ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി ഇ.പി. ജയരാജനെതിരായ പരാതിയില്‍ വിജിലന്‍സ് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടും. പരാതിയുടെ വിശദാംശങ്ങളും അന്വേഷണത്തിന്റെ ആവശ്യകതയും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തും.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ജയരാജനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. എംപി ശ്രീമതിയുടെ മകന് പി.കെ. സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയിട്ടുണ്ടെങ്കിലും നിയമോപദേശം തേടും.
നിയമന ഉത്തരവ് റദ്ദാക്കിയെങ്കിലും അഴിമതി, സ്വജനപക്ഷപാതം എന്നീ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കേസെടുക്കാമെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കുന്ന പ്രാഥമിക നിയമോപദേശം. സമാനമായ മറ്റു ചില കേസുകളില്‍ ഇടപെട്ട ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തമായ നിയമോപദേശം മുമ്പ് നല്‍കിയിട്ടുണ്ട്. പരാതിയുടെ വിശദാംശങ്ങള്‍ ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയെ ഇന്നോ നാളെയോ ഡയറക്ടര്‍ നേരില്‍കാണും. അതിനുശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ.
ജയരാജനെതിരായ ആരോപണം ഗൗരവകരമായി പരിശോധിച്ച് തിരുത്തല്‍ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജയരാജനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: