കൊച്ചി: സംഗീതനാടക അക്കാദമിയെ കരുവാക്കി മുന്‍ ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി നടത്തിയ തട്ടിപ്പുകളെപ്പറ്റി അന്വേഷിക്കുന്ന വിജിലന്‍സ്, മൂര്‍ത്തിക്ക്, കള്ളപ്പണ, ബിനാമി ഇടപാടുകളും ഉണ്ടെന്ന് കണ്ടെത്തി. പ്രദീപ് തലയല്‍ എന്ന മൈക്ക് ഓപ്പറേറ്ററെ ബിനാമിയാക്കി വച്ച് മൂര്‍ത്തി നടത്തിയ ഇടപാടുകള്‍ പരിശോധനയിലാണ്.
അക്കാദമി ചെയര്മാന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ, ഒരു സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടി രൂപ മൂര്‍ത്തി നിക്ഷേപിച്ചതായി വിജിലന്‍സിന് വിവരമുണ്ട്; ഇതിന്റെ പലിശ, പ്രദീപിന്റെ അക്കൗണ്ടിലേക്ക് പോകും വിധമാണ്, ഇടപാട്. മൂര്‍ത്തി ബാങ്കില്‍ ഇതുവരെ പോകാതെയാണ്, ബാങ്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. നരുവാമൂടിനടുത്ത സഹകരണ ബാങ്കിലും മൂര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കും നിക്ഷേപമുണ്ട്.
കൊല്ലത്തെ കുപ്രസിദ്ധനായ മഠത്തില്‍ രഘുവുമായി വിവാഹബന്ധമുള്ള, കള്ളപ്പണ ഇടപാടുള്ള സുപ്രീംകോടതി അഭിഭാഷകന് വിനോദ് കുട്ടപ്പന് സ്വീകരിച്ച അതേ മാര്‍ഗമാണ്, സഹകരണ ബാങ്ക് നിക്ഷേപം. മൂര്‍ത്തിയുമായി അകന്നു കഴിയുന്ന ഭാര്യ രാജലക്ഷ്മി, മകള്‍ സീത, മകന് ലക്ഷ്മണ് എന്നിവരുടെ പേരിലും നിക്ഷേപമുണ്ട്.
പ്രദീപ് തലയല്‍ ഇപ്പോള്‍ അറിയപ്പെടുന്നത്, പ്രദീപ് സൂര്യ എന്ന പേരിലാണ്. ഇരുപത് കൊല്ലം മുന്‍പ് രണ്ടുമൂന്നു കോളാമ്പിയുമായി മരണവീടുകളില്‍ നിന്ന് ഉപജീവനം കഴിച്ചിരുന്ന പ്രദീപ് ഇന്ന് കോടികളുടെ ഉടമയാണ്. മൂര്‍ത്തിയുടെ സാമ്പത്തിക ഇടപാടുകളുടെ മാത്രമല്ല, മറ്റു ചിലതിന്റെയും ഇടനിലക്കാരനാണ്, പ്രദീപ്. കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള വിശാലമായ ഫ്ളാറ്റ്, അതിഥി സല്ക്കാരത്തിനായുണ്ട്.
പുതിയ നിയമസഭാ സമുച്ചയം പണി നടക്കുമ്പോള്‍, അവിടെ നിന്ന് അഞ്ചു മൈക്കുകളും ഒരു ഡെക്കും മോഷ്ടിച്ച പ്രദീപിനെ, പൊലിസ് കേസില്‍ നിന്നൊഴിവാക്കിക്കൊണ്ടാണ്, മൂര്‍ത്തി സ്വന്തമാക്കിയത്. മോഷ്ടിച്ച വസ്തുക്കള്‍ പ്രദീപ് തിരിച്ചുകൊടുത്തു. ഇന്ന് പ്രദീപിന്റെ ഭാര്യ നടത്തുന്ന നൃത്തവിദ്യാലയത്തിന്, സംഗീതനാടക അക്കാദമിയുടെ ഗ്രാന്റുണ്ട്. പ്രദീപിന്റെ വീടിനടുത്ത തലയല്‍ ശിവക്ഷേത്രത്തില്‍ മൂര്‍ത്തി, അക്കാദമിയുടെ പരിപാടികള്‍ സംഘടിപ്പിച്ചു.
പ്രദീപിന്റെ പിതാവ്, മൂര്‍ത്തി കേരളത്തിനകത്തും പുറത്തും പരിപാടികള്‍ നടത്തുമ്പോള്‍, മേല്‍നോട്ടക്കാരനാണ്. പ്രദീപിന് അക്കാദമിയുടെ സൗണ്ട് ഡിസൈനര്‍ പുരസ്കാരം മൂര്‍ത്തി സംഘടിപ്പിച്ചു കൊടുത്തു. കാവാലം നാരായാണപ്പണിക്കരുടെ സ്ഥിരം നടന് ഗിരീഷിന് അവാര്‍ഡ് നല്‍കണമെന്ന നിര്‍ദേശം ഭരണസമിതിയില്‍ വന്നപ്പോള്‍, പകരം മൂര്‍ത്തി നിര്‍ബന്ധിച്ച് വാങ്ങിയതായിരുന്നു, ഈ പുരസ്കാരം. ഈ അവാര്‍ഡാകട്ടെ, മൂര്‍ത്തി പോകുന്ന പോക്കില്‍, നിയമസഭാ വോട്ടെടുപ്പിന്റെ തലേന്ന്, മെയ് 18 ന് തിരുവനന്തപുരത്ത് സരോദ് വാദകന്‍ അംജദ് അലിഖാനെക്കൊണ്ടാണ്, കൊടുപ്പിച്ചത്. അലിഖാന്റെ ഗുരുകുല വിദ്യാലയ ട്രസ്റ്റില്‍ അംഗമാണ്, പ്രദീപ്. അതിനാല്‍ താന്‍ അക്കാദമി അധ്യക്ഷന്‍ എന്ന നിലയില്‍ ട്രസ്റ്റിലെ സ്ഥാനം ഉപേക്ഷിച്ചു എന്നു മൂര്‍ത്തി പറയുന്നതില്‍, കഴമ്പില്ല.
നാല്‍പ്പതുകൊല്ലത്തെ കലാജീവിതം അവകാശപ്പെടുന്ന മൂര്‍ത്തി, വിഎസ്എസ്സി എന്‍ജിനിയറായിരിക്കെ, പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മീനത്തിലെ പൈങ്കുനി ഉത്സവത്തിന് നടയ്ക്കല്‍ വയ്ക്കുന്ന മരംകൊണ്ടുണ്ടാക്കിയ പഞ്ചപാണ്ഡവ വിഗ്രഹങ്ങള്‍ ഫൈബറില്‍ തീര്‍ക്കാമെന്ന് കാട്ടിയാണ്, കലാരംഗത്ത് കാലെടുത്ത് വച്ചത്. അങ്ങനെ അദ്ദേഹത്തിനും ഒരു വിഗ്രഹമാകാന്‍ പറ്റി. ആ കച്ചവടത്തില്‍, പൂജപ്പുര ഗോപിക്കുണ്ടായ നഷ്ടം നികത്താന്‍, ഗോപിക്കു വസ്തു വില്‍ക്കേണ്ടിവന്നു. ഗോപിയാണ്, സ്വദേശ് ദീപകിന്റെ ഹിന്ദിനാടകമായ ‘കോര്‍ട്ട് മാര്‍ഷല്‍’ മൂര്ത്തിക്കുകൊടുത്തതും, ഹിന്ദിപ്രചാരസഭയിലെ ഒരാളെക്കൊണ്ട് പരിഭാഷ ചെയ്യിച്ചതും. സംഗതി മൂര്‍ത്തിയുടെ പേരിലായിപ്പോയി.
‘പുലരി’ എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് തിരക്കഥ എഴുതിയത് മാടമ്പ് കുഞ്ഞുകുട്ടനാണെങ്കിലും, അതും മൂര്‍ത്തിയുടെ പേരിലായിപ്പോയി.
അക്കാദമിയില്‍ സെക്രട്ടറി പി.വി.കൃഷ്ണന് നായര്‍, അക്കൗണ്ട്സ് ഓഫിസര്‍ ഹരിദാസന്, താല്‍ക്കാലിക ജീവനക്കാരി സതി എന്നിവര്‍ ചേര്‍ന്ന സംഘമാണ്, മൂര്‍ത്തിക്കായി നിയമ വിരുദ്ധ പണമിടപാടുകള്‍ നടത്തിയിരുന്നതെന്നു വ്യക്തമായിട്ടുണ്ട്; സതി ദിവസവും നടക്കുന്ന സംഭവങ്ങള്‍ മൂര്‍ത്തിയെ അറിയിക്കുന്നതായും വിജിലന്‍സിന് വിവരമുണ്ട്. ഇവരുടെ ഭര്‍ത്താവ് മരിച്ചപ്പോഴും പെണ്‍കുട്ടിക്ക് പ്രശ്നമുണ്ടായപ്പോഴും മൂര്‍ത്തി സഹായിച്ചിരുന്നു. ഇതുപോലെ ടൂറിസം വകുപ്പിലുണ്ടായിരുന്ന ഗൂഢസംഘം ഇല്ലാതായതില്‍ ടൂറിസം സെക്രട്ടറി ഡോ.വി.വേണുവിനോടുള്ള രോഷം അണപൊട്ടിയതാണ്, മൂര്‍ത്തി ‘മനോരമ’യില്‍ എഴുതിയ ലേഖനത്തില്‍ കണ്ടത്.
മൂര്‍ത്തി ചിലര്‍ക്കൊക്കെ പ്രതിഫലം നല്‍കിയിരുന്നത്, സ്വര്‍ണ നാണയങ്ങളായിട്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: