ഭാരതാ, ധനമദം വാച്ചവരുടെ ഭക്ഷണത്തില്‍ മാംസവും, ഇടത്തട്ടുകാരുടെ ഭക്ഷണത്തില്‍ ഗോരസവും ദരിദ്രരുടെ ഭക്ഷണത്തില്‍ എണ്ണയും മുഖ്യമായിരിക്കും. ദരിദ്രന് എപ്പോഴും സ്വാദേറിയ ഭക്ഷണം കഴിക്കുന്നു. കാരണം വിശപ്പാണു സ്വാദിന്റെ മാതാവ്. സമ്പന്നന് വിശപ്പ് അനുഭവപ്പെടുന്നതേയില്ല. ധനികര്ക്കുഭക്ഷണം കഴിക്കാനുള്ള ശക്തി തന്നെയില്ല. ദരിദ്രന്റെ വയറ്റില്‍ ഏതു വിറകുകൊള്ളിയും ദഹിക്കുന്നു. നീചന്മാര് ഉപജീവനമാര്‍ഗ്ഗത്തെയും ഇടത്തട്ടുകാര്‍ മരണത്തെയും സജ്ജനങ്ങള്‍ അപമാനത്തെയും പേടിക്കുന്നു. കുടികൊണ്ടു ലഹരിയുണ്ടാവും. ഐശ്വര്യം കൊണ്ടു മത്തുപിടിക്കുന്നത് അതിനേക്കാള്‍ ഹാനികരമാണ്.
ഐശ്വര്യമത്തന് ഭ്രഷ്ടനായിട്ടേ സ്വബോധം വീണ്ടെടുക്കുന്നുള്ളൂ. വിഷയങ്ങളില്‍ മുഴുകുന്ന ഇന്ദ്രിയങ്ങളെ അധീനത്തിലാക്കാനാവാതെ ജനങ്ങള്‍ വിഷമിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കു വിധേയനാകുന്ന വ്യക്തിക്കു ശുക്ലപക്ഷത്തിലെ ചന്ദ്രനെന്നപോലെ ആപത്തുകള്‍ വര്‍ദ്ധിക്കുന്നു. ഇന്ദ്രിയങ്ങളോടൊപ്പം മനസ്സിനെ ജയിക്കാന്‍ കഴിയാതെ മന്ത്രിമാരെ ജയിക്കാനോ, മന്ത്രിമാരെ വശത്താക്കാന്‍ കഴിയാതെ ശത്രുക്കളെ ജയിക്കാനോ ആഗ്രഹിക്കുന്ന അജിതേന്ദ്രിയനെ എല്ലാവരും കൈവെടിയുന്നു. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ജയിച്ചടക്കി കുറ്റക്കാരെ ശിക്ഷിച്ച് ആലോചിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ധീരനെ ലക്ഷ്മീഭഗവതി പരിചരിക്കുന്നു.
രാജാവേ, മനുഷ്യന്റെ ശരീരം രഥമാണ്. ബുദ്ധി സാരഥിയും ഇന്ദ്രിയങ്ങള്‍ കുതിരകളുമാണ്. ഇവയെ വശത്താക്കി ശ്രദ്ധയോടെ കഴിയുന്ന വിദ്വാനു യാത്ര സഖപ്രദമാവുന്നു. പരിശീലനം ലഭിച്ചിട്ടില്ലാത്ത, വശത്താകാത്ത കുതിരകള്‍ മൂഢനായ സാരഥിയെ വഴിയില്‍ തള്ളിയിടുന്നതുപോലെ വശത്താകാത്ത ഇന്ദ്രിയങ്ങള്‍ മനുഷ്യനെ അധഃപതിപ്പിക്കാന്‍ സമര്ഥമാകുന്നു. ഇന്ദ്രിയങ്ങളെ വശത്താക്കാത്തതുകൊണ്ട് അര്‍ഥത്തെ അനര്ഥമായും അനര്‍ഥത്തെ അര്‍ഥമായും കരുതി അജ്ഞാനി മഹാദുഃഖത്തെ സുഖമായിക്കരുതി സ്വീകരിക്കുകയും ധര്‍മ്മാര്‍ഥങ്ങളെ പരിത്യജിച്ച് ഇന്ദ്രിയങ്ങള്‍ക്ക് അധീനനായി സര്‍വസ്വവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. എത്രസമ്പത്തുണ്ടായാലും ഇന്ദ്രിയങ്ങളെ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സകലൈശ്വര്യങ്ങളും നഷ്ടപ്പെടുന്നു. ഇന്ദ്രിയങ്ങളെയും മനോബുദ്ധികളെയും അധീനത്തിലാക്കി ആത്മാവിനെ സ്വയം അറിയാന്‍ പരിശ്രമിക്കണം. തന്റെ ബന്ധുവും ശത്രുവുമെല്ലാം ആത്മാവു തന്നെയാണ് (ആത്മൈവാ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനാഃ) ആത്മാവിനെ ജയിച്ചവന് ആത്മാവു ബന്ധുവാകുന്നു.
രാജാവേ, കാമക്രോധങ്ങള്‍ വിശേഷജ്ഞാനത്തെ നശിപ്പിക്കുന്നു. ഈ ലോകത്തില്‍ ധര്മ്മാര്ഥങ്ങളെക്കുറിച്ചു ചിന്തിച്ച് വിജയോപായങ്ങള് കണ്ടെത്തുന്നവന് ആ ഉപായങ്ങള്‍ കൊണ്ടുതന്നെ ജീവിതം സുഖപൂര്‍ണ്ണമാക്കാന്‍ കഴിയുന്നു. വികാരവിധേയങ്ങളാകുന്ന പഞ്ചേന്ദ്ര്യങ്ങളെ ജയിക്കാതെ അന്യശത്രുക്കളെ ജയിക്കാന്‍ ശ്രമിക്കുന്നവനെ ശത്രുക്കള്‍ പരാജയപ്പെടുത്തുന്നു. ജിതേന്ദ്രിയരാകാത്ത സന്ന്യാസിമാര്‍ക്കും കര്മ്മബന്ധനമുണ്ടാകുന്നു; ഇന്ദ്രിയനിഗ്രഹം സാധിക്കാത്ത രാജാക്കന്മാര് വിഷയഭോഗങ്ങളില്‍ മുഴുകുന്നു. ഉണങ്ങിയ വിറകുകള്ക്കിടയില്പ്പെട്ട നനഞ്ഞ വിറകും എരിഞ്ഞുപോകുന്നതുപോലെ ദുര്ജന സംഗത്താല്‍ നിരപരാധിയായ സജ്ജനവും ശിക്ഷാപാത്രമാകുന്നു.
രാജാവേ, ഗുണങ്ങള്‍ക്കിടയില്‍ ദോഷം കാണാതിരിക്കല്‍, സാരള്യം, പരിശുദ്ധി, സംതൃപ്തി, പ്രിയഭാഷണം, ഇന്ദ്രിയദമനം, സത്യഭാഷണം, അചഞ്ചലത, ആത്മതത്ത്വജ്ഞാനം, പ്രസന്നഭാവം, സഹിഷ്ണുത, ധര്‍മ്മനിഷ്ഠ, വാഗ്ദാനപാലനം എന്നീ ഗുണങ്ങള്‍ നീചന്മാര്ക്കില്ല. മൂഢന്മാര് വിദ്വാന്മാരെ തെറിപറഞ്ഞും നിന്ദിച്ചും കഷ്ടപ്പെടുത്തുന്നു. തെറിപറയുന്നവന് പാപത്തിന് പങ്കാളിയാകുന്നു. ക്ഷമിക്കുന്നവന് പാപമുക്തനാകുന്നു. ദുഷ്ടന്മാരുടെ ബലം ഹിംസയും രാജാക്കന്മാരുടെ ബലം ശിക്ഷയും സ്ത്രീകളുടെ ബലം ശുശ്രൂഷയും ഗുണവാന്മാരുടെ ബലം ക്ഷമയും ആകുന്നു. രാജാവേ, സംസാരം (ഭാഷണം) നിയന്ത്രിക്കുക വളരെ പ്രയാസമാണ്. പക്ഷേ അര്‍ത്ഥപൂര്‍ണ്ണവും ചമത്കാരജനകവുമായ ഭാഷണം അധികം പ്രയോഗിക്കപ്പെടുന്നില്ല. മധുരഭാഷണം പലവിധത്തില്‍ ശുഭകരമാണ്. പരുഷവാക്കു കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങുകയേയില്ല. നിശിത ബാണങ്ങളേതും തറച്ചുകേറിയാല്‍ ഊരിമാറ്റാം. പക്ഷേ കടുത്ത വാക്കാകുന്ന ശല്യം ഹൃദയത്തിലേറ്റു കഴിഞ്ഞാല്‍ മാറ്റാനാകുന്നില്ല.
ധൃതരാഷ്ട്രര്‍ മഹാമതേ, ധര്മ്മാര്ത്ഥസമ്പുഷ്ടനായ നിങ്ങളുടെ ഭാഷണം കേട്ടിട്ട് എനിക്കു മതി വരുന്നില്ല.
വിദുരര്‍: സകല തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്യുന്നതും സകല ജീവികളോടും മൃദുഭാവത്തില്‍ പെരുമാറുന്നതും തുല്യമാണ്. ഈ ലോകത്തില്‍ എത്രനാള്‍ കീര്‍ത്തി നിലനില്‍ക്കുമോ അത്രയും കാലം ആ വ്യക്തിക്കു സ്വര്‍ഗ്ഗവാസം ലഭിക്കും.
വിരോചനോട് കേശിനി ചോദിച്ച ചോദ്യത്തിന് സുധന്വാവ് നല്കിയമറുപടിയും പണ്ടു നടന്ന ഒരു കഥയും വിദുരര്‍ ധൃതരാഷ്ട്രര്ക്കുപറഞ്ഞുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: