കണ്ണൂര്‍: എം.വി.രാഘവന്റെ പ്രഖ്യാപിത ശത്രുവിന്, രാഘവന്റെ തട്ടകത്തില്‍ തന്നെ പതനം. പാപ്പിനിശേരി ലോക്കല്‍ കമ്മിറ്റിയുടെ പരാതിയിലാണ്, രാഘവന്റെ പതനം തുടങ്ങിയത്; ജയരാജന്റെ വീടുനില്‍ക്കുന്ന പാപ്പിനിശേരിയിലെ ലോക്കല്‍ കമ്മിറ്റിയാണ്, ഇക്കുറി ജയരാജനെതിരെ തന്നെ പരാതി ഉയര്‍ത്തിയിരിക്കുന്നത്.
ഡിവൈഎഫ്ഐയുടെ സ്ഥാപക പ്രസിഡന്റാണ്, ജയരാജന്. 1980 ല്‍ ലുധിയാനയില്‍ നടന്ന ദേശീയ സമ്മേളനത്തിലാണ് ജയരാജന് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ഡിവൈഎഫ്ഐയുടെ ചുമതലയുണ്ടായിരുന്ന രാഘവന്, 1982 ലെ സമ്മേളനത്തില്‍, ഇംഗ്ലീഷറിയില്ല എന്നുപറഞ്ഞ് ജയരാജനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി വൈസ് പ്രസിഡന്റാക്കി. എം.വിജയകുമാര്‍ പ്രസിഡന്റായി. പി.കെ.ശ്രീമതിയോട് രാഘവനുണ്ടായിരുന്ന പ്രത്യേക മമത, ജയരാജന് ഇഷ്ടമായിരുന്നില്ല. രാഘവന് പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍, ജയരാജന് ഒരിടത്തും എത്തില്ലായിരുന്നു.
ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ (പാസായില്ല) ജയരാജന്, ബി.എം.കൃഷ്ണന് നമ്പ്യാരുടെയും ഇ.പി.പാര്‍വതി അമ്മയുടെയും മകനാണ്. 1991-’96 ലും 2011 മുതല്‍ ഇതുവരെയും എംഎല്‍എ. മട്ടന്നൂരിന്റെ പ്രതിനിധി. കേരള കര്‍ഷകസംഘം പ്രസിഡന്റും ‘ദേശാഭിമാനി’ ജനറല്‍ മാനേജരുമായിരുന്നു. 1950 മെയ് 28 ന് ഇരിണാവില്‍ ജനനം.
സാധാരണ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു സംസ്ഥാന പ്രതിനിധി സംഘത്തെ നയിക്കുന്നയാള്‍ കേന്ദ്രകമ്മിറ്റി അംഗമാകും; ഈ വഴിക്കാണ്, പിണറായി വിജയന് 2002 ലെ ദല്‍ഹി പാര്‍ട്ടി കോണ്‍ഗ്രസില്‍, ജയരാജനെ കേന്ദ്രകമ്മിറ്റി അംഗമാക്കിയത്.
ജയരാജന് പാപ്പിനിശേരിയില്‍ 25 ലക്ഷം രൂപ മുടക്കി വീടുവച്ചത് വിവാദമായപ്പോള്‍, ”അന്തസ്സായി വീടെടുക്കാന്‍ അത്രയാകും” എന്നുപറഞ്ഞു തുണച്ചത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി, അച്യുതാനന്ദന്. പിന്നീട് അച്യുതാനന്ദനെ ഒതുക്കാന്‍, ജയരാജന്, വിജയന്റെ വലംകൈയായി.
‘ദേശാഭിമാനി’ ജനറല്‍ മാനേജരായപ്പോള്‍, ആദ്യം ജയരാജന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് ഇന്നോവ. ആ സ്ഥാനത്തിരുന്ന് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് വാങ്ങിയ രണ്ടുകോടി രൂപ തിരിച്ചുകൊടുക്കേണ്ടിവന്നു; പാലക്കാട്, പാര്‍ട്ടിയിലെ വൃത്തികേടുകള്‍ തിരുത്താന്‍ പ്ലീനം നടക്കുമ്പോള്‍ ‘ദേശാഭിമാനി’ യില്‍ കൊലക്കേസ് പ്രതി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വന്നു. മലബാര്‍ സിമന്റ്സും ക്ലേയുമൊക്കെ ബന്ധിപ്പിച്ച് ജയരാജനെതിരെ വിവാദമുണ്ടാകുമ്പോള്‍, ഒരദൃശ്യ ചാക്ക് എവിടെയോ ഉണ്ട്. മലബാര്‍ സിമന്റ്സ് കാലിച്ചാക്കുകള്‍ ലേലത്തിനെടുത്ത് മറ്റിടപാടുകളില് ഏര്‍പ്പെട്ടാണ്, ചാക്ക് രാധാകൃഷ്ണന് കൊഴുത്തത്.
അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിലെ കായികതാരമാക്കിയായിരുന്നു, കായികമന്ത്രി ഇ.പി.ജയരാജന്റെ അനുസ്മരണം. മനോരമ ന്യൂസിന് നല്കിയ പ്രതികരണത്തിലാണ് ‘ഒട്ടേറെ സ്വര്‍ണ മെഡല്‍ നേടി കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തിയ’ മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ കായിക കേരളത്തിന്റെ ദുഃഖം മന്ത്രി ഇങ്ങനെ അറിയിച്ചത്:
”മുഹമ്മദാലി അമേരിക്കയില്‍ വച്ച് മരിച്ചു എന്ന വാര്‍ത്ത ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. കേരളത്തിലെ കായികരംഗത്ത് പ്രഗത്ഭനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്വര്‍ണമെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തി ലോകരാഷ്ട്രങ്ങള്‍ക്കിടയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലുള്ള കായിക കേരളത്തിന്റെ ദുഃഖം ഞാന്‍ അറിയിക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: