തമിഴര്‍ ‘നമ്മ ആള്’ എന്ന് പറയാറുണ്ടല്ലോ. ഇതാണ് കമ്യൂണിസ്റ്റുകളുടെയും സമീപനം. അവര്‍ക്ക് തെറ്റ് പറ്റാറില്ല. പറ്റിയാല്‍ ന്യായീകരിക്കും. നേതാക്കള്‍ തെറ്റ് ചെയ്താല്‍ ‘ആനാലും എന്പിള്ളയല്ലവ’ എന്നതായിരിക്കും പാര്‍ട്ടിയിലെ തലതൊട്ടപ്പന്മാരുടെ മനോഭാവം. പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ നിയമനങ്ങള്‍ സ്വന്തക്കാര്‍ക്ക് മാത്രം. ഇത് അടിസ്ഥാനനിലപാടാണ്.
വിപ്ലവം കമ്യൂണിസ്റ്റുകള്‍ക്ക് സ്വാര്‍ത്ഥത്തിന്റെ പര്യായമാണ്. തൊഴിലാളികള്‍ സ്വന്തം ആളുകള്‍. എല്ലാം അവര്‍ക്ക് മാത്രം. സോവിയറ്റ് യൂണിയന് തകരാനുണ്ടായ ഒരു കാരണം തൊഴിലാളികള്‍, തൊഴിലാളികള്‍ എന്ന് പറഞ്ഞ് മറ്റുള്ളവരെ അവഗണിച്ചതിനാലാണെന്ന് റഷ്യന്‍ ചിന്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിന്റെ കാര്യമെടുത്താല്‍ ഇടതുമുന്നണിക്ക് അധികാരം ലഭിക്കുമ്പോഴൊക്കെ കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, സംഗീതനാടക അക്കാദമി, കലാമണ്ഡലം എന്നിവയില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കുന്നു. ഈ മനോഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഇപ്പോള്‍ സിപിഎമ്മിലുമുണ്ടാകുന്നത്.
തൊഴിലാളി വര്‍ഗസര്‍വാധിപത്യം പറഞ്ഞു നടക്കുന്നവര്‍ നടപ്പാക്കുന്നത് സ്വജനപക്ഷപാതമാണ്. ഇങ്ങനെ ചെയ്യുന്നതില്‍ യാതൊരു കുറ്റബോധവുമില്ലാത്തവരാണ് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ളത്.
ആശയപാപ്പരത്തം അനുഭവിക്കുന്നവരാണെങ്കിലും കേരളത്തിലെ ഏറ്റവും സംഘടിത ശക്തി കമ്യൂണിസ്റ്റുകളാണ്. പ്രചാരവേലയില്‍ അവര്‍ മുന്നിട്ടുനില്‍ക്കുന്നു. ഗ്രാമങ്ങള്‍തോറും പാര്‍ട്ടി ഓഫീസുകള്‍, സഹകരണ സംഘങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ അവര്‍ക്കുണ്ട്. അധികാരത്തിലേറിയാല്‍ പോലിസിനെപ്പോലും അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണ്.
കേരളത്തിലെ മേയര്‍മാരെല്ലാം ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണെന്നത് അധികമാരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. അധികാരം തന്നിഷ്ടംപോലെ പ്രയോഗിക്കാന്‍ ഇതുവഴി സാധിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ സംവിധാനം ‘ശരകൂടം’പോലെയാണ്. ഈ സത്യങ്ങള്‍ കാണാതിരുന്നാല്‍ കേരളത്തിന്റെ ഭാവി ഇനിയും ഇരുണ്ടുപോയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: