കോഴിക്കോട്: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എംപിയുമായ പി.കെ. ശ്രീമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ മന്ത്രിയായിരിക്കെ മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയോടെയാണെന്ന ശ്രീമതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചതല്ല സ്ഥാനക്കയറ്റം നല്‍കിയതാണ് പാര്‍ട്ടി ഇടപെട്ട് റദ്ദ് ചെയ്തതെന്നായിരുന്നു മറുപടി. സ്ഥാനക്കയറ്റം നല്‍കിയത് അനുചിതമായത് കൊണ്ടാണ് പാര്‍ട്ടി ഇടപെട്ടത്. ആ ഘട്ടത്തില്‍ നിയമനക്കാര്യം വരെ പരിശോധിക്കേണ്ടിവന്നെന്നും പിണറായി പറഞ്ഞു.
പിണറായിയുടെ മറുപടി ഇങ്ങനെ ” പാര്‍ട്ടി സമ്പ്രദായമനുസരിച്ച് മന്ത്രിയുമായി ബന്ധപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളില്‍ മൂന്ന് പേരെ നിയമിക്കാന്‍ അതത് മന്ത്രിമാര്‍ക്ക് അവകാശമുണ്ട്. അതില്‍ ഒന്ന്, ഡ്രൈവര്‍മാരില്‍ ഒരാള്‍. വീട്ടിലുള്ള ഫോണെടുക്കാന്‍ വീടിനകവുമായി ബന്ധപ്പെടുന്ന ഒരാള്‍. വീടിനകത്തുണ്ടാകേണ്ട കുക്ക്. അതില്‍ ആരെ നിയമിക്കുന്നു എന്നത് പാര്‍ട്ടി തീരുമാനിക്കുന്നതല്ല. മന്ത്രിയാണ് തീരുമാനിക്കേണ്ടത്. അക്കാലത്തെ പ്രശ്നത്തില്‍ മകന്റെ ഭാര്യയെ നിശ്ചയിച്ചത് പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ല, അറിവോടെയല്ല.
പാര്‍ട്ടി അറിയേണ്ട കാര്യവുമില്ല. മകന്റെ ഭാര്യക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോഴാണ് അത് ശ്രദ്ധയില്‍പ്പെടുന്നത്. അത് അനുചിതമായതുകൊണ്ട് റദ്ദു ചെയ്തു. ആശയക്കുഴപ്പത്തിന്റെ പ്രശ്നമില്ല. പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള നിയമനമല്ലത്. ബന്ധപ്പെട്ട മന്ത്രിക്ക് നിയമിക്കാന്‍ അവകാശമുള്ള പോസ്റ്റില്‍ അവര്‍ നിയമിച്ചതാണ്. അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് അനുചിതമായ നടപടിയായിരുന്നു. ആ ഘട്ടത്തില്‍ നിയമനക്കാര്യമടക്കം പരിശോധിച്ചപ്പോള്‍ നിയമനം റദ്ദുചെയ്യേണ്ടതാണെന്ന പാര്‍ട്ടി തീരുമാനിച്ചുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: