അടുപ്പക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഉന്നത നിയമനം തരപ്പെടുത്തുന്ന ഇടതുസര്‍ക്കാരിന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും അലങ്കാരമാകുന്നു. കാഷ്യൂ കോര്പ്പറേഷന്, കാപ്പക്സ്, മത്സ്യഫെഡ് എന്നിവയുടെയെല്ലാം തലപ്പത്തെ നിയമനങ്ങളാണ് വിവാദമാകുന്നത്.
അഴിമതിയുടെ കൂത്തരങ്ങായി മാറിയ കാഷ്യൂകോര്‍പ്പറേഷന്റെ തലപ്പത്ത് അഴിമതിക്ക് പേരുകേട്ട ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടാണ് മേഴ്സിക്കുട്ടിയമ്മയുടെ സ്വജനപക്ഷപാതത്തിന് തുടക്കം കുറിച്ചത്. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ എട്ടുമാസം മാത്രമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് കാഷ്യുകോര്പ്പറേഷന് എംഡി ടി.എഫ്.സേവ്യര്‍. പോലീസിലിരിക്കെ കൈക്കൂലിയുടെ പേരില്‍ അഞ്ഞൂറാന് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടയാളാണ് ഇദ്ദേഹം. സേവ്യറിന്റെ നിയമനത്തിനെതിരെ ശക്തികുളങ്ങരയിലെ പാര്‍ട്ടിക്കാരും എസ്എഫ്ഐ മുന്‍ജില്ലാപ്രസിഡന്റ് സുനിലും പരസ്യമായി രംഗത്തുവന്നിരുന്നു.
സുനില്‍ പ്രസിഡന്റായിരിക്കെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന കെ.എന്‍.ബാലഗോപാലാണ് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി. പാര്‍ട്ടിക്കുള്ളില്‍നിന്ന് ഇത്രയേറെ എതിര്‍പ്പുണ്ടായിട്ടും മന്ത്രിയുടെ താല്പര്യത്തിന് മുഖ്യമന്ത്രി വഴങ്ങുകയായിരുന്നു. കെഎസ്എഫ്ഇ റീജിയണല്‍ മാനേജരായിരുന്ന ലോറന്‍സ് ഹാരോള്ഡിനെയാണ് മേഴ്സിക്കുട്ടിയമ്മ മത്സ്യഫെഡ് എംഡിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. പ്രമുഖ ഐസ് പ്ലാന്റ് ഉടമയുടെ മരുമകനാണ് ലോറന്‍സ്.എംഎ ബേബിയുമായുള്ള അടുപ്പവും ഹാരോള്‍ഡിന്റെ നിയമനത്തിന് പിന്നിലുണ്ട്.
കാപ്പക്സ് എംഡിയായി നിയമിതനായ രാജേഷിന്റെ അധികയോഗ്യത മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും സിഐടിയു നേതാവുമായ തുളസീധരക്കുറുപ്പിന്റെ അടുപ്പക്കാരനാണെന്നതാണ്. ഇയാള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ നിരവധിയാണ്. വി.എസ്.സര്‍ക്കാരിന്റെ കാലത്ത് കുറുപ്പ് കാപ്പക്സിന്റെ ചെയര്മാനായിരുന്നപ്പോള് രാജേഷ് എംഡിയായിരുന്നു. അപ്പോള്‍ മുതലുള്ള വിശ്വാസ്യതയാണ് നിലവിലെ സ്ഥാനലബ്ദിയുടെ രഹസ്യം.
അക്കാലത്ത് തോട്ടണ്ടി വാങ്ങലിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടയാളാണ് രാജേഷ്. മേഴ്സിക്കുട്ടിയമ്മയുടെ നിയമനം ബന്ധുത്വം മാത്രമല്ല സാമ്പത്തികവും ഘടകമായിട്ടുണ്ടാകാമെന്നാണ് പാര്‍ട്ടിക്കുള്ളില്‍നിന്നു കിട്ടുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: