മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് 20 വ്യാജ പാസ്പോര്ട്ടുകള് ഉള്ളതായി റിപ്പോര്‍ട്ട്. ദാവൂദും സംഘവും വ്യാജ പാസ്പോര്‍ട്ട് വഴിയാണ് വിദേശരാജ്യങ്ങളിലേക്ക് കടക്കുന്നതും ഒളിച്ചുതാമസിക്കുന്നതുമെന്നാണ് റിപ്പോര്‍ട്ട്. ദാവൂദ് നേടിയ വ്യാജപാസ്പോര്ട്ടുകളില് എട്ടെണ്ണം മുംബൈയില്‍ നിന്നാണ്.
മഹാരാഷ്ട്ര എടിഎസ് ഡിജിപി രാകേഷ് മറിയയാണ് ഈ വിവരം പുറത്തുവിട്ടത്. ദാവൂദിന്റെ സംഘത്തില്‍പ്പെട്ട ഛോട്ടാരാജന്, ഛോട്ടാ ഷക്കില്‍, ഇസാസ് തുടങ്ങിയവരുടെയെല്ലാം സ്ഥിതി ഇതുതന്നെയാണ്. ദാവൂദിന്റെ സഹായികളായ ഛോട്ടാരാജന് എട്ടും ഛോട്ടാ ഷക്കീലിന് ആറും വ്യാജ പാസ്പോര്‍ട്ടുകളാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പാസ്പോര്‍ട്ടുകളാണ് ഇവര്‍ക്കുള്ളത്. ജയിലില്‍ കഴിയുന്ന അധോലോക നായകന് അബു സലീമില്‍നിന്നു 12 വ്യാജ പാസ്പോര്ട്ടുകള് കണ്ടെത്തിയിരുന്നു.
വ്യാജ പാസ്പോര്‍ട്ടുണ്ടാക്കാന്‍ കൊള്ളസംഘങ്ങള്‍ വിവിധ രീതികളാണ് പ്രയോഗിക്കുന്നതെന്ന് ഡിജിപി പറഞ്ഞു. യഥാര്‍ത്ഥ പാസ്പോര്‍ട്ടിലെ ഫോട്ടോ മാറ്റി പകരം ഇവരുടെ ഫോട്ടോ പതിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യാജ രേഖകളും മറ്റും നല്കി പാസ്പോര്‍ട്ട് ഓഫീസിനെ കബളിപ്പിച്ച് നേടുന്നതാണ് മറ്റൊരു രീതി. ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നും വ്യാജ പാസ്പോര്ട്ടുകള് കൊള്ളസംഘങ്ങള്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ സ്ഫോടനക്കേസിലും നിരവധി കൊലക്കേസിലും പ്രതിയായ അബുസലിം കാമുകി മോണിക്ക ബേദിയുമായി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പോര്‍ച്ചുഗലിലേക്ക് പോകുമ്പോഴാണ് വിമാനത്താവളത്തില്‍വെച്ച് പിടിയിലായത്. അബു സലീമില്‍നിന്നും സന്തോഷ് ഷെട്ടിയില്‍നിന്നും നിരവധി പാസ്പോര്ട്ടുകള് പിടിച്ചെടുത്തിരുന്നതായി രാകേഷ് മരിയ കൂട്ടിച്ചേര്‍ത്തു. ഇവരെല്ലാം വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിക്കുന്നവരാണെങ്കിലും ഈ കണക്കുകള്‍ കൃത്യമാവണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: