കൊച്ചി: മന്ത്രി ഇ.പി. ജയരാജനെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന വരും. നാളെ ഇതു സംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തീരുമാനമാകും. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ജയരാജനെ പുറത്താക്കുന്ന നടപടികള്‍ക്ക് അതോടെ തുടക്കമാകും.
ജയരാജനെക്കൊണ്ട് കുമ്പസാരിപ്പിച്ച് പ്രശ്നമൊതുക്കാനുള്ള പാര്ട്ടിനീക്കത്തിനെതിരേ പ്രതിഷേധം ശക്തമായി. തെറ്റു തിരുത്തുകയാണെന്ന് ജയരാജനെക്കൊണ്ട് പറയിച്ച്, സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കാന്‍ നീക്കമുള്ളതായാണ് സംശയം.
സംസ്ഥാനത്തൊട്ടാകെ ഉയരുന്ന പ്രതിഷേധം ഇല്ലാതാക്കാന്‍ ഏരിയ കമ്മറ്റികളില്‍ സംസ്ഥാന നേതാക്കള്‍ നേരിട്ട് എത്തി റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന് ജില്ലാ കമ്മിറ്റികളിലും ലോക്കല്‍ കമ്മറ്റികളിലും ജില്ലാ നേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിക്കും.
ജയരാജന്റെ പരിചയക്കുറവിനെ പരിഹസിക്കാനും അതിലൂടെ മുതലെടുക്കാനും എതിരാളികള്‍ നടത്തുന്ന നീക്കത്തില്‍ അറിഞ്ഞോ, അറിയാതെയോ ചില സഖാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാന്‍ സര്‍ക്കുലര്‍ നിര്‍ദേശിക്കും.
വി. ശിവന്‍കുട്ടിയുടെ ഭാര്യയും പി.ഗോവിന്ദപിള്ളയുടെ മകളുമായ പാര്‍വതിയെ പിഎസ്സി അംഗം ആക്കിയതും, പിണറായിയുടെ ഭാര്യ കമലയുടെ സഹോദരിയുടെ മകന് നവീനെ നല്ല വരുമാനമുള്ള മലിനീകരണ ബോര്‍ഡ്, ബിവറേജസ് കോര്പ്പറേഷന് എന്നിവയുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആക്കിയതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: