കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം നവരാത്രി ആഘോഷ നിറവില്‍. പ്രധാന ചടങ്ങായ പുഷ്പ രഥോത്സവം മഹാനവമി ദിനമായ ഇന്ന് വൈകീട്ട് 5.05നും എഴുത്തിനിരുത്തല്‍ വിജയദശമി ദിനമായ നാളെ പുലര്‍ച്ചെ നാലു മുതലും നടക്കും. നാലുവര്‍ഷമായി രാത്രിയില്‍ നടക്കുന്ന പുഷ്പ രഥോത്സവം ഇത്തവണ പകലാണ്.
ആദ്യക്ഷരം കുറിക്കാന്‍ നൂറുകണക്കിന് കുരുന്നുകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തികൊണ്ടിരിക്കുകയാണ്. താമസ സ്ഥലങ്ങളെല്ലാം നിറഞ്ഞു. മലയാളികളാണ് കൂടുതലായി എത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ക്ഷേത്ര നടതുറക്കും. വൈകീട്ട് നാലിന് തന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മ്മികത്വത്തില്‍ ശ്രീകോവിലിനുള്ളിലെ സുഹാസിനി പൂജയ്ക്കും ക്ഷേത്രത്തിനു അകത്തും പുറത്തുമുള്ള ശിവേലി എഴുന്നള്ളത്തിനുശേഷമാണ് ക്ഷേത്രത്തിനുള്ളില്‍ നിന്നും ദേവീ വിഗ്രഹം പുറത്തേക്കെഴുന്നള്ളിക്കുക. ചുറ്റമ്പലത്തിനുള്ളില്‍ പുഷ്പാലകൃതമായ രഥത്തിലേക്ക് വിഗ്രഹമേറ്റി പൂജയ്ക്കുശേഷം രഥം വലി ആരംഭിക്കും. നാളെ പുലര്‍ച്ചെ നാലിന് സരസ്വതി മണ്ഡപത്തിനുസമീപത്തെ യാഗശാലയിലാണ് എഴുത്തിനിരുത്തല്‍.
സരസ്വതി മണ്ഡപത്തിന് സമീപം പ്രത്യേക വഴിപാട് കൗണ്ടര്‍ തുടങ്ങി. ജഗതാംബിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിക ഹെല്‍ത്ത് സെന്റര്‍ ആരംഭിച്ചു. ഇന്നലെ മുതല്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒന്‍പത് വരെ ഭക്ഷണ വിതരണം തുടങ്ങി. പാളകൊണ്ടുള്ള പാത്രത്തില്‍ മധുരപലഹാരവും പായസവും ഉള്‍പ്പെടെയുള്ള ഊണ് ആണ് ഇന്നലെ വിതരണം ചെയ്തത്.
ദിവസവും കലാപരിപാടികളും അരങ്ങേറുന്നുണ്ട്. രഥോത്സവത്തിന് വന്‍ ജനാവലി എത്തുന്നതിനാല്‍ ഉഡുപ്പി എസ്പിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: