
കേരളത്തില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. പക്ഷേ ഇത് താഴേക്കിടയിലെത്തുന്നില്ല. സ്ത്രീകള്‍ക്ക് കുടുംബത്തില്‍ വീര്പ്പുമുട്ടനുഭവിക്കുമ്പോഴാണ് മക്കളെ കൊന്ന് സ്വയം ആത്മഹത്യ ചെയ്യുന്നത്- മനോനില തെറ്റിയ അവസ്ഥ. സമനില തെറ്റുമ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ, സമൂഹം സുരക്ഷിതമല്ലെന്ന തോന്നല്‍ ശക്തമാകുമ്പോള്‍ ഒരാള്‍ ആത്മഹത്യക്ക് തുനിയുന്നു.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാനസികപ്രശ്നമുണ്ടെങ്കിലും കുടുംബം മാനസികരോഗ ചികിത്സകനെ കാണാന്‍ തയ്യാറാകുന്നില്ല. മാനസികചികിത്സകനെ തേടുന്നത് ഭ്രാന്തുള്ളവരാണെന്ന ധാരണ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചാലുള്ള കളങ്കം ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കുന്നു.
ഇന്ന് സ്ത്രീകളില്‍ പേഴ്സണാലിറ്റി ഡിസ്ഓര്ഡറും ഹൈപ്പര്‍ ടെന്‍ഷനും ഷിസോഫ്രിനിയപോലും കാണാം. കുട്ടികള്‍ പഠിത്തത്തില്‍ വിമുഖത കാണിക്കുമ്പോള്‍ അവരെ കൗണ്‍സലിങ്ങിന് വിധേയമാക്കുമ്പോള്‍ 70 ശതമാനം കുട്ടികളും മടിയന്മാരോ കുസൃതികളോ ഹൈപ്പര്‍ ആക്ടീവ് ആയിട്ടുള്ളവരോ ആണെന്ന് കാണാം.
വൃദ്ധജനങ്ങള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ തള്ളാന്‍ വൃദ്ധസദനങ്ങളുണ്ട്. പക്ഷെ അല്ലാത്തവര്‍ നിസ്സഹായരായി നിലകൊള്ളുന്നു. ഇവര്‍ക്കുവേണ്ടിയും സ്ഥാപനം തുടങ്ങാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സ്ത്രീകള്‍ക്ക് ജോലിയുണ്ടെങ്കിലും സാമ്പത്തിക പദവിയില്ല. അവളുടെ ശമ്പളംപോലും വാങ്ങി ഭര്‍ത്താവ് മദ്യപിക്കുന്നു എന്നു മാത്രമല്ല കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കുന്നുമില്ല. അപ്രകാരമുള്ള സ്ത്രീകള്‍ ആത്മഹത്യയെ പോംവഴിയായി കാണുന്നു. സോഷ്യോ-സൈക്കോ റിഹാബിലേറ്റഷനുവേണ്ടി സ്ഥാപനങ്ങള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധികാരത്തിലേറിയ രാഷ്ട്രീയക്കാര്‍ അതില്‍ തുടരാനുള്ള വ്യഗ്രതയില്‍ സാമൂഹികകടമകള് മറക്കുന്നു. സമരമാണ് ശ്രദ്ധകിട്ടാനുള്ള ഏകമാര്‍ഗ്ഗം. പക്ഷെ ഇക്കാരണത്താല്‍ സമരംചെയ്യാന്‍ സ്ത്രീകള്‍ ഒരുമ്പെടുകയില്ല- മാത്രമല്ല അവരെ സംഘടിപ്പിക്കാനുള്ള സ്ത്രീസംഘടനയും കേരളത്തിലില്ല. ആദിവാസിസ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നത് അനുകരണീയമാണെന്ന് ഇവര്‍ക്ക് തോന്നുന്നുപോലുമില്ല.
കുടുംബ ആത്മഹത്യകള്‍ വ്യക്തമാക്കുന്നത് കുടുംബം ഇന്ന് സംരക്ഷണോപകരണമല്ലെന്നും അവിടെ വ്യക്തികള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും കുട്ടികളും സ്ത്രീകളും ചൂഷണത്തിനും പീഡനത്തിനും വിധേയരാകുന്നു എന്നുമാണ്. നമ്മുടെ സമൂഹത്തിനെന്തുപറ്റി? ഇന്ന് അയല്പക്കക്കാര് അയല്പക്കത്തെ കുടുംബപ്രശ്നങ്ങള്‍ അറിയുകയോ സഹായഹസ്തം നീട്ടുകയോ ചെയ്യുന്നില്ല. എന്തിന് കുരിശെടുത്ത് തലയില്വയ്ക്കണം എന്ന ചോദ്യമാണ് അവരുടെ മനസ്സില്‍. ആത്മഹത്യക്ക് ശ്രമിച്ച് സ്ത്രീകള്‍ രക്ഷപ്പെട്ടാല്‍ അവളുടെ മനോവിഷമമല്ല ചര്‍ച്ചയാകുന്നത്, തോല്‍വിയാണ്.
സ്ത്രീക്കും പുരുഷനും ദൈവം സമാനബുദ്ധിയും കഴിവും നല്‍കിയിട്ടുണ്ട്. പക്ഷെ പല സ്ത്രീകളും പുരാതന മൂല്യങ്ങളില്‍ ഉറച്ച് കുടുംബസ്ഥയാകുമ്പോള് കുടുംബനാഥന് മദ്യ-മയക്കുമരുന്നില്‍ മുഗ്ധനാകുന്നു. സ്ത്രീസംഘടനകളും വനിതാ കമ്മീഷനും സ്ത്രീകളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് കൗണ്‍സലിങ് നല്കി അവരെ ക്രിയാത്മക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: