ജനാധിപത്യ രീതിയില്‍ അല്ലാതെ മതതീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങളെ സിപിഎം കണ്ടില്ലെന്ന് നടിക്കുന്നു. ഇസ്ലാമിക തീവ്രവാദ സംഘങ്ങളോട് സഹോദര സംഘടനകളോടെന്ന പോലുള്ള സിപിഎമ്മിന്റെ സമീപനംകൊണ്ടാണ് ആ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍നിന്ന് ഐഎസ് തുടങ്ങിയ ഭീകര സംഘടനകളിലേക്ക് ധാരാളം പേര് ചേര്‍ന്നുകൊണ്ടിരിക്കുന്നത്
. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദികളുടെ കലവറയില്ലാത്ത പിന്തുണയാണ് പലയിടങ്ങളിലും സിപിഎമ്മിന് കിട്ടിയത്. യാതൊരു രഹസ്യധാരണയുമില്ലാതെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ സിപിഎമ്മിന് പിന്തുണ നല്കാന് തുനിയുമോ? ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോഴാണ് സിപിഎം രാഷ്ട്രീയ പാര്‍ട്ടിയായല്ല നിലനില്‍ക്കുന്നത്, ഭീകര സംഘടനകളെ സഹായിക്കുന്ന ഗുണ്ടാസംഘമായാണ് രൂപാന്തരം പ്രാപിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നത്.
മുമ്പെങ്ങും കാണാത്ത തീവ്രതയോടെയാണ് സിപിഎം ദേശീയതയേയും ദേശീയത മുറുകെ പിടിക്കുന്ന രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങളേയും ഇപ്പോള്‍ എതിര്‍ക്കുന്നത്. അതേസമയം ദേശവിരുദ്ധ തീവ്രവാദ പ്രസ്ഥാനങ്ങളോട് സിപിഎം സ്ഥാപിച്ചിട്ടുള്ള ഐക്യദാര്‍ഢ്യം ഏതൊരു ദേശസ്നേഹിയേയും ഞെട്ടിക്കുന്നതാണ്. ദല്‍ഹിയിലെ ജെഎന്‍യു, കൊല്‍ക്കൊത്തയിലെ യാദവ്പൂര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്ര വിരുദ്ധ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് സിപിഎം നല്കിപ്പോരുന്ന പിന്തുണ വളരെ അപകടകരവും ആശങ്കാജനകവും ആണ്. അവിടങ്ങളിലെല്ലാം കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകളും ഇസ്ലാമിക തീവ്രവാദ സംഘടനകളും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതും പാര്‍ലമെന്റ് ആക്രമണം മുതലായ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും ഏകസ്വരത്തിലാണ്.
കേരളത്തില്‍ സിപിഎം അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ നാലു മാസമായി ബിജെപി, ആര്‍എസ്എസ് , ബിഎംഎസ് എന്നീ സംഘടനകളിലെ പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുകയാണ്. പലരേയും സിപിഎം കൊലപ്പെടുത്തുകയും ചെയ്തു. അതേപോലെ, ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍ പ്രകാരം ഇസ്ലാമിക ഭീകരവാദികളും ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജശേഖരനുള്പ്പടെ കേരളത്തിലെ നിരവധി ബിജെപി നേതാക്കളെ വധിക്കാന്‍ പദ്ധതി തയാറാക്കിയതായി അറിയാന്‍ കഴിഞ്ഞു. ഇത്തരം നൃശംസ ശക്തികള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചത്, കുമ്മനം പറഞ്ഞതുപോലെ അവരോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം കൊണ്ടാണന്ന കാര്യം തീര്‍ച്ചയാണ്. ഈ നിലപാട് തുടര്‍ന്നുപോയാല്‍ ഈ നാടിനും അവര്‍ക്കും ആപത്താണ്.
ആര്.ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: