മഹാരാജാവേ, പ്രഹ്ലാദന് സുധന്വാവിനോട് ചോദിച്ചു, സത്യം പറയാതിരിക്കുകയോ, അവാസ്തവമായ തീരുമാനം മനഃപൂര്‍വം കൈക്കൊള്ളുകയോ ചെയ്യുന്ന വക്താവിന്റെ ഗതിയെന്താണ്?
സുധന്വാവ് സപത്നിയുള്ള സ്ത്രീക്കും ചൂതില്തോറ്റവനും ഭാരം ചുമന്നു തളര്‍ന്നവനും രാത്രിയാകുമ്പോള്‍ ഏതു സ്ഥിതിയിലാകുന്നുവോ അതുതന്നെ സത്യവിരുദ്ധമായി ന്യായം പറയുന്നവനും സംഭവിക്കുന്നു.സത്യവിരുദ്ധമായ ന്യായം പറയുന്ന രാജാവ് നഗരത്തിനുള്ളില്‍ ഉപരോധിക്കപ്പെട്ട് വിശന്നു വലഞ്ഞ് അസംഖ്യം ശത്രുക്കളെ മുന്പില്ക്കാണുന്നു. അസത്യഭാഷണംകൊണ്ട് ഒരുമൃഗം ഹനിക്കപ്പെടുകയാണങ്കില് അഞ്ചുതലമുറയും, പശു ആണെങ്കില്‍ പത്തു തലമുറയും, കുതിരയാണങ്കില് നൂറു തലമുറയും, മനുഷ്യജീവന് ഹാനികരമാണ് സംഭവിക്കുന്നെങ്കില്‍ ആയിരം തലമുറയും നരകത്തില്‍ പതിക്കുന്നു. സ്വര്‍ണ്ണത്തിനുവേണ്ടി കളളം പറയുന്നവന് കഴിഞ്ഞുപോയതും ജനിക്കാന്‍ പോകുന്നതുമായ തലമുറകളെ നരകത്തില്‍ വീഴ്ത്തുന്നു. ഭൂമിക്കു വേണ്ടിയോ സ്ത്രീക്കുവേണ്ടിയോ കളളം പറയുന്നവന് തനിക്കുതന്നെ സര്‍വ്വനാശം വരുത്തിവയ്ക്കുന്നു.
വിദുരര്‍: അതുകൊണ്ടു രാജാവേ, അങ്ങു ഭൂമിക്കവേണ്ടി കള്ളം പറയരുത്.
മക്കളുടെ സ്വാര്‍ഥതയ്ക്കു വഴങ്ങി സത്യം പറയാതെ പുത്രന്മാരോടും മന്ത്രിമാരോടും കുടി നാശത്തില്‍ പതിക്കരുത്. ദേവന്മാര് ഇടയന്മാരെപോലെ വടിയെടുത്തു കാവല്‍ നില്ക്കുന്നില്ല. അവര്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശ്രേഷ്ഠമായ ബുദ്ധി പ്രദാനം ചെയ്യുന്നു. നന്മയില് മനസ്സുറപ്പിക്കുന്നതൊടെ മനുഷ്യരുടെ അഭീഷ്ടങ്ങളെല്ലാം സിദ്ധമാകുന്നു. കാപട്യം നിറഞ്ഞ പെരുമാറ്റം നരകത്തിലേക്കുളള വഴി തുറക്കുന്നു. മദ്യപാനം, കലഹം, സമുഹത്തോടു വിരോധം, ദമ്പതിമാരെ തമ്മില്‍ പിണക്കല്‍, കുടുംബാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കല്‍, രാജവിദ്വേഷം, സ്ത്രീപുരുഷന്മാര് തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയവയെല്ലാം ഉപേക്ഷിക്കപ്പെടേണ്ടവ ആണന്നുപറയപ്പെട്ടിരിക്കുന്നു.
കൈരേഖ നോക്കുന്നവര്‍, മോഷ്ടിച്ചു വില്ക്കുന്നവര്, ചൂതാട്ടക്കാരന്, വൈദ്യന്, ശത്രു, മിത്രം, സ്തുതിപ്ഠകന് എന്നീ ഏഴു വിഭാഗക്കാരെ സാക്ഷികളാക്കരുത്. അഗ്നിഹോത്രം, സ്വാധ്യായം, മൗനവ്രതം, യജ്ഞം എന്നിവ ആദരപൂര്‍വം ചെയ്യപ്പെട്ടാല്‍ ഭയനാശകങ്ങളാണ്. വീടിനു തീവയ്ക്കുന്നവന്‍, വിഷം ഊട്ടുന്നവന്, ജാരസന്തതിയുടെ സമ്പാദ്യംകൊണ്ടു ജീവിക്കുന്നവന്, സോമരസം വില്ക്കുന്നവന്, ആയുധം ഉണ്ടാക്കുന്നവന്, ഏഷണിക്കാരന്, മിത്രദ്രോഹി, പരസ്ത്രീ ലമ്പടന്, ഗര്‍ഭഛിദ്രം നടത്തുന്നവന്, മദ്യപനായ ബ്രാഹ്മണന്, ക്രൂര സ്വഭാവി, കാക്കയുടേതുപോലുള്ള ശബ്ദമുളളവന്‍, നാസ്തികന്, വേദനിന്ദകന്‍, കൈക്കൂലിക്കാരന്, പതിതന്‍, അഭയാര്‍ഥിയെ ഹിംസിക്കുന്ന ക്രൂരന് ഇവരെല്ലാം ബ്രഹ്മഹത്യപോലുളള പാപം ചെയ്യുന്നവരാണ്. എരിതീയില്‍ സ്വര്‍ണ്ണവും സദാചാരംകൊണ്ടു സജ്ജനവും പെരുമാറ്റം കൊണ്ടു സന്ന്യാസിയും ഭീകരാവസ്ഥയില്‍ ശൂരനും സാമ്പത്തിക പ്രതിസന്ധിയില്‍ ധീരനും ആപത്തില്‍ ശത്രുമിത്രങ്ങളും പരീക്ഷിച്ചറിയപ്പെടുന്നു.
വാര്‍ദ്ധക്യം സുന്ദരരൂപത്തെയും ആശ ധൈര്യത്തെയും മൃതി പ്രാണങ്ങളെയും ദോഷൈകദൃഷ്ടി ധര്മ്മാചരണത്തെയും ക്രോധം ഐശ്വര്യത്തെയും ദുര്‍ജ്ജനസംസര്‍ഗ്ഗം സത്സ്വഭാവത്തെയും കാമം ലജ്ജയെയും അഹങ്കാരം സര്‍വസ്വത്തെയും നശിപ്പിക്കുന്നു. ശുഭകര്‍മ്മങ്ങള്‍ കൊണ്ട് ഐശ്വര്യം ഉണ്ടാകുന്നു. പ്രാഗല്ഭ്യംകൊണ്ട് അതു വളരുകയും ചാതുര്യം കൊണ്ടു വേരുറക്കുകയും സംയമശീലംകൊണ്ട് സുരക്ഷിതമാവുകയും ചെയ്യുന്നു. വിശുദ്ധി, കുലീനത, ദമം, ശാസ്ത്രജ്ഞാനം, പരാക്രമം, മിതഭാഷണം, ഔദാര്യം, കൃതജ്ഞത ഈ എട്ടുഗുണങ്ങള്‍ മനുഷ്യര്‍ക്കു ശോഭാവഹമാണ്. യജ്ഞം, ദാനം, അധ്യയനം, തപസ്സ് ഇവ നാലും സജ്ജനങ്ങളെ പിന്തുടരുന്നു. ഇന്ദ്രിയനിഗ്രഹം, സത്യം, സാരള്യം, കോമളത, എന്നീ നാലെണ്ണത്തെ സജ്ജനങ്ങള്‍ പിന്തുടരുന്നു. യജ്ഞം, അധ്യയനം, ദാനം, തപസ്സ്, സത്യം, ക്ഷമ, ദയ, ലോഭമില്ലായ്മ ഇവ എട്ടും ധര്‍മ്മത്തിന്റെ എട്ടു വിധത്തിലുള്ള മാര്‍ഗങ്ങളായി പറയപ്പെട്ടിരിക്കുന്നു. ഇവയില്‍ ആദ്യം പറഞ്ഞ നാലെണ്ണത്തെ പലരും ഗമക്കുവേണ്ടി ആശ്രയിക്കാറുണ്ട്.
വൃദ്ധന്മാരില്ലാത്ത സഭ സഭയല്ല. ധാര്‍മ്മികകാര്യങ്ങള്‍ പറയാത്തവന് വൃദ്ധനല്ല. സത്യമില്ലാത്തതു ധര്‍മ്മമല്ല. കാപട്യം നിറഞ്ഞത് സത്യമല്ല. സത്യം, വിനയം, ശാസ്ത്രജ്ഞാനം, വിദ്യ, കുലീനത, ശീലം, ബലം, ധനം, ശൂരത, മധുരഭാഷണം പലവിധത്തില്‍ ഇവ പത്തും സ്വര്‍ഗ്ഗീയസുഖം നേടാനുളള ഉപായങ്ങളാണ്.
രാത്രികാലത്തു സുഖമായി വിശ്രമിക്കുവാന്‍ വേണ്ടി പകല്‍ മുഴുവന്‍ പണിയെടുക്കണം. വര്‍ഷക്കാലം സുഖമായി കഴിച്ചുകൂട്ടാനായി എട്ടുമാസം പരിശ്രമിക്കണം. വാര്‍ദ്ധക്യത്തില്‍ സുഖമായിരിക്കാന്‍ വേണ്ടി ചെറുപ്പകാലത്തു അധ്വാനിക്കണം. മരണശേഷം സുഖമായിരിക്കാന്‍ വേണ്ടി ജീവിതകാലം മുഴുവന്‍ പ്രയത്നിക്കണം. ദഹിച്ചുകഴിഞ്ഞാല്‍ ആഹാരത്തെയും, നിര്‍ദ്ദോഷമായി യൗവനം കഴിഞ്ഞിട്ടു സ്ത്രീയെയും, പോരില്‍ ജയം നേടിയശേഷം ശൂരനെയും, തത്ത്വജ്ഞാനം ലഭിച്ചശേഷം തപസ്വിയെയും ലോകം പ്രശംസിക്കുന്നു.
ദുഷ്ടന്മാരെ രാജാവും രഹസ്യമായി പാപം ചെയ്യുന്നവരെ സൂര്യപുത്രനായ യമരാജനും ശിക്ഷിക്കുന്നു. മഹര്ഷിമാരുടെയും നദികളുടെയും മഹാത്മാക്കളുടെ വംശത്തിന്റെയും സ്ത്രീകളുടെ ദുസ്വഭാവത്തിന്റെയും ഉറവിടം അറിയാനാവുകയില്ല. ബുദ്ധികൊണ്ടു ചിന്തിച്ചു ചെയ്യുന്ന കര്‍മ്മങ്ങള്‍ അത്യുത്തമങ്ങളാകുന്നു. കൈയൂക്കു കൊണ്ടു ചെയ്യുന്നതു മധ്യമരീതിയിലും തുടകള്‍ കൊണ്ട് പെയ്യുന്നത് നീചരീതിയിലും പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: