അധ്യായം/18, ഭാഗം-2
സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, സംസ്കാരങ്ങള്‍ എന്ന ശീര്‍ഷകത്തിനുകീഴില്‍ പല സുപ്രധാന നിരീക്ഷണങ്ങളും നിരത്തുന്നു. ജ്ഞാനപ്രകാശമുള്ളതിനാല്‍, അവയില്‍ ചിലത്, ഉദ്ധരിക്കാം. ഈ ഖണ്ഡികകളിലും, മറ്റുചില സന്ദര്‍ഭങ്ങളിലും, വിവേകാനന്ദന് ‘മനസ്സ്’ എന്ന വാക്ക്, സൂക്ഷ്മശരീരത്തെ കുറിക്കാനാണ് പ്രയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, അദ്ദേഹം ഇങ്ങനെ പറഞ്ഞു:
ഓരോ മനുഷ്യനും മൂന്നു ഭാഗങ്ങളുണ്ട്- ശരീരം, ആന്തരേന്ദ്രിയം അഥവാ മനസ്സ്, അതിനു പിന്നില്‍, ആത്മന് അഥവാ ആത്മാവ്. ആത്മന്റെ ബാഹ്യാവരമാണ് മനസ്സ്….
(വാല്യം 2, പേജ് 254)
ആത്മാവിന്റെ ‘ആന്തരാവരണം’ സൂക്ഷ്മശരീരമാണ്; അതിനെയാണ് അദ്ദേഹം ‘മനസ്സ്’ എന്നുപറയുന്നത്.
കര്‍മഭാവങ്ങളെപ്പറ്റി അദ്ദേഹം നിരീക്ഷിച്ചു:
നാം ഏതു പ്രവൃത്തി ചെയ്യുമ്പോഴും, മനസ്സ് (സൂക്ഷ്മശരീരം) ഒരു തരംഗത്തിലേക്ക് എറിയപ്പെടുന്നു; പ്രവൃത്തി തീരുമ്പോള്‍, തരംഗം പോയതായി നാം കരുതുന്നു. ഇല്ല. അത് സൂക്ഷ്മമായി എന്നേയുള്ളൂ; അത് അവിടെത്തന്നെയുണ്ട്. ആ പ്രവൃത്തിയെ നാം ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍, അത് വീണ്ടും തരംഗമായി വരുന്നു. അതിനാല്‍, അത് അവിടെ ഉണ്ടായിരുന്നു; അല്ലെങ്കില്‍, ഓര്മ ഉണ്ടാകുമായിരുന്നില്ല. ഇങ്ങനെ, എല്ലാ പ്രവൃത്തിയും ചിന്തയും, നല്ലതാകട്ടെ, ചീത്തയാകട്ടെ, മറഞ്ഞ് സൂക്ഷ്മമാവുകയും, അവിടെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു.
(വാല്യം 1, പേജ് 243)
മനസ്സിന് ഒരു നാടകത്തിന്റെ ഉപമ സ്വീകരിച്ചാല്‍, ഓരോ കുമിളയും, മനസ്സിലുണ്ടാകുന്ന ഓരോ തരംഗവും, അത് അമരുമ്പോള്‍, മുഴുവനായി മരിക്കുന്നില്ല; അതൊരു മുദ്ര ചാര്‍ത്തുകയും ഇനിയും വരാനുള്ള സാധ്യത അവശേഷിപ്പിക്കുകയും ചെയ്യുന്നു. തരംഗങ്ങള്‍ പുനരവതരിപ്പിക്കാനുള്ള സാധ്യത അടങ്ങിയ ഈ മുദ്രയാണ് സംസ്കാരം.
നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ശരീരത്തിലെ ഓരോ ചലനവും നാം ചിന്തിക്കുന്ന ഓരോ ചിന്തയും മനസ്സത്തയില്‍ ഇത്തരം മുദ്രകളുണ്ടാക്കും. പ്രതലത്തില്‍ ആ മുദ്രകള്‍ പ്രത്യക്ഷമല്ലെങ്കിലും, അതിനുതാഴെ, ഉപബോധത്തില്‍, പ്രവര്‍ത്തിക്കാന്‍ അവ ശക്തമാണ്. മനസ്സില്‍ ഇവയുടെ സമഗ്രതകൊണ്ടാണ്, നമ്മുടെ ഓരോ നിമിഷവും നിര്‍ണയിക്കപ്പെടുന്നത്. ഞാന്‍ ഈ നിമിഷം എന്താണ് എന്നത്, എന്റെ മുജ്ജന്മത്തിന്റെ അനുഭവമുദ്രകളുടെ സമഗ്രതയുടെ ഫലമാണ്. യഥാര്‍ത്ഥത്തില്‍ സ്വഭാവം എന്നുപറയുന്നത്, ഇതാണ്; ഓരോരുത്തരുടെയും സ്വഭാവം നിര്‍ണയിക്കുന്നത്, ഇത്തരം മുദ്രകളുടെ ആകെത്തുകയാണ്.
(വാല്യം1, പേജ് 54)
നമ്മുടെ ഓരോ അനുഭവവും ചിത്തത്തില്‍ തരംഗരൂപത്തിലാണുണ്ടാകുന്നത്. ഇത് അമര്‍ന്ന് സൂക്ഷ്മവും അതിസൂക്ഷ്മവുമാകും. പക്ഷേ, ഒരിക്കലും നശിക്കുന്നില്ല. അത് അവിടെ സൂക്ഷ്മരൂപത്തിലിരിക്കുകയും, അതിനെ നമുക്ക് വീണ്ടും ഉയര്‍ത്താനാകുമെങ്കില്‍, അത് ഓര്‍മയാവുകയും ചെയ്യുന്നു. (ചിത്തം എന്നത് മനസ്സിന്റെ അപരനാമം; ഇവിടെ അത് സൂക്ഷ്മശരീരം).
(വാല്യം 1, പേജ് 276).
മനസ്സ് മഹത്തായ പത്തായമാണ്; സംസ്കാര രൂപത്തിലേക്ക് ഭൂതകാല അഭിലാഷങ്ങള്‍ കുറുക്കിയ സഹായകേന്ദ്രം.
(വാല്യം 1, പേജ് 297)
ഈ നാല് ഉദ്ധരണികള്‍, പ്രവൃത്തി, ചിന്ത, അനുഭവം, അഭിലാഷം എന്നിവയുടെ കര്‍മഭാവങ്ങളെ പരാമര്‍ശിക്കുകയും ചിത്ത (സൂക്ഷ്മശരീരം)ത്തെ ഒരാളിലെ കര്‍മഭാവങ്ങളുടെ പത്തായമായി തിരിച്ചറിയുകയും ചെയ്യുന്നു.
കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം
വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്ന്, കര്‍മഭാവങ്ങള്‍ ഉണ്ടാകാം. ശരീര വൃത്തികളില്‍നിന്നുള്ള അതിന്റെ ആവിര്‍ഭാവം മുകളില്‍ വിശദീകരിച്ചു. മനസ്സുകൊണ്ടും സംസാരംകൊണ്ടും ചെയ്യുന്ന കര്‍മങ്ങളും കര്‍മഭാവങ്ങളെ സൃഷ്ടിച്ചേക്കാം.
മനസ്സിന്റെ ഒരു പ്രവൃത്തിയാണ് ആശ. മനസ്സ് ആശിക്കുമ്പോള്‍, അതിന് ആനുപാതികമായ തീക്ഷ്ണതയില്‍ അത് കമ്പനം ചെയ്യുന്നു. ഈ കമ്പനത്തില്‍നിന്നുയരുന്ന കേവലതരംഗങ്ങള്‍ അഭിലാഷത്തിന്റെയും അതിന് അനുബന്ധമായ വികാരങ്ങളുടെയും പ്രതിഫലനങ്ങള്‍ വഹിക്കുന്നു. അവ ബുദ്ധിയിലേക്ക് പ്രസരിച്ച്, ആ അഭിലാഷം സാധിതമാക്കാനുള്ള പ്രവൃത്തിയെ പ്രചോദിപ്പിക്കുന്നു. അതില്‍ വിജയിച്ചില്ലെങ്കിലും, ആ കേവലതരംഗങ്ങള്‍ സൂക്ഷ്മ ചുഴലിതരംഗങ്ങളായി സൂക്ഷ്മശരീരത്തിന്റെ അന്തരാളത്തില്‍ വേണ്ട ഊര്‍ജത്തോടെ കര്‍മഭാവമായി നിലനില്ക്കും.
അമര്‍ന്ന നിലയിലും, തീക്ഷ്ണാഭിലാഷങ്ങള്‍ തുടങ്ങിയ കേവലതരംഗങ്ങള്‍ ശാന്തവും നിര്‍ജീവവുമാകാതെ ഊര്‍ജസ്വലമായി ആഞ്ഞാല്‍, ആ അഭിലാഷമോ പ്രാര്‍ത്ഥനയോ സഫലീകരിക്കാന്‍ അവയ്ക്ക് അധികം കാക്കേണ്ടിവരില്ല (അധ്യായം 22). അഭിലാഷത്തിലോ പ്രാര്‍ത്ഥനയിലോ തീക്ഷ്ണത ഉച്ചസ്ഥായിയിലാണെങ്കില്‍, ഫലം തത്സമയമായിരിക്കും.
ആദ്യം, ഒരു ജീവജാലത്തെ സൃഷ്ടിക്കാന്‍ ഒരു ബ്രഹ്മകണം ഒരു ഭൗതികശരീരത്തില്‍ കടന്നപ്പോള്‍, അന്ന് അത് എല്ലാ കര്‍മഭാവത്തില്‍നിന്നും മുക്തമായിരുന്നിരിക്കും. എന്നാല്‍, ഭൗതികേന്ദ്രിയങ്ങള്‍വഴി ജീവജാലം ആകസ്മികമായി മറ്റ് വസ്തുക്കളെ അറിഞ്ഞപ്പോള്‍, അതില്‍ അഭിലാഷം അങ്കുരിക്കുകയും അവ അതില്‍ കര്‍മഭാവങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
പില്ക്കാല ജീവിതങ്ങളിലും, ആകസ്മികമായ ഇന്ദ്രിയ സ്പന്ദങ്ങള്‍ അഭിലാഷങ്ങളും കര്‍മങ്ങളും സൃഷ്ടിച്ചേക്കാം. നമ്മുടെ ഇപ്പോഴത്തെ മിക്ക അനുഭൂതികളും കര്‍മഭാവങ്ങളുടെ സൂത്രപ്പണികളാകാം. എന്നാല്‍ വല്ലപ്പോഴും, ആകസ്മിക സ്പന്ദങ്ങളുണ്ടായി അഭിലാഷങ്ങള്‍ക്കു കാരണമാകാം. അതെന്തുമാകട്ടെ, ഗുണമോ ദോഷമോ അടങ്ങിയ ഒരഭിലാഷം ഒരനശ്വര കര്‍മഭാവത്തെ സൃഷ്ടിക്കും.
ഒരു കര്‍മഭാവം പ്രചോദിപ്പിച്ച ഒരു കര്‍മം, ഒരു പുത്തന്‍ കര്‍മഭാവത്തെ സൃഷ്ടിച്ചേക്കാം. ഒരു കര്‍മഭാവത്തിന്റെ പ്രചോദനം ഒരു പ്രത്യേകഫലത്തിനു മാത്രമുള്ളതാകാം; എന്നാല്‍ അത് സാധിക്കുന്നതിന്റെ രീതികള്‍, പ്രസക്തമായ കര്‍മത്തിന്റെ യഥാര്‍ത്ഥ പ്രക്രിയ, പ്രകൃതിക്കുള്ളതാണ്.
ഒരു വ്യക്തിയുടെ ആ നേരത്തെ സ്വഭാവം നിയന്ത്രിക്കുന്ന പ്രകൃതിഘടകങ്ങള്‍ ഇവിടെ നിര്‍ണായമാകും. അങ്ങനെ, ഒരാളില്‍ ഒരു കര്‍മഭാവത്തിന്റെ പ്രചോദനം, ഒരു പ്രത്യേക സ്ത്രീയുമായുള്ള സംയോഗം ആണെങ്കില്‍, സത്വഗുണം ആഹ്ലാദകരമായ ദാമ്പത്യത്തിന് അവളുടെ സമ്മതം ചോദിക്കും; രജോഗുണം അവളെ കിട്ടാന്‍ അവളുടെ മാതാപിതാക്കള്‍ക്ക് പണം നല്കാന് അയാളെ പ്രേരിപ്പിക്കും. തമോഗുണം ആകട്ടെ, അവളെ തട്ടിക്കൊണ്ടു പോകുന്നതിന് അയാളെ പ്രേരിപ്പിച്ചേക്കാം. അപ്പോള്‍ അധീശത്വം വഹിക്കുന്ന ഗുണത്തെ ആശ്രയിച്ചിരിക്കും, യഥാര്‍ത്ഥ പ്രവൃത്തി.
ഓരോ പ്രവൃത്തിക്കും അതിന്റേതായ ഗുണ, ദോഷങ്ങളുണ്ട്. പ്രവൃത്തിക്കു പ്രചോദനമായത് കര്‍മഭാവങ്ങള്‍ അല്ലെങ്കില്‍, അതൊരു പുതിയ പ്രവൃത്തിയാണ്; അത് പുത്തന്‍ കര്‍മഭാവത്തെ അതിന്റെതായ ഗുണങ്ങളോടെ സൃഷ്ടിക്കും. വിത്തും ചെടിയുംപോലെ, കര്‍മങ്ങള്‍ കര്‍മഭാവങ്ങളെയും കര്‍മഭാവങ്ങള്‍ കര്‍മങ്ങളെയും സൃഷ്ടിക്കുന്നു- നിലയ്ക്കാത്തതാണ് ഈ പരമ്പര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: