മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് 20 വ്യാജ പാസ്പോര്ട്ടുകള് ഉളളതായി റിപ്പോര്‍ട്ട്. ദാവൂദും സംഘവും വ്യാജ പാസ്പോര്ട്ടുകള് വഴിയാണു വിദേശ രാജ്യങ്ങളിലേക്കു കടക്കുന്നതും ഒളിച്ചു താമസിക്കുന്നതും.
ദാവൂദ് നേടിയ വ്യാജ പാസ്പോര്‍ട്ടുകളില്‍ എട്ടെണ്ണം മുംബൈയില്‍ നിന്നാണ്. മഹരാഷ്ട്ര എ.ടി.എസ് ഡി.ജി.പി രാകേഷ് മരിയയാണ് ഈ വിവരം പുറത്തുവിട്ടത്. ദാവൂദിന്റെ ഡി കമ്പനിയിലെ അംഗങ്ങളായിരുന്ന ഛോട്ടാ രാജന് എട്ടും ഛോട്ടാ ഷക്കീലിന് ആറും വ്യാജ പാസ്പോര്ട്ടുകള് ഉണ്ട്. കൂടാതെ സംഘത്തില്‍പ്പെട്ട ടൈഗര്‍ മേമന്, അയൂബ് മേമന്, അലി മൂസ, പത്താന് ഇസാസ് എന്നിവര്‍ക്കും ഇന്ത്യന്‍, പാക്കിസ്ഥാന് വ്യാജ പാസ്പോര്ട്ടുകള് ഉണ്ട്.
ജയിലില്‍ കഴിയുന്ന അധോലോക നായകന് അബു സലിമില്‍ നിന്നു 12 വ്യാജ പാസ്പോര്ട്ടുകള് കണ്ടെത്തിയിരുന്നു. വ്യാജ പാസ്പോര്‍ട്ടുണ്ടാക്കാന്‍ കൊളള സംഘങ്ങള്‍ വിവിധ രീതികളാണു പ്രയോഗിക്കുന്നതെന്നു ഡി.ജി.പി പറഞ്ഞു. യഥാര്‍ഥ പാസ്പോര്‍ട്ടിലെ ഫോട്ടോ മാറ്റി തത്സ്ഥാനത്ത് ഇവരുടെ ഫോട്ടോ പതിപ്പിക്കുന്നതാണ് ഒരു രീതി. വ്യാജ രേഖകളും മറ്റും നല്കി പാസ്പോര്‍ട്ട് ഓഫിസിനെ കബളിപ്പിച്ചു നേടുന്നതാണ് മറ്റൊരു രീതി.
ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യഥേഷ്ടം വ്യാജ പാസ്പോര്ട്ടുകള് കൊളളസംഘങ്ങള്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും ജീവിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മുംബൈ സ്ഫോടനക്കേസിലും നിരവധി കൊലക്കേസുകളിലും പ്രതിയായ അബുസലീം കാമുകി മോണിക്ക ബേദിയുമായി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പോര്‍ച്ചുഗലിലേക്ക് കടക്കുമ്പോഴാണ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: