കണ്ണൂരിലെ അപകടകാരികളായ ജയരാജത്രയങ്ങളില്‍ സമര്‍ത്ഥനാണ് വ്യവസായമന്ത്രി ഇ.പി. ജയരാജന്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റാകാന്‍ അവസരം ലഭിച്ച ജയരാജന് എന്നും വിവാദങ്ങളുടെ കൂട്ടുകാരനാണ്.
എം.വി രാഘവന്റെ ആശ്രിതനായി ഡിവൈഎഫ്ഐയിലും പാര്‍ട്ടിയിലും ശക്തനായ ജയരാജന്, പിന്നീട് പാര്‍ട്ടിയില്‍ രാഘവന്റെ മുഖ്യ എതിരാളിയായി. ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജയരാജന് നേരത്തെ കണ്ണൂര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുമതലയുണ്ടായാലും ഇല്ലെങ്കിലും പാര്‍ട്ടിക്കുവേണ്ടി ധനസമാഹരണം നടത്തുന്നതില്‍ ജയരാജനുള്ള സാമര്‍ത്ഥ്യം മറ്റാര്‍ക്കുമില്ല. അതുകൊണ്ടുതന്നെ ജയരാജന് എന്തുചെയ്താലും പാര്‍ട്ടിയുടെ സംരക്ഷണം ഉറപ്പാണ്. പക്ഷേ, ഇപ്പോള്‍ നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും വെറും പാര്‍ട്ടിക്കാര്യമല്ലാത്തതിനാല്‍ തൂങ്ങും.
മുന്‍മന്ത്രിയും ലോക്സഭാംഗവുമായ ജയരാജന്റെ ഭാര്യാസഹോദരി പി.കെ. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ (പി.കെ.സുധീര്‍) കെഎസ്ഐഇ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്) മാനേജിംഗ് ഡയറക്ടറാക്കാന്‍ തീരുമാനിച്ചത് മാത്രമല്ല, വേറെയും ആശ്രിത നിയമനങ്ങള്‍ മൂടിവയ്ക്കാനാവില്ല. നിയമനങ്ങളെ ജയരാജന് ന്യായീകരിക്കുകയും പല പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും തന്റെ ബന്ധുക്കള്‍ ഉണ്ടായിരിക്കാമെന്നു പറയുകയും ചെയ്തത് പാര്‍ട്ടിക്കകത്ത് വലിയ കോളിളക്കമാണുണ്ടാക്കിയത്. പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതിനെ തുടര്‍ന്നാണ്, നിയമനം റദ്ദാക്കിയത്. ജയരാജന്റെ നിയമനം ഗൗരവമുള്ളതാണെന്ന് കൂടി മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുകയാണ്. വി.എസ്. അച്യുതാനന്ദനും വിഷയത്തെ പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷേ അതിനെ അനുകൂലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ജയരാജന് ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്‍ഡ് സെറാമിക്സില്‍ ജനറല്‍ മാനേജരായി നിയമിച്ചതും, നായനാരുടെ മകള്‍ ഉഷയുടെ മകന് സൂരജിനെ കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോയില്‍ എംഡിയായി നിയമിച്ചതും കോലിയക്കോട് കൃഷ്ണന് നായരുടെ മകന് ഉണ്ണികൃഷ്ണനെ കിന്‍ഫ്രയില്‍ ജനറല്‍ മാനേജരാക്കിയതുമെല്ലാം സിപിഎം പോരിന് ആക്കംകൂട്ടി. മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചാണ് ഐഎഎസ്സുകാര്‍ ചുമതല വഹിക്കുന്ന കെഎസ്ഐഇ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് സുധീര്‍ നമ്പ്യാരെ കൊണ്ടുവന്നത്.
വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിയമിക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനം നിലവിലുണ്ട്. യോഗ്യതയുള്ളവരെ കണ്ടെത്താന്‍ അഭിമുഖ പരീക്ഷ നടത്തുന്നത് പബ്ലിക്ക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് ആണ്. എന്നാല്‍ ബോര്‍ഡ് തയ്യാറാക്കിയ യോഗ്യരായവരുടെ പട്ടിക പുറത്തു വരുന്നതിനുമുന്നേ പല പൊതുമേഖലാ സ്ഥാപനങ്ങളിലും എംഡിമാരെ നിയമിച്ചു.
ബോര്‍ഡിനെ കൊണ്ട് പ്രഹസനം നടത്തിച്ച്, സ്വന്തക്കാരെയും ബന്ധുക്കളെയും പ്രതിഷ്ഠിച്ചു. താനൊന്നുമറിഞ്ഞില്ലെന്ന് ഭാവിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അറിഞ്ഞുകൊണ്ടുതന്നെയാണ് ജയരാജന് നടത്തിയ നിയമനങ്ങള്‍. എല്ലാം പാര്‍ട്ടി അറിഞ്ഞുകൊണ്ടേ നടക്കാറുള്ളൂ എന്ന് വ്യക്തമാക്കാനാണ് പി.കെ.ശ്രീമതി ഫേസ് ബുക്കില്‍ കുറിപ്പിട്ടത്. താന്‍ മന്ത്രിയായിരുന്നപ്പോള്‍ മരുമകളെ സ്റ്റാഫില്‍ നിശ്ചയിച്ചത് പാര്‍ട്ടിയുടെ അറിവോടെ എന്ന് വെളിപ്പെടുത്തിയ ശ്രീമതി മകന്റെ നിയമനത്തെക്കുറിച്ച് മിണ്ടിയില്ല.
കഴുത്തില്‍ വെടിയുണ്ടയുമായി നിയമസഭയിലെത്തിയെന്നവകാശപ്പെടുന്ന ജയരാജന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ പോലും കൃത്യതയില്ല. 2011 ല്‍ എസ്എസ്എല്‍സി യോഗ്യത രേഖപ്പെടുത്തി. എന്നാലിപ്പോള്‍ പ്രീഡിഗ്രിയും ഇലക്ട്രീഷ്യന് ഡിപ്ലോമയുമുണ്ടെന്നാണ് രേഖ. കര്‍ഷകസംഘത്തിന്റെയും നേതാവായ ജയരാജന് കണ്ണൂര്‍ കണ്ണപുരത്ത് വീടുവച്ചത് പാര്‍ട്ടിക്ക് ഏറെ തലവേദനയുണ്ടാക്കിയതാണ്. യന്ത്രം ഉപയോഗിച്ച് ചെങ്കല്ലുവെട്ടുന്നതിനെതിരെ സിഐടിയു കണ്ണൂര്‍ ജില്ലയില്‍ ശക്തമായ സമരം നടത്തുമ്പോഴാണ് ‘യന്ത്രക്കല്ലു’പയോഗിച്ച് ലക്ഷങ്ങള്‍ ചെലവാക്കി വീടുനിര്‍മ്മിച്ചത്.
കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് അലക്കിതേയ്ക്കാത്ത കുപ്പായവുമിട്ട് നടന്നാല്‍ പാര്‍ട്ടിക്ക് ആളെകിട്ടില്ലെന്ന നവവിപ്ലവ വ്യാഖ്യാനം ചമച്ച ജയരാജന് മന്ത്രിയായശേഷമാണ് ശരിക്കും വിപ്ലവം നയിച്ചത്. ബോക്സിംഗ് താരം മുഹമ്മദ് അലി മരിച്ചപ്പോള്‍ കേരളത്തിന് സ്വര്‍ണമെഡല്‍ നേടിത്തന്ന വ്യക്തി എന്നാണ് അനുശോചനസന്ദേശത്തില്‍ പറഞ്ഞത്. അനുജന് നിയമനം നല്കി എന്ന കാരണത്താല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഞ്ജു ബോബി ജോര്‍ജ്ജിനെ പുകച്ചുചാടിച്ച് പേരെടുത്ത മന്ത്രിയാണ് ജയരാജന്.
അഴിമതി തന്റെ വകുപ്പില്‍ അനുവദിക്കില്ലെന്ന് പ്രസ്താവിച്ച് ഫെയിസ് ബുക്കിലടക്കം സഖാക്കളെകൊണ്ട് പൊങ്കാല ഇടുവിച്ച മന്ത്രി ഇത്രവേഗം ആറാട്ടിനിറങ്ങുമെന്ന് ആരും കരുതിയില്ല. സ്വജനപക്ഷപാതം നടത്തിയതിന്റെ പേരില്‍ ജയരാജന് മാത്രമല്ല, മന്ത്രിസഭയാകെ കെട്ടുനാറുകയാണ്. അല്പമെങ്കിലും ധാര്‍മ്മികതയും നൈതികതയും അവശേഷിക്കുന്നുവെങ്കില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് പുറത്താക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: