തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രസ്വത്തിന്റെ മൂല്യനിര്‍ണയം സംബന്ധിച്ച് വിദഗ്ധസമിതി സുപ്രീംകോടതിയില്‍ ഇന്നലെ റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ട് കോടതി 29ന് പരിഗണിക്കും. മൂല്യനിര്‍ണയം സംബന്ധിച്ച് ഇതുവരെ ചെയ്ത കാര്യങ്ങളുടെ പുരോഗതി, ഭാവിയില്‍ ചെയ്യുന്ന കാര്യങ്ങള്‍, മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ് നല്കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നിവയും വിദഗ്ധ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും ക്ഷേത്രഭരണസമിതിയുടെയും രാജകുടുംബത്തിന്റെയും എല്ലാം സഹകരണം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
നേരത്തെ ക്ഷേത്രസ്വത്തുക്കള്‍ സൂക്ഷിക്കാന്‍ ആവശ്യമെങ്കില്‍ പുതിയൊരു നിലവറ നിര്‍മിക്കുന്ന കാര്യം കോടതി സൂചിപ്പിച്ചിരുന്നു. ആധുനിക സംവിധാനങ്ങളുള്ള സുരക്ഷാ അറ റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങളനുസരിച്ച് നിര്‍മിക്കാന്‍ തീരുമാനവും ഉണ്ടായി. എന്നാല്‍ പുതിയ നിലവറ നിര്‍മിക്കുന്നത് തല്ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സമിതി സുപ്രീംകോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ അറ നിര്‍മിക്കുമ്പോള്‍ അത് ക്ഷേത്രത്തിലെ പരമ്പരാഗത നിര്‍മിതികള്‍ക്ക് കേടു വരുത്തും. പാറക്കല്ലുകളും സുര്‍ക്കി മിശ്രിതവും ഉപയോഗിച്ചുള്ള നിര്‍മാണങ്ങളാണ് ക്ഷേത്രത്തിലേത്. പുരാവസ്തു പ്രാധാന്യമുള്ള ഇത്തരം നിര്‍മിതികള്‍ കേടുവരുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തല്ക്കാലം പുതിയ അറ വേണ്ടെന്ന നിലപാടെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ നിലപാടറിഞ്ഞ് അന്തിമതീരുമാനം എടുക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വത്ത് തിട്ടപ്പെടുത്തുന്ന വിദഗ്ധസമിതിയിലെ അംഗങ്ങളും അവരെ സഹായിക്കാന്‍ നിയുക്തരായ ക്ഷേത്രജീവനക്കാരെക്കുറിച്ചും ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വിദഗ്ധ സമിതി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് വിദഗ്ധ സമിതി ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇവരുടെ വ്യക്തിജീവിതം പരിശുദ്ധമല്ലെന്നും വിജിലന്‍സ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പെട്ടിട്ടുണ്ടെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഹരികുമാര്‍, പുരാവസ്തു അഡീഷണല്‍ ഡയറക്ടര്‍ റെജികുമാര്‍ എന്നിവരാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന വിദഗ്ധ സമിതി അംഗങ്ങള്‍. ഇതിനുപുറമെ ഏഴ് ക്ഷേത്രജീവനക്കാരുടെയും പശ്ചാത്തലം ശരിയല്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇവരെ ഒഴിവാക്കിക്കൊണ്ട് മൂല്യനിര്‍ണയവുമായി മുന്നോട്ടു പോകണമെന്ന നിര്‍ദേശമാണ് വിദഗ്ധ സമിതി സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തിലും കോടതിയുടെ അഭിപ്രായമനുസരിച്ചായിരിക്കും തീരുമാനം.
ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് മൂല്യനിര്‍ണയം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. വിഷു ആഘോഷവും കഴിഞ്ഞ് ഏപ്രില്‍ 16ന് മാത്രമേ ഇനി മൂല്യനിര്‍ണയം പുനരാരംഭിക്കൂ. അതിനു മുമ്പ് ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുമെന്നും ഇതിനായി ഐഎസ്ആര്‍ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതി സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: