അധ്യായം/13, പ്രകൃതിയുടെ കണികകള്‍
പ്രകൃതിയില്‍നിന്ന് ആവിര്‍ഭവിച്ച സൂക്ഷ്മകണങ്ങളില്‍, അവസാനത്തേതാണ് അഞ്ചിനം തന്മാത്രകള്. അവ അഹംബോധത്തിന്റെ പരിണാമത്തിലുമുണ്ടായി. പദാര്‍ത്ഥരഹിതമായ അവ, അതിരുകളില്ലാത്ത പ്രപഞ്ചത്തില്‍ എല്ലായിടത്തും നിലനിന്നു. അവയിലെ ചുഴലിതരംഗങ്ങളുടെ ഭ്രമണം ഫോട്ടോണുകളെക്കാള്‍ വേഗത്തിലായിരുന്നെങ്കിലും, തരംഗങ്ങള്‍ കൂടിക്കുഴയാന്‍ അനുവദിക്കും വിധമായിരുന്നു. ആ കൂടിക്കുഴയല്‍, സ്ഥൂല കണികകളെ സൃഷ്ടിച്ചു.
അഞ്ചിനം തന്മാത്രകള്, ശബ്ദ തന്മാത്രകള്, സ്പര്‍ശ തന്മാത്രകള്, രൂപ തന്മാത്രകള്, രസ തന്മാത്രകള്, ഗന്ധ തന്മാത്രകള് എന്നിവയാണെന്ന് (ശബ്ദ സ്പര്‍ശ രൂപ രസഗന്ധ പഞ്ചതന്മാത്രാ) ഭവനോപനിഷത് പറയുന്നു. അനുഭൂതികളുടെ സൂക്ഷ്മതരംഗങ്ങള്‍ വിനിമയം ചെയ്യുന്ന മാധ്യമങ്ങളാണ് അവ. നമ്മുടെ കാഴ്ചയ്ക്ക് വസ്തുക്കളുടെ രൂപപ്രതിഫലനങ്ങള് വിനിമയം ചെയ്യുന്നത്, രൂപതന്മാത്രയായിരിക്കും. രൂപതന്മാത്രകളാണ്, നക്ഷത്രങ്ങളില്‍നിന്ന് ഭൂമിയിലേക്ക് വെളിച്ചം കൊണ്ടുവരുന്നത്. സെക്കന്‍ഡില്‍ 300,000 കിലോമീറ്റര്‍ വേഗത്തില്‍ വൈദ്യുത കാന്തിക തരംഗങ്ങളായി പ്രകാശം സഞ്ചരിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ നിരവധി നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും ഭൂമിയില്‍നിന്ന് യുഗങ്ങള്‍ അകലെയാണ്. ബില്യണുകളുടെ മില്യണുകള്‍ എന്നൊക്കെ പറയാം (ഇപ്പുസ്തകത്തില്‍, ബ്രിട്ടീഷ് കണക്കനുസരിച്ച്, ഒരു ബില്യണ്‍, മില്യണ്‍ മില്യണുകള്‍). ഭൂമിയിലെത്താന്‍ നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശതരംഗങ്ങള്‍ ഈ ദൂരം യാത്ര ചെയ്യുന്നു.
പ്രകാശതരംഗങ്ങള്‍ക്ക്, പരീക്ഷണശാലയിലെ ശൂന്യതയിലൂടെ കടന്നുപോകാം. അതിനാല്‍ ഇവയെ കടത്തിവിടുന്ന മാധ്യമത്തിനും, അത്തരം ശൂന്യതകളില്‍ നിലനില്ക്കാം. തന്മാത്രകള് പ്രപഞ്ചത്തില്‍ എല്ലായിടവുമുണ്ട്. ഇതുവരെയുള്ള വിവരമനുസരിച്ച്, രൂപതന്മാത്രകളാകാം, നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശതരംഗങ്ങള്‍ നമ്മിലെത്തിക്കുന്നത്. അതുപോലെ, ശബ്ദ തന്മാത്രകളായിരിക്കാം, സന്ദേശങ്ങളും ഗാനങ്ങളും വഹിക്കുന്ന റേഡിയോ തരംഗങ്ങള്‍. ശരീര കാതുകള്‍ക്ക്, റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുക്കാനാവില്ല; അവയ്ക്ക് അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്ന ശബ്ദതരംഗങ്ങളേ പിടിക്കാനാവൂ. റേഡിയോ തരംഗങ്ങള്‍ കൊണ്ടുവരുന്ന ശബ്ദങ്ങള്‍ പിടിക്കാന്‍, യന്ത്ര സംവിധാനം വേണം.
1969 ജൂലൈ 29 ന്, ആംസ്ട്രോങ് ചന്ദ്രനിലായിരിക്കേ, അദ്ദേഹത്തിനും പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സനുമിടയില്, റേഡിയോ തരംഗങ്ങള്‍ പ്രസരിക്കുകയുണ്ടായി. ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറം വായു നിലനില്ക്കുന്നില്ല. ചന്ദ്രനും ഭൂമിക്കുമിടയില്‍ റേഡിയോ തരംഗങ്ങള്‍ പ്രസരിച്ചത്, ശബ്ദ തന്മാത്രകളായിരിക്കും.
ഗന്ധങ്ങളും രസങ്ങളും അതിസൂക്ഷ്മമായ ആവിയായി പ്രസരിക്കുന്നുവെന്നു പറയുന്നു. അവയുടെ ആവിയാകല്‍, സൂക്ഷ്മ തരംഗങ്ങള്‍ സൃഷ്ടിക്കുകയും അവ ബന്ധപ്പെട്ട തന്മാത്രകളിലൂടെ പ്രസരിക്കുകയും ചെയ്യുന്നു. തന്മാത്രകള് പ്രസരിപ്പിക്കുന്ന അത്തരം ഗന്ധ, രസങ്ങള്‍ മനുഷ്യന് പിടിച്ചെടുക്കാനാവില്ല. അന്തരീക്ഷ വ്യക്തികള്‍ക്ക് അവ പിടിച്ചെടുത്ത് ആസ്വദിക്കാന്‍ കഴിയുമെന്നു പറയുന്നു (ഛാന്ദോഗ്യ ഉപനിഷത് 3:6:1, ബൈബിള്‍, ഉല്‍പ്പത്തി 8:21). ഈ ആശയം നിമിത്തമാകാം, ഹിന്ദുക്കള്‍ ദൈവങ്ങള്‍ക്കും പിതൃക്കള്‍ക്കും നിവേദ്യം നല്കുമ്പോള്, അവ ഏറ്റവും ചൂടോടെ നല്‍കുന്നത്. അവയുടെ രസങ്ങള്‍ പരമാവധി ആവിയായി, രുചിയുടെ പരമാവധി തരംഗങ്ങളുണ്ടാക്കി, ആത്മാക്കള്‍ക്ക് തൃപ്തിയാകട്ടെ.
തന്മാത്രകള് പദാര്‍ത്ഥരഹിതമായതിനാല്‍, അവ, സൂക്ഷ്മതരംഗങ്ങള്‍ അവയിലൂടെ പ്രവഹിക്കുമ്പോള്‍, അതു തടയുന്നില്ല; അതിനാല്‍, പ്രകാശ, റേഡിയോ തരംഗങ്ങളും സമാനമായവയും സ്വതന്ത്രമായി അവയിലൂടെ കടന്നുപോകുന്നു. അത്തരത്തില്‍, അനുഭൂതി രഹിതവും കര്മരഹിതവുമായ തന്മാത്രകള് പ്രപഞ്ചത്തില്‍ മഹാദൗത്യമാണ് നിര്‍വഹിക്കുന്നത്. ഇതിലുപരി, പദാര്‍ത്ഥമുള്ള സ്ഥൂലകണികകള്‍ സംഭാവന ചെയ്തത്, സൃഷ്ടിക്ക് നെടുംതൂണായി.
സ്ഥൂലകണികകള്‍
മേല്പറഞ്ഞ സൂക്ഷ്മ (പദാര്‍ത്ഥരഹിത) കണികകളെ കൂടാതെ, സ്ഥൂലകണികകളും പ്രകൃതിയിലുണ്ട്. അവയുടെ കണങ്ങളില്‍ പദാര്‍ത്ഥമുണ്ട്. തന്മാത്രകളുടെ സങ്കീര്‍ണ സംയുക്തങ്ങളായാണ് അവ ഉറവെടുക്കുന്നത്. തന്മാത്രകള്ക്ക് മുന്‍പുണ്ടായ കരണങ്ങള്‍ സ്വതന്ത്ര ഏകകങ്ങളായി മാത്രമാണ് നിന്നത്; എന്നാല്‍, തന്മാത്രകള്ക്ക്, സംയുക്തങ്ങള്ക്കുള്ളില് പ്രവേശിച്ച് ഭിന്നപ്രകൃതിയുള്ള പുതിയ സംഗതികള്‍ക്ക് ഉരുവം നല്‍കാനായി. അങ്ങനെ ചെയ്യുമ്പോള്‍, പുതിയ ഉല്പന്നങ്ങളില് കൂടിക്കലരുന്ന തന്മാത്രകളിലെ ഭ്രമണവേഗം താഴുകയും അവ പദാര്‍ത്ഥമടങ്ങിയ സൂക്ഷ്മ കണികകളാവുകയും ചെയ്തു.
സംയുക്തങ്ങളില്‍ കടന്ന ആദ്യ കണികകള്‍ തന്മാത്രകളായിരുന്നു; അത് അവ ചെയ്തത്, സങ്കീര്‍ണമായാണ്. ഓരോ ഇനത്തില്‍നിന്നും ഓരോന്ന് എന്ന ക്രമത്തില്‍ അഞ്ചു തന്മാത്രകളുടെ കൂട്ടമുണ്ടായി. അതില്‍ ഓരോന്നും രണ്ടായി വിഘടിച്ചു. അതിലെ രണ്ടാമത്തെ പദ്ധതി നാലുകണങ്ങളായി. ഓരോ കണവും അങ്ങനെ, തന്മാത്രയുടെ എട്ടിലൊന്ന്. തുടര്‍ന്ന് ഓരോ തന്മാത്രയുടെയും ആദ്യപകുതി, മറ്റു നാലിന്റെയും എട്ടിലൊന്നുമായി ചേര്‍ന്ന സംയുക്തമായി. ഈ ഉല്പന്നങ്ങള് പദാര്‍ത്ഥത്തിന്റെ അഞ്ചു പുത്തന്‍ ഏകകങ്ങളായി. സംസ്കൃതത്തില്‍, ഈ അഞ്ചിരട്ടി കൂടിക്കുഴച്ചിലിനെ പഞ്ചീകരണം (പൈംഗളോപനിഷത് 1:2) എന്നുവിളിക്കുന്നു.
ഇതുവഴിയുണ്ടായ ഉല്പന്നങ്ങളും പദാര്ത്ഥമുള്ളവയായിരുന്നു; അവ ചുഴലിത്തിരകളായി ഭ്രമണം ചെയ്തു. പദാര്‍ത്ഥത്തിന്റെ അഞ്ചിനങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു, അവ. അവയുടെ രൂപീകരണമായിരുന്നു പദാര്‍ത്ഥത്തിന്റെ ആരംഭം. അവയുടെ രൂപീകരണത്തിന് മുന്‍പ്, സൂക്ഷ്മ കണികകള്‍ക്ക് കാരണമായ ചുഴലിതരംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഒരിടത്തും പദാര്‍ത്ഥമുണ്ടായിരുന്നില്ല. പദാര്‍ത്ഥ രഹിത സൂക്ഷ്മ കണികകളില്‍നിന്ന് വേര്‍തിരിച്ചറിയാന്‍, പദാര്ത്ഥമുള്ളവയെ സ്ഥൂലകണികകള്‍ എന്നുവിളിച്ചു.
ഇങ്ങനെയുണ്ടായ അഞ്ച് സ്ഥൂലകണികകളാണ് ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവ. ഗൂഢതന്മാത്രയുടെ പകുതി, മറ്റു നാലു തന്മാത്രകളില് ഓരോന്നിന്റെയും എട്ടിലൊന്നുമായി ചേര്‍ന്നുണ്ടായ സ്ഥൂലകണമായിരുന്നു ഭൂമിപദാര്ത്ഥത്തിന്റെ മൂലകണം. ഒരു രസതന്മാത്രയുടെ പകുതി, മറ്റു നാലിന്റെ എട്ടിലൊന്നുമായി ചേര്‍ന്നപ്പോള്‍, മൂല ജല പദാര്‍ത്ഥത്തിന്റെ കണികയായി. അങ്ങനെ അങ്ങനെ.
മൂലത്തിന്റെ മൂലമായ ഭൂമി കണിക, മണ്ണായ ഭൂമി കണികയാണെന്നു ധരിക്കരുത്. അതുപോലെ, ജലത്തിന്റെ മൂല കണിക, ദ്രാവകമായ വെള്ളത്തിന്റെ തന്മാത്രയല്ല, അഗ്നിയുടെ മൂലകണിക, തിളയ്ക്കാനുള്ള നാളമല്ല. മണ്ണും വെള്ളവും കണികകളല്ല; അവ വ്യത്യസ്ത കണികകളുടെ സംയുക്തമാണ്. അഗ്നിയുടെ മൂലകണിക, ചലനം സൃഷ്ടിക്കുന്ന മിന്നല്കണികയാണ്. പ്രകാശമായി ചൊരിഞ്ഞുനില്ക്കുന്ന അതിന്റെ കണങ്ങളാണ് ഫോട്ടോണുകള്‍. ഭൂമി, ജലം, അഗ്നി തുടങ്ങിയവയുടെ മൂല സ്ഥൂലകണികകള്‍ ഏകകണങ്ങളായാണ് കരുതപ്പെടുന്നത്. അവയ്ക്ക് വിഘടിക്കാനാവില്ല.
ഇങ്ങനെ പദാര്ത്ഥമുണ്ടായപ്പോള്, സൃഷ്ടികള്‍ക്കായി പുതിയ കണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പരിണാമ പദ്ധതി, പ്രകൃതി അവസാനിപ്പിച്ചു. പ്രപഞ്ചത്തില്‍ എല്ലായിടത്തും സൂക്ഷ്മകണികകളും പദാര്‍ത്ഥ കണികകളും നിറഞ്ഞപ്പോള്‍, പ്രകൃതിക്ക് ഭിന്നവസ്തുക്കളും ശരീരരൂപങ്ങളും സൃഷ്ടിക്കാന്‍ വേണ്ടത്ര സത്തയായി. ഇതിനുശേഷം, പ്രകൃതിയുടെ സൃഷ്ടികള്‍ പദാര്‍ത്ഥം കൊണ്ടായി. അതില്‍ സൂക്ഷ്മകണികകള്‍ ഉണ്ടാകാം, ഇല്ലാതിരിക്കാം. മൂലസ്ഥൂല കണികകളെ വ്യത്യസ്ത പദാര്‍ത്ഥങ്ങളാക്കി പ്രകൃതി വികസിപ്പിക്കുകയും അവ ഉപയോഗിച്ച്, ഭിന്ന ഭൗതിക വസ്തുക്കളും ശരീരരൂപങ്ങളും സൃഷ്ടിക്കുകയും ചെയ്തു.
ശരീരരൂപങ്ങളില്‍ ആത്മാക്കള്‍ പാര്ക്കാനെത്തിയപ്പോള്, അവ സൂക്ഷ്മശരീര രൂപത്തില്‍ സൂക്ഷ്മകണികകളെ കൂടെ കൊണ്ടുവന്നു. അങ്ങനെ, മനുഷ്യനെപ്പോലെ രണ്ട് ശരീര രൂപങ്ങള്‍, സൂക്ഷ്മശരീരവും സ്ഥൂലശരീരവുമുള്ള (ഭൗതിക ശരീരവും ആത്മീയ ശരീരവും) ജീവജാലങ്ങള്‍ ഉണ്ടായി.
ഇങ്ങനെ, ജീവചൈതന്യത്തില്നിന്ന് പരിണമിച്ച പദാര്‍ത്ഥരഹിത കണികകളുടെ സംയുക്തങ്ങളില്‍നിന്ന്, പദാര്‍ത്ഥമുണ്ടായി. പദാര്‍ത്ഥത്തില്‍ നിന്ന് പ്രപഞ്ചമുണ്ടായി. പ്രപഞ്ചം നാല് മൂലകണങ്ങള്‍ കൊണ്ടുണ്ടായതാണെന്ന് പാശ്ചാത്യ തത്വചിന്തകരും ആദ്യം കരുതിയിരുന്നുവെന്നത് ശ്രദ്ധിക്കണം: ഭൂമി, ജലം, അഗ്നി, വായു. പ്രപഞ്ചത്തിലുടനീളം പദാര്‍ത്ഥത്തിന്റെ ആവിര്‍ഭാവം പരിണാമത്തില്‍ വിപ്ലവമായി (revolution in evolution). അത്, പ്രകൃതിയെ സര്‍ഗശക്തി സമഗ്രമായി പ്രയോഗിക്കാന്‍ പ്രാപ്തമാക്കി. സൂക്ഷ്മകണികകളില്‍ സംഭവിച്ചതുപോലെ, സ്ഥൂല കണികകളില്‍ വിഘടനമോ ചിതറലോ ഉണ്ടായില്ല. സംയുക്തങ്ങളായി വലിപ്പത്തിലും കനത്തിലും ഉയരാനായിരുന്നു അവയ്ക്ക് ശീലം.
ആദ്യം അവ അതിസൂക്ഷ്മ കണങ്ങളായിരുന്നു. അവയുടെ സംയുക്തങ്ങള്‍ എല്ലായിടവുമുണ്ടായി. ഒരേതരമായാലും അല്ലെങ്കിലും, പദാര്‍ത്ഥകണികകള്‍ പരസ്പരം ആകര്‍ഷിച്ചു. അത്തരം ആകര്ഷണങ്ങള് വഴിയും സംയുക്തങ്ങള്‍ വഴിയും പദാര്‍ത്ഥ കണികകള്‍, ആ കണികകളുടെ കൂട്ടങ്ങളെ സൃഷ്ടിച്ചു. ചെറിയ കൂട്ടത്തില്‍ തുടങ്ങി വന്‍നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, വാല്നക്ഷത്രങ്ങള് വരെ.
കാക്കത്തൊള്ളായിരം കണികകള്‍ ഒന്നിച്ച് ഉപ ആറ്റങ്ങളായി. ഉപ ആറ്റങ്ങള്‍ ഭിന്ന അളവില്‍ യോജിച്ച് ഭിന്ന ആറ്റങ്ങളായി. ആറ്റങ്ങള്‍ ഭിന്ന അളവില്‍ യോജിച്ച് പദാര്‍ത്ഥങ്ങളായി. പദാര്‍ത്ഥങ്ങള്‍ ശരാശരി വലിപ്പത്തില്‍ കൂടിച്ചേര്‍ന്ന് നക്ഷത്ര സമൂഹങ്ങളും ഉല്‍ക്കാ സമൂഹങ്ങളും ബൃഹദ് വലിപ്പത്തില്‍ കൂടിച്ചേര്‍ന്ന് ചന്ദ്രന്മാരും ഗ്രഹങ്ങളും വന്നക്ഷത്രങ്ങളുമുണ്ടായി. പല വലിപ്പത്തിലും രൂപത്തിലും ശരീരരൂപങ്ങളുണ്ടായി. അങ്ങനെ, പദാര്‍ത്ഥത്തില്‍നിന്ന്, പ്രപഞ്ചവും ജീവനുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: