കൊച്ചി: ഇ.പി. ജയരാജന് നിയമവിരുദ്ധമായി നിയമനം നടത്തിയതിനെതിരെ ഹൈക്കോടതിയില്‍ ക്വോ വാറന്റോ റിട്ട് ഹര്‍ജി വന്നേക്കും. അത് ഫയലില്‍ സ്വീകരിച്ചാല്‍, ജയരാജന് രാജിവയ്ക്കേണ്ടിവരും.
അങ്ങനെ രാജിവെച്ചാല്‍, പാര്‍ട്ടി ചോദിക്കാതെ തന്നെ രാജി എന്ന ഗുണം പാര്‍ട്ടിക്കുണ്ടാകും. പ്രഥമദൃഷ്ട്യാ കേസുണ്ട് എന്നു കോടതി പറഞ്ഞാല്‍ മതി. ഭരണഘടനാ ലംഘനം ജയരാജന് നടത്തിയിട്ടുണ്ട്. സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞതിനപ്പുറമാണ്, ഇവിടെ കാര്യങ്ങള്‍.
‘സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണം’ എന്ന് ഷേക്സ്പിയര് പറഞ്ഞതായി, കെമാല്‍ പാഷ ആ വാചകം ഉദ്ധരിച്ചപ്പോള്‍, ഒരു പ്രമുഖ പത്രം എഴുതുകയുണ്ടായി; അല്ല. വിചാരണക്കിടയില്‍ സീസര്‍, ക്ലോഡിയസിനെതിരെ തെളിവൊന്നും നല്‍കിയില്ല; അയാളെ വിട്ടയച്ചു. എന്നിട്ടും, പോംപിയെ, സീസര്‍ ഉപേക്ഷിച്ചു. ”എന്റെ ഭാര്യ ഒരിക്കലും സംശയിക്കപ്പെടാന്‍ ഇടവരരുത്,” സീസര്‍ പറഞ്ഞു. ഇതില്‍ നിന്നാണ്, ആ പഴമൊഴി ഉണ്ടായത്.
ജയരാജന് ചെയ്തത്, സാമാന്യനീതിക്കു നിരക്കാത്ത പ്രവൃത്തിയാണ്. സ്വജനപക്ഷപാതം എന്ന കുറ്റമാണ്. ക്വോ വാറന്റോയില് കോടതി പരാമര്‍ശമുണ്ടായി രാജിവെച്ചാല്‍, സത്യപ്രതിജ്ഞാ ലംഘനം, സ്വജനപക്ഷപാതം തുടങ്ങി പല കുറ്റങ്ങളില്‍ നിന്നും തല്ക്കാലം രക്ഷപ്പെടാം. മോഷ്ടിച്ച പണം തിരികെ കൊടുത്താല്‍, മോഷണം ഇല്ലാതാവുന്നില്ല. അതുപോലെ, എന്തൊക്കെ ചെയ്താലും, ജയരാജന്റെ കുറ്റം നിലനില്ക്കും. ഇത്രയൊക്കെ എം.കെ. ദാമോദരന്‍, പിണറായിയോടു പറഞ്ഞുകാണും.
‘ക്വോ വാറന്റോ’ എന്ന ലാറ്റിന്‍ പദത്തിനര്‍ത്ഥം, ‘എന്തധികാരത്തിന്റെ അടിസ്ഥാനത്തില്‍’ എന്നാണ്. ഒരു വ്യക്തിയുടെയോ പൊതു ഓഫീസിന്റെയോ അവകാശത്തിന്റെ നിയമസാധുതയാണ്, ഇവടെ പരിശോധിക്കുക. അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരാളെ തടയുകയാണ് ഇതില്‍ വിവക്ഷിക്കുന്നത്. പൊതു ഓഫീസിനെ ആരും അട്ടിമറിക്കാതിരിക്കാനാണ്, ഇത്. ഇത് പൊതു ഓഫീസുകള്‍ക്കു മാത്രമാണ്, ബാധകം.
ഇംഗ്ലണ്ടില്‍ തന്റെ പിതാവ് ഹെന്റി മൂന്നാമന് രാജാവിന്റെ ഭരണകാലത്ത് നഷ്ടപ്പെട്ട വസ്തുവകകളും അവകാശങ്ങളും എഡ്വേര്‍ഡ് ഒന്നാമന് തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങളിലാണ്, ക്വോ വാറന്റോയുടെ വേര്. 1278-1294 കാലത്ത്, എന്തടിസ്ഥാനത്തിലാണ് (ക്വോ വാറന്റോ) പ്രഭുക്കള്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്, അവര്‍ അധികാരം പ്രയോഗിക്കുന്നത് എന്ന തിട്ടൂരം രാജ്യമാകെ അയച്ചു. അവര്‍ തന്നെ കോടതി നടത്തി കാശുണ്ടാക്കിയിരുന്നു. ആദ്യം രാജാവ്, രേഖകള്‍ ചോദിച്ചു. അതില്‍ പ്രതിഷേധമുണ്ടായപ്പോള്‍, 1189 മുതല്‍ കൈശം വച്ചതൊക്കെ അദ്ദേഹം സാധുവാക്കി. പിന്നീട്, ക്വോ വാറന്റോ ഒരു കോടതി ഉത്തരവായി- അധികാരത്തിനു തെളിവു കാട്ടണം. ഒരാള്‍ ഒരു സ്ഥാനത്തിരിക്കുന്നത് എന്നതിനു തെളിവു കാട്ടണം.
ചരിത്രത്തില്‍ ‘ക്വോ വാറന്റോ’ സ്ഥാനം പിടിച്ചത്, 1683 ല്‍ ചാള്‍സ് രണ്ടാമന്, ലണ്ടന്‍ കോര്‍പറേഷനെതിരെ നടപടി എടുത്തപ്പോഴാണ്. ലണ്ടന്‍ നഗരത്തിനു നല്കിയ എല്ലാ അവകാശവും രാജകീയ കോടതി തിരിച്ചുപിടിച്ചു. 1689 ലെ വിപ്ലവത്തിനുശേഷം , ക്വോ വാറന്റോ ജഡ്ജ്മെന്റ് റിവേഴ്സല്‍ ആക്ട് വഴി, ഈ വിധി റദ്ദാക്കി.
ക്വോ വാറന്റോ അല്ലാതെ, മറ്റ് നാലു റിട്ടുകളാണ്, ഇന്ത്യന്‍ ഭരണഘടനയിലുള്ളത്: ഹേബിയസ് കോര്‍പസ്, മന്‍ഡാമസ്, പ്രോഹിബിഷന്‍, സെര്ട്ടിയൊറാറി.
ആളെ ഹാജരാക്കലാണ്, ഹേബിയസ് കോര്‍പസ്. ചെയ്യേണ്ട ജോലി ചെയ്യാതിരിക്കുമ്പോള്‍, സ്ഥാപനത്തോട് അതു ചെയ്യാനാവശ്യപ്പെടുന്നതാണ്, മന്‍ഡാമസ്. കീഴ്ക്കോടതികളെ തടയുന്നതാണ്, പ്രോഹിബിഷന്‍. കീഴ്ക്കോടതിയില്‍ നിന്ന്, മേല്‍ക്കോടതിയിലേക്ക് കേസ് മാറ്റുന്നതാണ്, സെര്ട്ടിയൊറാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: